ആലപ്പുഴ: ആലപ്പുഴ പോലീസ് ക്വാർട്ടേഴ്‌സിലെ മരണങ്ങളിൽ പോലീസുകാരൻ റെനീസിനെതിരെ മരിച്ച നജ്‌ലയുടെ സഹോദരി. റെനീസിന്റെ ഭാര്യയേയും മക്കളേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നജ്‌ലയെ റെനീസ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് സഹോദരി നജ്‌ല ആരോപിച്ചു. റെനീസിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ട്. വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ പേരിൽ ഇരുവരും വഴക്കിട്ടു. ബന്ധുക്കളുമായി സംസാരിക്കാൻ റെനീസ് അനുവദിച്ചിരുന്നില്ല. സഹോദരിയുടേയും മക്കളുടേയും മരണത്തിന് ഉത്തരവാദി റെനീസ് ആണെന്നും നഫ്‌ല പറഞ്ഞു.
ആലപ്പുഴ കുന്നുംപുറം പോലീസ് ക്വാര്‍ട്ടേഴ്‌സിലാണ് ദാരുണസംഭവം നടന്നത്. സിപിഒ റെനീസിന്റെ ഭാര്യ നജില(28), ടിപ്പു സുൽത്താൻ (5), മലാല(ഒന്നര) എന്നിവരാണ് മരിച്ചത്. ഒരു കുട്ടി ബക്കറ്റിലെ വെള്ളത്തിലും മറ്റൊരു കുട്ടിയെ ഷാൾ കഴുത്തിൽ മുറുകിയ നിലയിലുമാണ് കണ്ടെത്തിയത്. നജിലയെ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് റെനീസിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇവരുടെ വീട്ടിൽ പലപ്പോഴും വഴക്ക് ഉണ്ടാകാറുണ്ടായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു. രാത്രി വൈകിയുള്ള റെനീസിന്റെ ഫോൺവിളികളെച്ചൊല്ലിയായിരുന്നു തർക്കമെന്നു നജ്‌ല അയൽവാസികളോടും പറഞ്ഞിട്ടുണ്ട്. റെനീസ് പലപ്പോഴും ഭാര്യയെ ഉപദ്രവിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ റെനീസിന്റെ ബന്ധുക്കൾ ഇടപെട്ട് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ വച്ച് പ്രശ്നം ഒത്തു തീർപ്പാക്കിയിരുന്നു. എന്നാൽ അതിന് ശേഷം വഴക്കും ഉപദ്രവവും തുടർന്നിരുന്നു. നിലവിൽ ആലപ്പുഴ മെഡിക്കൽ കോളേജ് എയ്ഡ് പോസ്റ്റിലാണ് റെനീസ് ജോലി ചെയ്യുന്നത്.