തിരുവനന്തപുരം: പ്ലസ് ടു വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. തിരുവനന്തപുരം കല്ലറയിൽ തണ്ണിയത്ത് വിജയൻ, സിന്ധു ദമ്പതികളുടെ മകൾ അനന്യ(18) ആണ് മരിച്ചത്. പതിനെട്ടുകാരി ശനിയാഴ്ച വൈകിട്ടാണ് ആത്മഹത്യാ ചെയ്തത്.
ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. വീട്ടിൽ പെൺകുട്ടിയുടെ മുറിക്കുള്ളിൽ നിന്നും അസാധാരണമായ ശബ്ദം കേട്ട് വീട്ടുകാർ ആദ്യം വാതിലിൽ മുട്ടി വിളിച്ചെങ്കിലും തുറന്നില്ല. തുടർന്ന് വീട്ടുകാരും നാട്ടുകാരും വാതിൽ ചവിട്ടിത്തുറന്ന് അകത്ത് കടന്നപ്പോഴാണ് സീലിങ് ഫാനിന് അടുത്തുള്ള ഹുക്കിൽ തൂങ്ങിനിൽക്കുന്ന നിലയിൽ അനന്യയെ കണ്ടത്.
ഉടൻ തന്നെ കെട്ടഴിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. ഇതിനു മുൻപും അനന്യ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പോലീസ് പറയുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു. ഞായറാഴ്ച പാങ്ങോട് പോലീസ് അനന്യയുടെ മുറി വിശദമായി പരിശോധിക്കും. ഭരതന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയായിരുന്നു അനന്യ