ചലച്ചിത്ര നടൻ ഹരീഷ് റായ് അന്തരിച്ചു; മരണം അർബുദ ബാധിതനായി ചികിത്സയിലിരിക്കെ

കന്നഡ ചലച്ചിത്ര നടൻ ഹരീഷ് റായ് (55) അന്തരിച്ചു. ഏറെ നാളായി അർബുദ ബാധിതനായിരുന്ന അദ്ദേഹം ചികിത്സയിലിരിക്കെ ആണ് മരിച്ചത്. ‘ഓം’, ‘കെജിഎഫ്’ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ പ്രശസ്തനായ നടനാണ് അദ്ദേഹം.

ബെംഗളൂരുവിലെ കിദ്വായ് മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയിൽ ചികിത്സയിലായിരുന്നു മരണം സംഭവിച്ചത്. ഹരീഷിന്റെ മരണം കന്നഡ സിനിമയ്ക്ക് തീരാത്ത നഷ്ടമാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.

മരണകാരണം കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവ്; അമ്മൂമ്മ കൊലപ്പെടുത്തിയ ആറ് മാസം പ്രായമുള്ള കുഞ്ഞിന്‍റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി

കൊച്ചി: അങ്കമാലി കറുകുറ്റിയിൽ അമ്മൂമ്മ കൊലപ്പെടുത്തിയ ആറ് മാസം പ്രായമുള്ള കുഞ്ഞിന്‍റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവ് തന്നെയാണ് കുട്ടിയുടെ മരണകാരണമെന്നാണ് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരിക്കുന്നത്.

അതേസമയം കുട്ടിയുടെ ശരീരത്തിൽ നിന്ന് അമിത അളവിൽ രക്തം വാർന്ന് പോയിട്ടുണ്ടെന്നും പോസ്റ്റുമോർട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ കുഞ്ഞിന്റെ അമ്മൂമ്മയെ പൊലീസ് ഉടൻ കസ്റ്റഡിയിലെടുക്കും എന്നാണ് ലഭിക്കുന്ന വിവരം.

ചികിത്സയിലുള്ള റോസിലിയെ ആശുപത്രിയിൽ നിന്നാണ് കസ്റ്റഡിയിലെടുക്കുക എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. കേസില്‍ കുട്ടിയുടെ അമ്മയുടെ അടക്കമുള്ളവരുടെ മൊഴികൾ പൊലീസ് രേഖപ്പെടുത്തി. മാനസിക പ്രശ്നമാണോ കുഞ്ഞിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് എന്നതടക്കം പരിശോധിക്കുകയാണ് പൊലീസ്.

ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ ചവിട്ടി പുറത്തേക്കിട്ട കേസ്; സംഭവത്തിന് മുൻപ് ബാറിൽ കയറി പ്രതി മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ ചവിട്ടി പുറത്തേക്കിട്ട കേസില്‍ പ്രതി സുരേഷ് കുമാര്‍ മദ്യപിക്കുന്നതിന്റെ നിര്‍ണായക സിസിടിവി ദൃശ്യം പുറത്ത് വന്നു. സംഭവം നടന്ന കേരള എക്‌സ്പ്രസില്‍ കയറുന്നതിന് തൊട്ടുമുന്‍പ് കോട്ടയത്തെ ബാറില്‍ സുഹൃത്ത് ലാലുവിനൊപ്പം മദ്യപിക്കുന്നതിന്റെ ദൃശ്യമാണ് റെയില്‍വേ പൊലീസിന് ലഭിച്ചത്.

അതേസമയം പെണ്‍കുട്ടിയെ ആക്രമിക്കുമ്പോള്‍ പ്രതി പൂര്‍ണമായും മദ്യലഹരിയിലായിരുന്നുവെന്നതിന്റെ തെളിവാണ് ഈ ലഭിച്ച ദൃശ്യങ്ങൾ. കോട്ടയം നാഗമ്പടത്തുള്ള ബാറില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതില്‍ സുരേഷ് കുമാറും സുഹൃത്തും മദ്യപിക്കുന്നത് വ്യക്തമാണ്.

മദ്യപിച്ചാണ് ഇരുവരും കേരള എക്‌സ്പ്രസിന്റെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ കയറിയത്. ഇതിന് ശേഷമായിരുന്നു പെണ്‍കുട്ടികളുമായി തര്‍ക്കമുണ്ടാകുന്നതും ഒരാളെ ട്രെയിനില്‍ നിന്ന് ചവിട്ടി പുറത്തിടുന്നതും.

ശബരിമല സ്വർണ മോഷണക്കേസ്; മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി

പത്തനംതിട്ട : ശബരിമല സ്വർണ മോഷണക്കേസുമായി ബന്ധപ്പെട്ട് നിർണായക നീക്കവുമായി സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം.

ശബരിമല സ്വർണക്കൊള്ളയിലെ പ്രതികളായ മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി എസ്ഐടി. ശ്രീകോവിൽ വാതിലുമായി ബന്ധപ്പെട്ട തട്ടിപ്പിലേക്കുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് റാന്നി കോടതിയിൽ എസ്ഐടി അപേക്ഷ നൽകി.

