നടിയും പരസ്യചിത്ര മോഡലുമായ ഷഹനയുടെ വിയോഗത്തിൽ ഞെട്ടിയിരിക്കുകയാണ് നാടും ബന്ധുക്കളും സുഹൃത്തുക്കളും

0

ചെറുവത്തൂർ : നടിയും പരസ്യചിത്ര മോഡലുമായ ഷഹനയുടെ വിയോഗത്തിൽ ഞെട്ടിയിരിക്കുകയാണ് നാടും ബന്ധുക്കളും സുഹൃത്തുക്കളും. ആത്മഹത്യ ആണോ കൊലപാതകമാണോ എന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. നിരവധി ദുരൂഹതകൾ ഉയരുന്നതിനിടെയിലും മോഡലിന്റെ സ്വദേശമായ കാസർകോട്ടെ ചെറുവത്തൂരിൽ പലരും വീട് തേടി അന്വേഷണമായിരുന്നു. കാസർകോട് സ്വദേശിയായ ഷഹനയെ ഇന്നലെ രാവിലെയാണ് കോഴിക്കോട്ടെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചാനലുകളിൽ ഷഹനയുടെ ആത്മഹത്യ വാർത്തകൾ വന്നു തുടങ്ങിയതോടെ ചെറുവത്തൂരുകാർ അമ്പരന്നു. കാരണം, മണിക്കൂറുകളോളം തിരഞ്ഞിട്ടും ഷഹനയുടെ വിവരങ്ങൾ ആർക്കും ലഭിച്ചില്ല.

അന്വേഷണത്തിന് ഒടുവിലാണ് ചീമേനി ഗ്രാമപ്പഞ്ചായത്തിലെ വലിയപൊയിൽ ഉച്ചിത്തിടിലിൽ ഷഹനയുടെ ഉമ്മയും സഹോദരങ്ങളും അടുത്തിടെ താമസമാക്കിയെന്ന വിവരം നാട്ടുകാർ മനസിലാക്കുന്നത്. നടിയുടെ വീട് അന്വേഷിച്ചെത്തിയവർക്ക് അടച്ചിട്ട വീടാണ് കാണാൻ കഴിഞ്ഞത്. ഇവരെക്കുറിച്ച് ഒന്നുമറിയില്ലെന്ന് സമീപവാസികളും പറയുന്നു.

രണ്ടുമാസം മുൻപാണ് ചീമേനി വലിയപൊയിൽ ഉച്ചിത്തിടിലിൽ സ്വന്തമായി ഭൂമി വാങ്ങി കൊച്ചുവീട് വെച്ചത്. ഭാഗികമായി പൂർത്തിയായ വീട്ടിലാണ് ഉമൈബയും മക്കൾ ബിലാലും നദീനും താമസം. നേരത്തെ കാസർകൊട് ചട്ടഞ്ചാൽ ബെണ്ടിച്ചാൽ പ്രദേശത്താണ് ഇവർ താമസിച്ചിരുന്നത്. ഷഹന പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ചത് ജിയുപിഎസ് വിദ്യാലയത്തിലാണ്. മകൾ ഷഹനയും (20) സജ്ജാദുമായുള്ള വിവാഹം കഴിഞ്ഞിട്ട് ഒന്നരവർഷമായി. നടിയും മോഡലുമൊക്കെയായി ജീവിതം കരുപ്പിടിപ്പിച്ചുവരവെയാണ് കഴിഞ്ഞദിവസം കോഴിക്കോട്ട് ഭർത്താവിനൊപ്പം താമസിക്കുന്ന വാടകവീട്ടിൽ തൂങ്ങിമരിച്ചതായി വിവിരം ലഭിച്ചത്.

സ്വന്തം വീട്ടിലേക്ക് മകളുടെ വരവ് കാത്തിരുന്ന ഉമൈബയ്ക്കും കുടുംബത്തിനും കേൾക്കേണ്ടി വന്നത് മരണവാർത്ത. ജീവിതത്തിൽ പ്രയാസങ്ങൾ ഒരുപാട് അനുഭവിക്കേണ്ടിവന്ന ഉമൈബയും കുടുംബവും വിവിധയിടങ്ങളിൽ വാടകവീട്ടിലായിരുന്നു താമസം. ഷഹന ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നുമാണ് ഉമ്മയും സഹോദരങ്ങളും പൊലീസിനോട് പറഞ്ഞത്.
ഷഹനയുടെ മരണം കൊലപാതകം തന്നെയെന്നു സഹോദരൻ പറഞ്ഞു. ഉയരമുള്ള ഷഹന ജനലഴിയിൽ തൂങ്ങിമരിച്ചെന്ന വാദം അവിശ്വസനീയമാണ്. കൊന്നശേഷം കെട്ടിത്തൂക്കിയതാകാം. സജാദിന്റെ മാതാവിന്റെ പങ്കും അന്വേഷിക്കണമെന്നും ബിലാൽ പറഞ്ഞു. ‘പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം എന്നത് ആത്മഹത്യ എന്നാണ്. അതിനോടു യോജിക്കുന്നില്ല. കൂടുതൽ പരിശോധനകൾ നടത്തണം. തൂങ്ങിയ കയർ, മുറിയിലെ സാഹചര്യം തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കണം. അഞ്ച് അടിക്കു മുകളിൽ ഉയരമുള്ള ഷഹന ആ ജനലഴിയിൽ തൂങ്ങിയെന്നത് വിശ്വസിക്കാനാകില്ല-സഹോദരന്ൻ പ്രതികരിച്ചു.

