കൊച്ചി∙ ഇന്ധനവില പിടിവിട്ട് കുതിക്കുമ്പോള്‍ നട്ടംതിരിഞ്ഞ് പമ്പ് ഉടമകളും. വില വര്‍ധനയ്ക്കനുസരിച്ച് ഓരോ ദിവസവും സ്റ്റോക്ക് വാങ്ങാന്‍ അധിക തുക കണ്ടത്തേണ്ടതും പെട്രോളിനും ഡീസലിനും ലഭിക്കുന്ന കമ്മിഷന്‍ ഉയര്‍ത്താത്തതുമെല്ലാമാണ് പ്രതിസന്ധിക്ക് കാരണം.
സര്‍ക്കാരിനോടും എണ്ണക്കമ്പനികളോടും ആവര്‍ത്തിച്ച് പറഞ്ഞിട്ടും ആവശ്യങ്ങളൊന്നും പരിഗണിക്കുന്നില്ലെന്നാണ് പരാതി. ബാഷ്പീകരിച്ച് പോകുന്നതിന്റെ ഇന്ധനത്തിന്റെ അളവും ബ്ലെന്‍ഡ് ചെയ്ത ഇന്ധനം ടാങ്കില്‍ നിറയ്ക്കുമ്പോള്‍ വെള്ളമായി മാറുന്നതുമെല്ലാം കണക്കാക്കിയാല്‍ നഷ്ടങ്ങള്‍ വേറെയുമുണ്ട്.
വര്‍ഷങ്ങളായി സര്‍ക്കാരിനെയും എണ്ണക്കമ്പനികളെയും അറിയിക്കുന്ന ആവശ്യങ്ങള്‍ ഇന്ധനവില കുതിക്കുമ്പോഴെങ്കിലും പരിഗണിക്കണമെന്നാണ് ഇവരുടെ അപേക്ഷ.
കൊച്ചിയിലും നൂറു കടന്ന് ഡീസൽ വില
ഇന്ധനവിലയിൽ വീണ്ടും വർധന. പെട്രോളിനു ലീറ്ററിനു 44 പൈസയും ഡീസലിനു ലീറ്ററിനു 42 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനനന്തപുരം നഗരത്തില്‍ ഒരു ലീറ്റര്‍ പെട്രോളിന് 115.45 രൂപയും ഡീസലിന് 102.26 രൂപയുമായി വില ഉയര്‍ന്നു.
കൊച്ചിയില്‍ പെട്രോളിന് 113.46 രൂപയും ഡീസലിന് 100.40 രൂപയുമാണ് വില. കൊച്ചിയില്‍ ആദ്യമായാണ് ഡീസല്‍വില 100 കടക്കുന്നത്. കോഴിക്കോട് പെട്രോള്‍ ലീറ്ററിന് 113.62 രൂപയും ഡീസലിന് 100.58 രൂപയുമാണ് ഇന്നത്തെ വില. 10 ദിവസത്തിനിടെ പെട്രോളിന് കൂടിയത് ലീറ്ററിന് 9.15 രൂപയും, ഡീസലിന് 8.84 രൂപയുമാണ്.