തിരുവനന്തപുരം∙ കോവിഡ് കാലത്ത് ഒരു വർഷത്തോളം പ്രത്യേക പരോളിൽ കഴിഞ്ഞ തടവുകാരിൽ ഇനിയും തിരിച്ചുകയറാത്തവർ 24 പേർ. ഇതിൽ പൂജപ്പുര സെൻട്രൽ ജയിലിൽ തിരിച്ചെത്തേണ്ട ഒരു തടവുകാരൻ ആത്മഹത്യ ചെയ്തതായി ജയിലിൽ വിവരം ലഭിച്ചു.
തിരിച്ചെത്താത്ത തടവുകാരെ അറസ്റ്റ് ചെയ്തു ഹാജരാക്കുന്നതിനു ജയിൽ അധികൃതർ തടവുകാരുടെ ലോക്കൽ പൊലീസ് സ്റ്റേഷനുകളിൽ അറിയിപ്പു നൽകിയിട്ടുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിൽ എട്ടു പേർ, ചീമേനി തുറന്ന ജയിലിൽ 2, നെട്ടുകാൽത്തേരി തുറന്ന ജയിലിൽ 7, വിയ്യൂർ സെൻട്രൽ ജയിലിൽ 5 പേരുമാണ് എത്താനുള്ളത്.
പൂജപ്പുരയിൽ തിരിച്ചെത്തേണ്ടവരിൽ പത്തനംതിട്ട സ്വദേശി ഗിരീഷ് ആത്മഹത്യ ചെയ്തതായാണു വിവരം ലഭിച്ചത്. ഇവിടെ ഒരാൾ കൂടി എത്താനുണ്ട്. സുപ്രീംകോടതി നിർദേശപ്രകാരം തിരിച്ചു കയറാനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിച്ചപ്പോൾ 38 പേരാണു കയറാൻ ബാക്കിയുണ്ടായിരുന്നത്. ഇവരിൽ ഏതാനും പേർ ഇന്നലെ എത്തി. മറ്റു ചിലർ തിരിച്ചെത്താനാകാത്തതിന്റെ കാരണം രേഖാമൂലം അറിയിച്ചു. ഒരാളുടെ മരണം ഒഴിച്ചു നിർത്തിയാൽ, ഒരു വിവരവും നൽകാത്തവരാണ് അവശേഷിക്കുന്ന 16 പേർ.