മരണത്തിനു തൊട്ടുമുൻപു വരെ നല്ലപോലെ മർദനമേറ്റിട്ടുണ്ടെന്ന് മൃതദേഹം കണ്ടവർ പറഞ്ഞു. ബലം പ്രയോഗിച്ച ലക്ഷണങ്ങൾ കാണുന്നുണ്ട്. കഴുത്തിനു പിന്നിൽ നിറം മാറിയിട്ടുണ്ട്. കയ്യിലും പിടിച്ചുവലിച്ചതിന്റെ പാടുകളും മുറിവുകളും ഉണ്ട്. സജ്ജാദ് കെട്ടിത്തൂക്കിയതാണെന്നാണ് സംശയം. സജ്ജാദിന്റെ ലഹരി ഉപയോഗത്തെക്കുറിച്ച് ഷഹന പരാതി പറഞ്ഞിരുന്നു.

അയാളുടെ കൂട്ടുകെട്ട് മോശമാണ്. കൂട്ടുകാരുടെ കൂടെ പോയിക്കഴിഞ്ഞാൽ പിന്നെ പ്രശ്നങ്ങളാണ്. അയാളുടെ ഉമ്മയ്ക്കും ഇതിൽ പങ്കുണ്ട്. ഉമ്മയുടെ കാര്യം പലതവണ തന്നോടു പറഞ്ഞിട്ടുണ്ട്. ഷഹനയെയും സജ്ജാദിനെയും വേർപിരിക്കാമെന്ന് ആ ഉമ്മ വിളിച്ചു പറഞ്ഞിട്ടുണ്ടെന്നും സഹോദരൻ പറയുന്നു.
അവനെ ദുബായ്ക്ക് അയയ്ക്കാം എന്നൊക്കെ പറഞ്ഞു. പരാതി പറയുമ്പോൾ വീട്ടിലേക്കു വാ എന്നിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാമെന്ന് പലതവണ പറഞ്ഞിട്ടും ഷഹന കേട്ടിട്ടില്ല. അങ്ങോട്ടുവന്നാൽ തന്റെ ജീവിതം അല്ലേ പോകുന്നത്. ഞാൻ എങ്ങനെങ്കിലും അഡ്ജസ്റ്റ് ചെയ്തോളാം. നമുക്ക് നോക്കാം എന്നായിരുന്നു ഷഹനയുടെ മറുപടി’ സഹോദരൻ ബിലാൽ കൂട്ടിച്ചേർത്തു. ഗുരുതര ആരോപണങ്ങളാണ് ഷഹനയുടെ ബന്ധുക്കൾ ഉയർത്തുന്നത്. ഇതെല്ലാം പൊലീസ് പരിശോധിക്കും. അയൽക്കാരുടെ മൊഴിയും കേസിൽ നിർണ്ണായകമാണ്.
ഷഹനയും സജ്ജാദും തമ്മിൽ സ്ഥിരം വഴക്കുണ്ടായിരുന്നതായി അയൽക്കാർ വെളിപ്പെടുത്തി. നേരത്തെ ഒന്നുരണ്ടു തവണ പ്രശ്‌നമുണ്ടായ സമയത്ത് അവരുടെ വീട്ടിൽപോയിരുന്നു. ആ സമയത്ത് സജ്ജാദ് നോർമൽ ആയിരുന്നില്ലെന്നാണ് തോന്നിയത്. വഴക്കുണ്ടാവുന്ന സമയത്ത് മുകളിലേക്ക് ആരും വരേണ്ട, ഞങ്ങൾ ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള പ്രശ്‌നമാണ്, നിങ്ങളാരും ഇടപെടേണ്ടെന്നാണ് സജ്ജാദ് പറഞ്ഞിരുന്നതെന്നും അയൽക്കാർ പറയുന്നു.
ജോലി കഴിഞ്ഞ് രാത്രി 12 മണിക്കൊക്കെയാണ് സജ്ജാദ് വീട്ടിലെത്തിയിരുന്നത്. രണ്ടരമാസം ആയിട്ടുള്ളൂ ദമ്പതിമാർ ഇവിടെ താമസം ആരംഭിച്ചിട്ട്. മറ്റുള്ളവരുമായി അധികം പരിചയമുണ്ടായിരുന്നില്ല. കഴിഞ്ഞദിവസം ഷഹന സംസാരിക്കുന്നില്ല, എല്ലാവരും ഓടിവരൂ എന്ന് സജ്ജാദ് വിളിച്ചുപറയുകയായിരുന്നു. വന്നപ്പോൾ ഷഹന സജ്ജാദിന്റെ മടിയിൽ കിടക്കുന്നതാണ് കണ്ടതെന്നും അയൽക്കാരനായ ഹസൻ പറഞ്ഞു.
ഷഹനയെ കൊന്ന് കെട്ടിത്തൂക്കിയതാണെന്നാണ് കുടുംബത്തിന്റെ ആരോപണം. ‘ആ കയർ കണ്ടാൽ തൂങ്ങിമരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ശരീരത്തിൽ പാടുകളുണ്ട്. തലേദിവസം എന്നെദിവസം വിളിച്ചപ്പോൾ സന്തോഷത്തോടെയാണ് സംസാരിച്ചിരുന്നത്. കൂടുതൽ അവസരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും സംവിധായകർ വിളിച്ചതായും പറഞ്ഞിരുന്നു’- ഷഹനയുടെ സഹോദരൻ ബിലാൽ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here