അഹമ്മദാബാദ്∙ ഗുജറാത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ഹാർദിക് പട്ടേൽ പാർട്ടി വിട്ടു. ഗുജറാത്തിൽ കോൺഗ്രസിനുള്ളിൽ പാർട്ടി ഉൾപ്പോര് രൂക്ഷമായിരിക്കെയാണ് ഹാർദിക്കിന്റെ നിർണായക തീരുമാനം. ഗുജറാത്തിൽ നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് കോൺഗ്രസിനെ പ്രതിരോധത്തിലാക്കി ഹാർദിക്കിന്റെ തീരുമാനം. രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് പാട്ടിദാർ പ്രവർത്തകനായ ഹാർദിക് കോൺഗ്രസിൽ ചേർന്നത്.
‘ഞാൻ കോൺഗ്രസ് പാർട്ടിയിൽനിന്നും പാർട്ടിയിലെ എന്റെ പദവിയിൽനിന്നും രാജിവയ്ക്കുകയാണ്. ഈ തീരുമാനം എന്റെ സഹപ്രവർത്തകരും ഗുജറാത്തിലെ ജനങ്ങളും സ്വീകരിക്കുമെന്ന് കരുതുന്നു. ഈ തീരുമാനത്തോടെ ഗുജറാത്തിനു വേണ്ടി നല്ല രീതിയിൽ പ്രവർത്തിക്കാനാകുമെന്നും ഞാൻ വിശ്വസിക്കുന്നു’– കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച രാജിക്കത്ത് പങ്കുവച്ച് ഹാർദിക് ട്വീറ്റ് ചെയ്തു.
കോൺഗ്രസ് നേതാക്കൾക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷ വിമർശവുമായി ഹാർദിക് രംഗത്തെത്തിയിരുന്നു. താൻ കോൺഗ്രസ് വിടണമെന്ന് ആഗ്രഹിക്കുന്ന നിരവധി നേതാക്കളുണ്ടെന്നും അതിനാൽ താൻ പാർട്ടിയിൽ തുടരുമെന്ന് ഹൈക്കമാൻഡ് ഉറപ്പാക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
0സംസ്ഥാന കോൺഗ്രസ് ഘടകത്തിന്റെ ഒരു യോഗത്തിലേക്കും തന്നെ ക്ഷണിക്കാറില്ലെന്നും തീരുമാനങ്ങൾ എടുക്കുമ്പോൾ തന്നോട് ആലോചിക്കാറില്ലെന്നും ഹാർദിക് പട്ടേൽ മുൻപേ ആരോപിക്കാറുള്ളതാണ്. വന്ധ്യംകരിക്കപ്പെട്ട നവവരന്റെ അവസ്ഥയാണ് കോൺഗ്രസില്‍ തന്റേതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.