തനിക്കെതിരായ വ്യാജ വീഡിയോ പ്രചാരണത്തിൽ രാഷ്ട്രീയ നേതാക്കൾ പ്രതികരിക്കട്ടെ എന്നു തൃക്കാക്കരയിലെ ഇടത് സ്ഥാനാർഥി ഡോ ജോ ജോസഫ്

0

കൊച്ചി: തനിക്കെതിരായ വ്യാജ വീഡിയോ പ്രചാരണത്തിൽ രാഷ്ട്രീയ നേതാക്കൾ പ്രതികരിക്കട്ടെ എന്നു തൃക്കാക്കരയിലെ ഇടത് സ്ഥാനാർഥി ഡോ ജോ ജോസഫ്. സൈബർ ആക്രമണത്തെ മറ്റ് സ്ഥാനാർഥികൾ തള്ളി പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നു. വ്യാജ പ്രചാരണങ്ങൾ കുടുംബ ജീവിതത്തെ ബാധിച്ചെന്നും ജോ ജോസഫ് പറഞ്ഞു.

പലവിധ പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ നടക്കുന്നു. വ്യാജമായാണ് ഡിഗ്രി നേടിയതെന്നും, പണക്കാരുടെ ഡോക്ടർ എന്നും പ്രചരിപ്പിച്ചു എന്നും ജോ ജോസഫ് പറഞ്ഞു. വ്യാജപ്രചാരണത്തിനെതിരെ ജോ ജോസഫിന്റെ ഭാര്യ ദയാ പാസ്കൽ ഇന്നലെ പരസ്യമായി രം​ഗത്തെത്തിയിരുന്നു. “ക്രൂരമായ സൈബർ ആക്രമണമാണ് നേരിടുന്നത്. എല്ലാ പരിധികളും വിടുന്ന അവസ്ഥയാണ്.വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നു. ഇലക്ഷന് ശേഷവും ഞങ്ങൾക്ക് ജീവിക്കണ്ടേ. ഞങ്ങളുടെ കുട്ടികൾക്ക് പഠിക്കണ്ടേ. എതിർ പാർട്ടിയിലെ നേതാക്കൾ ഇത് ശ്രദ്ധിക്കണ്ടതല്ലേ. അണികളോട് പറയേണ്ടതല്ലേ. ക്രൂരതയ്ക്ക് വിട്ടു കൊടുക്കുന്നത് ശരിയാണെന്നു കരുതുന്നുണ്ടോ..? ആരോഗ്യകരമായ മത്സരമല്ലേ വേണ്ടത്. ട്രോളുകൾ കാര്യമാക്കിയിരുന്നില്ല.കുടുംബത്തെ ബാധിച്ചപ്പോൾ പ്രതികരിക്കേണ്ടേ..?” എന്നായിരുന്നു ദയാ പാസ്കൽ ചോദിച്ചത്.

തൃക്കാക്കരയിലേത് രാഷ്ട്രീയ പോരാട്ടമാണെന്ന് വ്യക്തമാക്കിയ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ്, വ്യക്തിപരമായ ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്നും പറഞ്ഞു. കുടുംബത്തെ പോലും ബാധിക്കുന്ന സൈബര്‍ ആക്രമണങ്ങൾ എതിർക്കപ്പെടേണ്ടതാണെന്ന് എൻഡിഎ സ്ഥാനാര്‍ഥി എഎൻ രാധാകൃഷ്ണനും വ്യക്തമാക്കി.
വ്യാജ വീഡിയോ ഉണ്ടാക്കി ഡോ.ജോ ജോസഫിനെ അപമാനിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. പാലക്കാട് സ്വദേശി ശിവദാസൻ ആണ് അറസ്റ്റിലായത്. കെടിഡിസി ജീവനക്കാരനായ ഇയാൾ മുൻ യൂത്ത് കോൺഗ്രസ് ഭാരവാഹിയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ തൃക്കാക്കരയിൽ അഞ്ച് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. പ്രതികള്‍ വ്യാജ ഐ.ഡിയുണ്ടാക്കിയാണ് ഫേസ്ബുക്കില്‍ വ്യാജ വീഡിയോ അപ് ലോഡ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പ്രചാരണം മുറുകുന്നതിനിടെ തൃക്കാക്കരയിലെ പ്രധാന ചർച്ച ജോയ്ക്കെതിരായ വ്യാജ അശ്ലീല വീഡിയോ ആയിരുന്നു. പ്രചാരണത്തിന് പിന്നിൽ യുഡിഎഫാണെന്ന് സിപിഎം ആരോപിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here