കണ്ണൂർ: കോവിഡ് കാലത്ത് ശതകോടീശ്വരന്മാരുടെ ആസ്തി വർധിച്ചുവെന്നും ചൈനയ്ക്കെതിരെയാണ് അമേരിക്കൻ സാമ്രാജ്യത്വം ഇപ്പോൾ നീങ്ങുന്നതെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം 23-ാം പാർട്ടി കോൺഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് പ്രതിരോധത്തിൽ കേരളം മാതൃകയാണ്. കമ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് രാജ്യങ്ങൾ കോവിഡിനെ പ്രതിരോധിച്ചു. ലാറ്റിനമേരിക്കയിൽ ഇടതുപക്ഷം തിരിച്ചുവന്നു. ചിലിയിലെ ഇടതുപക്ഷ വിജയം ആവേശം പകർന്നുവെന്നും യെച്ചൂരി പറഞ്ഞു.
അമേരിക്കയും റഷ്യയും തമ്മിലുള്ള ഏറ്റുമുട്ടലാണ് റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് കാരണമായത്. അമേരിക്കൻ സാമ്രാജ്യത്വം അധീശത്വം വർധിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് യുദ്ധമുണ്ടായത്. അമേരിക്കയുടെ ജൂനിയർ പങ്കാളിയായി ഇന്ത്യമാറിയതു കൊണ്ടാണ് ഐക്യരാഷ്ട്രസഭയിൽ നിലപാട് സ്വീകരിക്കാനാകാത്തത്.
ക്വാഡ് സഖ്യത്തിൽ നിന്നും ഇന്ത്യ പിന്മാറണം. വർഗീയ-കോർപ്പറേറ്റ് സഹകരണമാണ് ഇവിടെ നടക്കുന്നത്. രാജ്യത്ത് മോദിയുടെ ഏകാധിപത്യ ഭരണമാണ്. മൗലികാവകാശങ്ങൾ അട്ടിമറിക്കപ്പെടുന്നു. ഫെഡറൽ അവകാശങ്ങൾക്ക് നേരെ കടന്നാക്രണം നടക്കുന്നു. ഭരണഘടന സംവിധാനങ്ങളെ കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്നുവെന്നും യെച്ചൂരി കുറ്റപ്പെടുത്തി.