ദേശീയതലത്തിൽ പ്രതിപക്ഷ പാർടികൾ രൂപീകരിച്ച ‘ഇന്ത്യ’ കൂട്ടായ്മയുടെ യോഗം ദില്ലിയിൽ ചേരും. നാലാമത് യോഗമാണ് ഡിസംബർ 19ന് നടക്കുക.
ഡിസംബർ ആറിന് യോഗം ചേരാൻ കോൺഗ്രസ് നേതൃത്വം താൽപ്പര്യപ്പെട്ടിരുന്നെങ്കിലും മറ്റ് പല പാർടികളും അസൗകര്യം അറിയിച്ചിരുന്നു. അഞ്ച് നിയമസഭകളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയായിരുന്നു കോൺഗ്രസ് താല്പര്യം പ്രകടിപ്പിച്ചത്. മുൻപത്തെ യോഗങ്ങൾ നടന്നിരുന്നത് പട്ന, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലായിരുന്നു. ദില്ലി യോഗത്തിലെ പ്രധാന ചർച്ച ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ്.
യോഗം ഡിസംബർ 19 ന് ദില്ലിയിൽ നടക്കുമെന്ന് കോൺഗ്രസ് എംപി ജയറാം രമേശ്ആണ് അറിയിച്ചത്. യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള എതിർപ്പെന്ന നിലയിൽ “മെയിൻ നഹിൻ, ഹം” (ഞങ്ങൾ, ഞാനല്ല) എന്ന ഐക്യ പ്രമേയവുമായി മുന്നോട്ട് പോകാനാണ് പാർട്ടികൾ ഉദ്ദേശിക്കുന്നതെന്ന് കോൺഗ്രസിന്റെ മുതിർന്ന നേതാവ് പറഞ്ഞു.
രാജസ്ഥാൻ, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ കോൺഗ്രസ് പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സമ്മേളനം നടക്കുന്നത്. അഖിലേഷ് യാദവ്, നിതീഷ് കുമാർ, മമത ബാനർജി എന്നിവരുൾപ്പെടെ പല നേതാക്കൾക്കും പങ്കെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ കഴിഞ്ഞ ആഴ്ച നടക്കാനിരുന്ന ഇന്ത്യ മുന്നണിയുടെ യോഗം മാറ്റിവച്ചിരുന്നു.