അതേസമയം, മുരാരി ബാബു നൽകിയ ജാമ്യ അപേക്ഷ കോടതി നാളെ പരിഗണിക്കും. ഈ ജാമ്യാപേക്ഷ സംബന്ധിച്ച കോടതിയുടെ നിലപാട് കേസിൽ നിർണായകമാകും.

ഇതുമായി ബന്ധപ്പെട്ട്, ദേവസ്വം ബോർഡ്‌ മുൻ സെക്രട്ടറി ജയശ്രീ പത്തനംതിട്ട സെഷൻസ് കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി. ശബരിമല സ്വർണക്കൊള്ള കേസിൻ്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുൻ സെക്രട്ടറി മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.

ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് ധനസഹായം; 10 ലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം : കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപറേഷൻ ഭിന്നശേഷിക്കാരായ അംഗീകൃത ലോട്ടറി ഏജൻറുമാർക്കു 5,000 രൂപ വീതം ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് ലഭിച്ച അപേക്ഷകരിൽ നിന്ന് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഒന്നാംഘട്ടത്തിൽ തെരഞ്ഞെടുത്ത 200 ലോട്ടറി ഏജൻറുമാർക്കായി 10,00,000 രൂപ ധനസഹായം അനുവദിച്ചു.

ഏറെ കാലം മുടങ്ങിക്കിടന്ന പദ്ധതി ഒന്നാം പിണറായി വിജയൻ സർകാരിന്റെ കാലത്താണ് പുനരാരംഭിച്ചത്. ഗുണഭോക്താക്കളുടെ വിവരങ്ങൾ www.hpwc.kerala.gov.in ൽ ലഭിക്കും.

അർഹരായ മറ്റു അപേക്ഷകർക്ക് കൂടി ധനസഹായം നൽകുന്ന കാര്യം പരിഗണനയിലാണ്. കൂടുതൽവിവരങ്ങൾക്ക്: 0471-2347768, 2322065, 9497281896.

ചാറ്റ്‍ജിപിടി കാരണം പരീക്ഷകളിൽ പരാജയപ്പെട്ടു എന്ന ആരോപണവുമായി കിം കർദാഷിയാൻ

ന്യൂയോര്‍ക്ക്: ചാറ്റ്‍ജിപിടി കാരണം പരീക്ഷകളിൽ താൻ പരാജയപ്പെട്ടു എന്ന ആരോപണവുമായി പ്രശസ്‍ത റിയാലിറ്റി ഷോ താരവും ബിസിനസുകാരിയുമായ കിം കർദാഷിയാൻ രംഗത്ത്. തന്‍റെ നിയമ പഠനകാലത്ത് ചാറ്റ്ജിപിടി ഉപയോഗിച്ചിരുന്നുവെന്നും എന്നാൽ അത് തെറ്റായ വിവരങ്ങൾ നൽകിയിരുന്നെന്നും ആണ് ഒരു  അഭിമുഖത്തിൽ കിം കർദാഷിയാൻ വെളിപ്പെടുത്തിയത്.

അതേസമയം ചാറ്റ്ജിപിടിയുടെ തെറ്റായ ഉത്തരങ്ങൾ കാരണം താൻ പലതവണ പരീക്ഷകളില്‍ പരാജയപ്പെട്ടിട്ടുണ്ടെന്നാണ് കിം കർദാഷിയാൻ വ്യക്തമാക്കുന്നത്. വാനിറ്റി ഫെയറിന്‍റെ പ്രശസ്‍തമായ ‘ലൈ ഡിറ്റക്‌ടർ’ ടെസ്റ്റ് ഷോയിൽ പങ്കെടുക്കുന്നതിനിടെ ഗായികയും നടിയുമായ ടെയാന ടെയ്‌ലർ കിമ്മിനോടാണ് കിം കർദാഷിയാൻ തന്‍റെ ചാറ്റ്ജിപിടി അനുഭവങ്ങള്‍ വ്യക്തമാക്കിയത്.

2019 മുതൽ ആണ് കിം കർദാഷിയാൻ നിയമം പഠിക്കുന്നത്. 2021-ൽ ബേബി ബാർ പരീക്ഷ പാസായ അവർ ഈ വർഷം മെയ് മാസത്തിൽ നിയമ ബിരുദം പൂർത്തിയാക്കി. ജൂലൈയിൽ അവസാന ബാർ പരീക്ഷയും എഴുതി. ഇപ്പോൾ ഫലങ്ങൾക്കായി കാത്തിരിക്കുകയാണ് ഇപ്പോൾ കിം കർദാഷിയാൻ.

