പി സി ജോർജ്ജിനെ അറസ്റ്റ് ചെയ്തത് മറ്റൊരു സുവർണാവസരം എന്ന തിരിച്ചറിവിൽ ബിജെപി; വെറുതെ ഇരുന്ന പൂഞ്ഞാർ ആശാനെ പൊലീസ് പിടിച്ചതോടെ പുലിവാല് പിടിച്ചത് സിപിഎം

0

തിരുവനന്തപുരം: പി സി ജോർജ്ജിന്റെ പ്രസ്താവനയെ പരസ്യമായി പിന്തുണയ്ക്കാൻ തയ്യാറാകുന്നില്ലെങ്കിലും ജനപക്ഷം നേതാവിന്റെ അറസ്റ്റിനെ ​തങ്ങൾക്ക് അനുകൂലമാക്കി മാറ്റാനൊരുങ്ങി ബിജെപി നേതാക്കൾ. അറസ്റ്റിലായ പി സി ജോർജ്ജിനെ കാണാൻ എ ആർ ക്യാമ്പിലെത്തിയ കേന്ദ്രമന്ത്രി വി മുരളീധരനും മാധ്യമ പ്രവർത്തകരെ കണ്ട ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സംസ്ഥാന സർക്കാരിന്റെ നടപടിയെ രൂക്ഷമായി വിമർശിക്കുമ്പോഴും, പി സി ജോർജ്ജിന്റെ പ്രസ്താവന ശരിയോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ തയ്യാറായില്ല.

അതേസമയം, പി സി ജോർജ്ജിന്റെ വിദ്വേഷ പ്രസം​ഗവും തുടർന്നുണ്ടായ അറസ്റ്റും രാഷ്ട്രീയമായി തങ്ങൾക്ക് ​ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി നേതൃത്വം. പ്രസം​ഗത്തിൽ കടന്നുവന്ന വിദ്വേഷ പരാമർശങ്ങൾക്കും അപ്പുറം ഹിന്ദു ക്ഷേത്രങ്ങൾ വിശ്വാസികൾക്ക് സർക്കാർ വിട്ടുകൊടുക്കണമെന്നും, ലവ് ജിഹാദ് ഇപ്പോഴുമുണ്ട്, ശബരിമല വിഷയം അടക്കമുള്ള പരാമർശങ്ങളാണ് പി സിയുടെ അറസ്റ്റിലേക്ക് നയിച്ചത് എന്ന നിലയിൽ വലിയ പ്രചാരണം നടത്താനാണ് ബിജെപി ക്യാമ്പ് തയ്യാറെടുക്കുന്നത്.

ഹിന്ദുവിന് വേണ്ടി സംസാരിക്കുന്നവനെ പിണറായി സർക്കാർ വേട്ടയാടുന്നു എന്നും അതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് പി സി ജോർ‌ജ്ജ് എന്നുമുള്ള പ്രചാരണം തങ്ങൾക്ക് രാഷ്ട്രീയമായി ​ഗുണം ചെയ്യും എന്ന കണക്കുകൂട്ടലിലാണ് ബിജെപി. ക്രൈസ്തവർക്കിടയിൽ പാർട്ടിക്ക് സ്വാധീനം ഉറപ്പിക്കാനും ഇത് സഹായകമാകുമെന്നും ബിജെപി നേതാക്കൾ കമക്കുകൂട്ടുന്നു. ശബരിമല പ്രക്ഷോഭകാലത്തേത്തിന് സമാനാമായ രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളതെന്ന തിരിച്ചറിവിലാണ് ബിജെപി നേതൃത്വം.

അതേസമയം, റംസാൻ വ്രതാനുഷ്ഠാനം അവസാനിക്കാൻ ഒരു ദിവസം മാത്രം അവശേഷിക്കെ പി സി ജോർജ്ജിനെ മതസ്പർധയുടെ പേരിൽ അറസ്റ്റ് ചെയ്തതിൽ സിപിഎമ്മിനുള്ളിലും അമർഷമുണ്ട് എന്നാണ് സൂചന. ഇത് ഹിന്ദു വിരുദ്ധ സർക്കാരാണെന്നും, മുസ്ലീം ലീ​ഗ് ഉൾപ്പെടെയുള്ള മുസ്ലീം സംഘടനകളെ സുഖിപ്പിക്കാനുള്ള നടപടിയായി വ്യാഖ്യാനിക്കപ്പെടുമെന്നും ചില നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടുന്നു.

