തിരുവനന്തപുരം: അതിജീവിത എപ്പോൾ പരാതി നൽകണം എന്നു തീരുമാനിക്കുന്നത് യുഡിഎഫ് അല്ല എന്ന് കോണ്‍ഗ്രസ് നേതാവ് രമേസ് ചെന്നിത്തല പറഞ്ഞു. നീതി കിട്ടില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണ് നടി ഹൈക്കോടതിയെ സമീപിച്ചത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നടിക്ക് നീതി കിട്ടില്ല എന്നു പി ടി തോമസ് തന്നെ പറഞ്ഞിരുന്നു. ഭരണകൂടത്തിന്‍റെ ഇടപെടൽ വളരെ ശക്തമായതാണ് അതിന് കാരണം. അത് കൊണ്ടാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. സര്‍ക്കാരാണ് ബോധപൂര്‍വ്വം കേസ് അട്ടിമറിച്ചത്. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് പുറത്ത് അലഞ്ഞ് തിരിഞ്ഞ് നടന്നത് ലാവലിൻ കേസിലെ പ്രതി മാത്രമാണ്. അത് സംസ്ഥാന സർക്കാരിന്‍റെ പരിധിയിൽ ഉള്ള വിഷയമല്ലാത്തത് കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
നടിയെ ആക്രമിച്ച കേസ് രാഷ്ട്രീയമായി ഉപയോഗിച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ . കേസില്‍ രാഷ്ട്രീയം കലര്‍ത്തില്ലെന്നും പ്രതിപക്ഷത്തിന് കേസ് തെരഞ്ഞെടുപ്പ് ആയുധമല്ലെന്നും സതീശന്‍ പറഞ്ഞു. അന്വേഷണം ശരിയായി നടക്കുന്നുണ്ടെന്നായിരുന്നു വിശ്വാസം. എന്നാല്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ മാറ്റുകയും കോടതിയില്‍ പറഞ്ഞ പലകാര്യങ്ങളില്‍ നിന്നും പ്രോസിക്യൂഷന്‍ പിന്‍വാങ്ങുകയും ചെയ്തു. ധൃതിപിടിച്ച് കേസ് അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് കൊടുക്കാനുള്ള ശ്രമം തുടങ്ങി. അപ്പഴും ഞങ്ങള്‍ പ്രതികരിച്ചില്ല. അതിജീവിത കോടതിയില്‍ പോയി സര്‍ക്കാരിനെതിരെ ഗുരതുരമായ ആരോപണം ഉന്നയിച്ചപ്പോഴാണ് അതിനെക്കുറിച്ച് അന്വേഷിക്കണം എന്ന് ഞങ്ങളാവശ്യപ്പെട്ടത്. ഇ പിജയരാജന്‍, ആന്‍റണി രാജു, എം എം മണി എന്നിവരെ കൊണ്ട് അതിജീവിതയ്ക്ക് എതിരെ സര്‍ക്കാര്‍ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തി അവരെ വീണ്ടും അപമാനിച്ചെന്നും സതീശന്‍ കുറ്റപ്പെടുത്തി.