തൃശൂർ: സ്വകാര്യ ബസ് പണിമുടക്ക് നേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് എഐഎസ്എഫ് പ്രവർത്തകർ തൃശൂർ ആർടിഒ ഓഫീസ് ഉപരോധിച്ചു. സമരം നേരിടാൻ സർക്കാർ ഒരു മുന്നൊരുക്കങ്ങളും ഗതാഗതവകുപ്പ് നടത്തിയില്ല. കെഎസ്ആർടിസി അധിക സർവീസുകൾ നടത്തുന്നതിൽ പരാജയപ്പെട്ടുവെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
പലയിടത്തും കെഎസ്ആർടിസി പതിവ് സർവീസുകൾ പോലും നടത്തിയില്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. സ്വകാര്യ ബസുകൾ കൂടുതലുള്ള ഗ്രാമീണ മേഖലയിലെ ജനങ്ങളാണ് പണിമുടക്കിൽ വലഞ്ഞത്.
വിദ്യാർഥികളും ജോലിക്കാരും ബസില്ലാതെ മണിക്കൂറുകൾ റോഡിൽ നിൽക്കേണ്ടി വന്നു. എന്നാൽ ദേശസാത്കൃത റൂട്ടുകളിൽ സമരം കാര്യമായ ചലനമുണ്ടാക്കിയില്ല.