ഫിഷിങ് ഹാർബറിലെ പുനർഗേഹം ഭവന സമുച്ചയത്തിൽ 29 വീടുകൾക്ക് വിള്ളൽ. ഹാർബർ എൻജിനീയറിങ് വകുപ്പ് കരാറുകാരോട് വിശദീകരണം തേടി കത്തയച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചില്ല. 128 കുടുംബങ്ങൾക്കായുള്ള ഭവന സമുച്ചയം ഉദ്ഘാടനം ചെയ്തത് 8 മാസം മുൻപാണ്. ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പദ്ധതിക്ക് ഡിപിആർ തയാറാക്കിയതും കരാർ ഏറ്റെടുത്ത് നിർമാണം പൂർത്തീകരിച്ചതും. 12.8 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. ഇതിനു പുറമേ കൺസൽറ്റൻസി ചാർജായി 4% തുകയും നൽകിയിട്ടുണ്ട്.
2 നിലകളിലായുള്ള 16 ബ്ലോക്കുകളിലാണ് വീടുകൾ നിർമിച്ചിരിക്കുന്നത്. താഴെയും മുകളിലുമുള്ള വീടുകളിൽ വിള്ളൽ വീണിട്ടുണ്ട്. വീടുകൾക്കകത്ത് മുറിയിലും അടുക്കളയിലും വലിയ വിള്ളലുകളാണ് രൂപപ്പെട്ടുവരുന്നത്. വീടുകൾക്ക് പുറത്തുള്ള ചുമരിലും മതിലിലും വിള്ളലുണ്ട്. എത്രയും വേഗം പരിഹാര മാർഗം കാണണമെന്നാണ് ഹാർബർ എൻജിനീയറിങ് വകുപ്പ് കരാറുകാരോട് ആവശ്യപ്പെട്ടിരിക്കുന്നത്