കണ്ണൂർ: സിപിഎം 23-ാം പാർട്ടി കോൺഗ്രസിനു കണ്ണൂരിൽ ഇന്നു തുടക്കമാകും. ചൊവ്വാഴ്ച രാത്രി 7.35ന് പൊതുസമ്മേളനവേദിയായ എകെജി നഗറിൽ (ജവഹർ സ്റ്റേഡിയം) സ്വാഗതസംഘം ചെയർമാൻകൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി.
പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രൻ പിള്ള, എം.എ. ബേബി, മണിക് സർക്കാർ, ബിമൻ ബസു, ബൃന്ദ കാരാട്ട് തുടങ്ങിയവർ സംബന്ധിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.
പൊതുസമ്മേളന നഗറിൽ ഉയർത്താനുള്ള പതാക പുന്നപ്ര-വയലാറിന്റെ മണ്ണിൽനിന്നും, കൊടിമരം കയ്യൂരിൽനിന്നുമാണ് എത്തിച്ചത്. പതാക-കൊടിമര ജാഥകൾ നഗരത്തിൽ സംഗമിച്ച് പ്രകടനമായി പൊതുസമ്മേളന നഗറിലെത്തിക്കുകയായിരുന്നു.
ഇന്നു രാവിലെ ഒന്പതിനു ബർണശേരി നായനാർ അക്കാദമിയിലെ ഇ.കെ. നായനാർ നഗറിൽ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ പ്രസംഗിക്കും. പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 815 പേരാണു പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത്.
സമ്മേളനത്തിൽ പങ്കെടുക്കാനുള്ള പ്രതിനിധികൾ ചൊവ്വാഴ്ച ഉച്ചയോടെ എത്തിച്ചേർന്നു. സമ്മേളനത്തിന് മുന്നോടിയായി ഇന്നലെ വൈകുന്നേരം കണ്ണൂരിൽ പോളിറ്റ് ബ്യൂറോയും ചേർന്നിരുന്നു.