ഒത്തുതീർപ്പുണ്ടാകാത്ത സാഹചര്യത്തിൽ സ്വകാര്യ ബസ് സമരം നാലാം ദിവസമായ ഇന്നും തുടരും. ബസ് നിരക്ക് കൂട്ടാൻ തീരുമാനിച്ചതാണെന്നും ബുധനാഴ്ച അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു. സംസ്ഥാനമെങ്ങും ഇന്നലെയും സമരം പൂർണമായിരുന്നു.
അധിക സർവീസ് നടത്താതെ കെഎസ്ആർടിസി
കോഴിക്കോട് ∙ സംസ്ഥാനത്തെ എണ്ണായിരത്തോളം സ്വകാര്യ ബസുകൾ പണിമുടക്കുമ്പോൾ കെഎസ്ആർടിസി കഴിഞ്ഞ രണ്ടു ദിവസം അധികമായി ഓടിച്ചത് നൂറിൽ താഴെ ബസുകൾ മാത്രം. സമരത്തെത്തുടർന്നു കെ എസ്ആർടിസി ബസുകളിൽ തിരക്കു വർധിച്ചെങ്കിലും ലക്ഷ്യമിട്ട പ്രതിദിന വരുമാനത്തിന്റെ 75 ശതമാനം പോലും ആദ്യ രണ്ടു ദിവസങ്ങളിൽ നേടാനായില്ല. കോവിഡ് കാലത്തു സർവീസ് നിർത്തിയ 1200 കെഎസ്ആർടിസി ബസുകൾ വിവിധ ജില്ലകളിലെ പാർക്കിങ് ഗ്രൗണ്ടുകളിൽ നിർത്തിയിട്ടിരിക്കുമ്പോഴും അധിക സർവീസ് നടത്താൻ അധികൃതർ മടിക്കുകയാണ്.
24നാണു ബസ് സമരം ആരംഭിച്ചത്. അതിനു തലേദിവസം 3626 സർവീസുകളാണു കെഎസ്ആർടിസി നടത്തിയതെങ്കിൽ, സമരം ആരംഭിച്ച 24നു നടത്തിയത് 3695 സർവീസുകൾ. അധികം ഓടിയത് 69 ബസുകൾ മാത്രം.