തിരുവനന്തപുരം: പതിനേഴ് വർഷങ്ങൾക്ക് മുമ്പ് നടന്ന ശ്യാമൾ മണ്ഡൽ കൊലക്കേസിൽ രണ്ടാം പ്രതിക്ക് ഇരട്ട ജീവപര്യന്തവും 10,10,000 രൂപ പിഴയും ശിക്ഷ. സിബിഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ആന്‍ഡമാന്‍ സ്വദേശിയായ മുഹമ്മദാലിയാണ് കേസിലെ രണ്ടാംപ്രതി. മുഹമ്മദാലി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. പിഴത്തുകയിൽ നിന്ന് നാലു ലക്ഷം രൂപ കൊല്ലപ്പെട്ട ശ്യാമൾ മണ്ഡലിന്റെ പിതാവ് വാസുദേവ് മണ്ഡലിന് നൽകുവാനും കോടതി നിർദ്ദേശിച്ചു.
ഗൂഢാലോചനയിലുള്ള കൊലക്കുറ്റത്തിനും, തട്ടിക്കൊണ്ടു പോകലിനും ജീവപര്യന്തവും അഞ്ചു ലക്ഷം രൂപ വീതവും പിഴയും, മോഷണ കുറ്റത്തിന് ജീവപര്യന്തം കഠിന തടവും പതിനായിരം രൂപ പിഴയും എന്ന രീതിയിലാണ് ശിക്ഷ.
2005 ലാണ് തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയായിരുന്ന ശ്യാമള്‍ മണ്ഡലിനെ കൊലപ്പെടുത്തുന്നത്. നേപ്പോൾ സ്വദേശി ദുർഗ്ഗ ബഹദുർ ഭട്ട് ചേത്രി എന്ന ദീപക്, ശ്യാമൾ മണ്ഡലിന്റെ കുടുംബ സുഹൃത്ത് മുഹമ്മദ് അലി എന്നിവരാണ് കേസിലെ പ്രതികൾ. ദീപക്കിനെ ഇതുവരെ കണ്ടെത്താൻ സിബിഐക്ക് കഴിഞ്ഞിട്ടില്ല. 2005 ഒക്ടോബർ 13 ന് ശ്യാമൾ മണ്ഡലിനെ തിരുവനന്തപുരം കിഴക്കേകോട്ടയിലേക്ക് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നു.
ശ്യാമൾ മണ്ഡലിനെ തട്ടിക്കൊണ്ടുപോയ പ്രതികൾ 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് പിതാവ് ബസുദേവ് മണ്ഡലിനെ ഫോണില്‍ ബന്ധപ്പെട്ടു. ഇതോടെ പിതാവ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.
,