വാഹനങ്ങൾക്ക് ഹൈഡ്രജൻ ഇന്ധനമായി നൽകുന്ന പദ്ധതിക്കും തുടക്കമാകുന്നു

0

ആലപ്പുഴ: വാഹനങ്ങൾക്ക് ഹൈഡ്രജൻ ഇന്ധനമായി നൽകുന്ന പദ്ധതിക്കും തുടക്കമാകുന്നു. ഇതിനുള്ള ആദ്യ സ്റ്റേഷൻ രാജ്യത്താദ്യമായി ഗുജറാത്തിലെ വഡോദരയിൽ ആരംഭിക്കും. സ്റ്റേഷന് പെട്രോളിയം ആൻഡ് എക്‌സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) അനുമതിനൽകി. ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് (ഐ.ഒ.സി.) സ്റ്റേഷൻ തുടങ്ങിയത്. വൈകാതെ കൊച്ചിയിലും ഗുജറാത്തിലെ ജാംനഗറിലും സ്ഥാപിക്കാനുമാണ് പദ്ധതി.

24 മണിക്കൂറിൽ 75 ബസുകൾക്ക് ഹൈഡ്രജൻ നിറയ്ക്കാവുന്ന സംവിധാനമാണ് വഡോദരയിൽ തുടങ്ങുന്നത്. ടാറ്റയുടെ രണ്ടു ബസുകൾ വൈകാതെ ഓടിത്തുടങ്ങും. 99.9 ശതമാനം ശുദ്ധമായ ഹൈഡ്രജൻ ഐ.ഒ.സി.യുടെ ഗുജറാത്ത് റിഫൈനറിയിൽ ഉത്പാദിപ്പിക്കുന്നുണ്ട്. വാഹനങ്ങളിലെ ഉപയോഗത്തിനായി ഇതുവീണ്ടും ശുദ്ധീകരിക്കും.

തീയോ ചോർച്ചയോ ശ്രദ്ധയിൽപ്പെട്ടാൽ സുരക്ഷാസംവിധാനങ്ങൾ സ്വയംപ്രവർത്തിക്കുന്ന രീതിയാണ് ഒരുക്കിയിരിക്കുന്നതെന്ന് പെസോ ജോയിന്റ് ചീഫ് കൺട്രോളർ ഓഫ് എക്‌സ്പ്ലോസീവ്‌സ് ഡോ. ആർ. വേണുഗോപാൽ പറഞ്ഞു. രാജ്യത്ത്, വാഹനങ്ങളിൽനിന്നുള്ള മലിനീകരണം വൻതോതിൽ കുറയുമെന്നു പ്രതീക്ഷിക്കുന്ന മാറ്റങ്ങൾക്കാണു തുടക്കമിടുന്നത്.

ഹൈഡ്രജൻ ഉത്പാദനത്തിൽ രാജ്യത്തെ ആഗോളഹബ്ബാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഇന്ധനക്ഷമതയും കൂടുതലുണ്ട്. ഇന്ത്യയിൽ ആദ്യമായതിനാൽ കംപ്രസർ, വലിയ സിലിൻഡറുകൾ തുടങ്ങിയവയെല്ലാം അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു. വാഹനങ്ങളിലും പ്രത്യേകടാങ്കുകൾ വേണ്ടിവരും. തുടക്കമായതിനാൽ ഇതിനു വൻ ചെലവുണ്ട്. ഉത്പാദനവും ആവശ്യവും കൂടുന്നതോടെ ചെലവു കുറയുമെന്നാണു പ്രതീക്ഷ.

തുടക്കത്തിലെ ചെലവാണ് വ്യാപകമായി ഹൈഡ്രജൻ സ്റ്റേഷനുകൾ വരാനുള്ള തടസ്സം. വഡോദരയിലെ ഹൈഡ്രജന്റെ നിരക്ക് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഹൈഡ്രജൻ കാറിൽ കേന്ദ്ര ഗതാഗതമന്ത്രി നിധിൻ ഗഡ്കരി പാർലമെന്റിലെത്തിയത് വാർത്തയായിരുന്നു. അദ്ദേഹം ഉപയോഗിച്ച ടൊയോട്ട മിറായ് കാർ ഇന്ത്യൻ വിപണിയിലെത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here