കൊച്ചി: തനിക്കെതിരായ ആരോപണങ്ങള്‍ക്കും കേസിനും പിന്നില്‍ വഖഫ് മാഫിയയുടെ ഗൂഢാലോചനയെന്ന് കേരള സംസ്ഥാന വഖഫ് ബോര്‍ഡ് സിഇഒ ബി.എം. ജമാൽ. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ 2018ല്‍ കോഴിക്കോട് വിജിലന്‍സ് ബ്യൂറോ റജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കി തലശേരി വിജിലന്‍സ് കോടതി ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
താൻ കേന്ദ്ര വഖഫ് കൗൺസിൽ സെക്രട്ടറിയായിരിക്കുമ്പോഴാണ് മുമ്പ് വഖഫ് ബോർഡ് സിഇഒ ആയിരുന്ന കാലത്ത് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പേരിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. 27,67,901 രൂപ വരവിൽ കവിഞ്ഞ സ്വത്തുണ്ടെന്നായിരുന്നു ആരോപണം. ഔദ്യോഗിക വസതിയിൽ താമസിച്ചിരുന്ന താൻ വാടക ഇനത്തിൽ 26,80,000 രൂപ നൽകാൻ ചെലവിട്ടെന്നായിരുന്നു ആരോപണങ്ങളിലൊന്ന്. മക്കളുടെ വിദ്യാഭ്യാസ ചെലവ് 10,40,022 രൂപയായിരിക്കെ 24,28,020 രൂപയെന്നാണ് കോൺഫിഡൻഷ്യൽ വേരിഫിക്കേഷൻ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നത്.
എന്നാൽ, ഹൈകോടതിക്ക് മുന്നിൽ തെളിവ് ഹാജരാക്കി വാസ്തവം ബോധ്യപ്പെടുത്തി. തുടർന്ന് വിജിലൻസ് തന്നെ തന്റെ അവകാശവാദം ശരിയാണെന്ന് ഹൈകോടതിയിൽ റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ ഹൈകോടതി ഉത്തരവിട്ടു. അന്തിമ റിപ്പോർട്ട് നൽകിയെങ്കിലും നടപടി സ്വീകരിക്കാൻ കാലതാമസം നേരിട്ടതോടെ താൻ വീണ്ടും ഹൈകോടതിയെ സമീപിച്ചു.
അതിനുശേഷം അന്തിമ റിപ്പോർട്ട് പരിശോധിച്ച് മാർച്ച് രണ്ടിന് എഫ്ഐആർ റദ്ദാക്കിയതായി വിജിലൻസ് കോടതി ഉത്തരവിടുകയായിരുന്നുവെന്നും ജമാൽ പറഞ്ഞു.