പിസി ജോർജിനെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. 153 A , 295 A വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. അതേസമയം മത വിദ്വേഷ പ്രസം​ഗത്തിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പി സി ജോർജിനെ കാണാൻ വി മുരളീധരൻ എആർ ക്യാമ്പിലെത്തിയെങ്കിലും പിസിയെ കാണാൻ പൊലീസ് അദ്ദേഹത്തിന് അനുമതി നിഷേധിച്ചു. അതേസമയം വാഹനം ബിജെപി പ്രവർത്തകർ തടഞ്ഞു. തിരുവനന്തപുരത്തെ വട്ടപ്പാറക്ക് സമീപം വേറ്റിനാട് മണ്ഡപത്ത് വെച്ചാണ് ബിജെപി പ്രവർത്തകർ പി സി ജോർജിൻറെ വാഹനം അതടഞ്ഞത്. പി സി ജോർജിന് അഭിവാദ്യങ്ങൾ അർപ്പിച്ച് കൊണ്ടും കസ്റ്റഡിയിൽ പ്രതിഷേധിച്ചുമാണ് ബിജെപി പ്രവർത്തകർ വാഹനത്തിന് മുന്നിൽ തടിച്ചു കൂടിയത്. പിന്തുണ അറിയിച്ച ബിജെപി പ്രവർത്തകർക്ക് പി സി ജോർജ് നന്ദി പറഞ്ഞു. അതേസമയം, പട്ടത്ത് പി സി ജോർജിനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തി.
പി സി ജോർജിൻറെ കസ്റ്റഡിയെ ബിജെപി നേതാക്കൾ അപലപിക്കുകയാണ്. അദ്ദേഹം പറഞ്ഞപോലെ പലതും കേരളത്തിൽ നടക്കുന്നുണ്ടെന്നാണ് കുമ്മനം രാജശേഖരൻ പറഞ്ഞത്. വിദ്വേഷ പ്രസം​ഗത്തിന്റെ പേരിൽ പി സി ജോർജിനെ വീട്ടിൽ അതിക്രമിച്ച് കയറി പൊലീസ് കസ്റ്റഡിയിലെടുത്തത് അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പ്രതികരിച്ചു. കേരളത്തിലെ അറിയപ്പെടുന്ന മുതിർന്ന രാഷ്ട്രീയ നേതാവിനെ ഒരു പ്രസംഗത്തിൻ്റെ പേരിൽ പുലർച്ചെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത് മൂന്ന് മണിക്കൂർ ദൂരെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുന്നത് പിണറായി സർക്കാരിൻ്റെ ഫാസിസ്റ്റ് സമീപനത്തിനുള്ള തെളിവാണെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.

മുസ്ലിം മതമൗലികവാദികൾ വർഗീയ വിഷം ചീറ്റിയിട്ടും ഒരു നടപടിയും എടുക്കാത്ത സർക്കാരിൻ്റെ ഇരട്ടത്താപ്പാണ് പി സി ജോർജിനെ കസ്റ്റഡിയിൽ എടുത്തതോടെ വ്യക്തമാകുന്നത്. ഇസ്ലാമിക വർഗീയ ശക്തികൾക്ക് എന്തും പറയാം എന്തും ചെയ്യാം, എന്നാൽ ആരും ഇതിനെതിരെ പ്രതികരിക്കരുതെന്നാണ് പിണറായി വിജയൻ പറയുന്നത്. അത് അംഗീകരിച്ചു തരാൻ ബിജെപി തയ്യാറല്ല. ജിഹാദികൾക്ക് മുമ്പിൽ മുട്ടിലിഴയുന്ന സർക്കാർ ഹൈന്ദവ-ക്രൈസ്തവ നേതാക്കളെ വേട്ടയാടുകയാണ്. ഇടത് സർക്കാരിൻ്റെ ജനാധിപത്യവിരുദ്ധ സമീപനത്തിനെതിരെ ബിജെപി ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here