കാഴ്ച-കേൾവി പരിമിതർക്ക് സ്മാർട്ട് ഫോൺ: ഡിസംബർ 10നകം അപേക്ഷിക്കണം

തിരുവനന്തപുരം : കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ കാഴ്ച പരിമിതർക്ക് സ്മാർട്ട് ഫോൺ നൽകുന്ന കാഴ്ച പദ്ധതിയിലേക്കും, കേൾവി പരിമിതർക്ക് സ്മാർട്ട് ഫോൺ നൽകുന്ന ശ്രാവൺ പദ്ധതിയിലേക്കും അപേക്ഷ ക്ഷണിച്ചു.

ഗൂഗിൾ ഫോം വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. കോർപ്പറേഷന്റെ www.hpwc.kerala.gov.in വെബ്സൈറ്റിൽ ഗൂഗിൾ ഫോം ലിങ്ക് നൽകിയിട്ടുണ്ട്.

ഡിസംബർ 10ന് വൈകിട്ട് 5 മണിക്കകം അപേക്ഷിക്കാം. ഫോൺ: 9497281896, 0471 2347768, 0471 2322065, 0471 4601544.

മലപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് 40 വയസ്സ് പ്രായമുള്ള കൊമ്പനാനയുടെ ജഡം കണ്ടെത്തി;പോസ്റ്റ് മോര്‍ട്ടം നടത്തി

0

മലപ്പുറം: കാളികാവ് റേഞ്ച്, കരുവാരക്കുണ്ട് സ്റ്റേഷന്‍ പരിധിയില്‍ അമരമ്പലം ടി.കെ കോളനി ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കാട്ടാനയുടെ ജഡം കണ്ടെത്തി. ഏകദേശം 40 വയസ്സ് പ്രായമുള്ള ആനയുടെ ജഡത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്. വനത്തിനകത്ത് കാട്ടാനകള്‍ തമ്മില്‍ കുത്തുകൂടിയപ്പോള്‍ കാല്‍ തെന്നി വീണ ആഘാതമാകാം കാട്ടാന ചരിയാന്‍ ഇടയാക്കിയത്.

വനംവകുപ്പ് ഉദ്യോഗസ്ഥരായ കാളികാവ് റേഞ്ച് ഓ ഫിസര്‍ പി. രാജീവ്, കരുവാരക്കുണ്ട് ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ എസ്. നുജും എന്നിവര്‍ സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. നിലമ്പൂര്‍ ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ ഡോ. എസ്. ശ്യാം, സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ. നൗഷാദലി എന്നിവര്‍ പോസ്റ്റ് മോര്‍ട്ടം നടത്തി.

കാട്ടാന ശല്യത്തില്‍ പൊറുതി മുട്ടിയിരിക്കുകയാണ് പ്രദേശവാസികള്‍. പകല്‍ സമയങ്ങളില്‍ പോലും കൃഷിയിടങ്ങളിലൂടെ ഇറങ്ങി നടക്കുവാന്‍ കഴിയാത്ത സാഹചര്യമാണ് ഇവിടെയുള്ളത്.

കാഞ്ഞങ്ങാട് തീരത്ത് ‘മത്തിച്ചാകര’; മീനുകൾ കൂട്ടത്തോടെ കരയ്ക്കടിഞ്ഞു, വാരിക്കൂട്ടി നാട്ടുകാർ

0

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് തീരദേശ മേഖലയിൽ മത്തിയുടെ ‘ചാകര’ (സമൃദ്ധമായ ലഭ്യത) അനുഭവപ്പെട്ടു. ആയിരക്കണക്കിന് മത്തികളാണ് കൂട്ടത്തോടെ കടൽത്തീരത്തേക്ക് അടിഞ്ഞുകൂടിയത്.

അജാനൂർ വായനശാലാ മുക്ക് മുതൽ പുഞ്ചാവി കടപ്പുറം വരെയുള്ള വലിയ തീരമേഖലയിലാണ് പ്രധാനമായും ഈ പ്രതിഭാസം കാണപ്പെട്ടത്. ബല്ലാക്കടപ്പുറം, മീനാപ്പീസ്, പുതിയവളപ്പ് കടപ്പുറം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെല്ലാം മത്തികൾ തിരകളിൽ ഒഴുകിയെത്തി.

ഈ വിവരം പെട്ടെന്ന് പരന്നതോടെ, കാഞ്ഞങ്ങാടിന്റെ പടിഞ്ഞാറൻ ഗ്രാമങ്ങളിലെ താമസക്കാർ കൂട്ടമായും കുടുംബങ്ങളോടൊപ്പവും തീരത്തേക്ക് ഒഴുകിയെത്തി. വലിയ സന്തോഷത്തോടെ ഇവർ മത്തികൾ വാരിക്കൂട്ടുകയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് അജാനൂർ കടപ്പുറത്ത് സമാനമായ രീതിയിൽ മത്തികൾ അടിഞ്ഞിരുന്നു.

തിരുവല്ലയിൽ 19വയസുകാരിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി അജിന്‍ റെജി മാത്യുവിന് ജീവപര്യന്തവും 5 ലക്ഷം രൂപ പിഴയും

0

തിരുവല്ല: പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിനെ വൈരാഗ്യത്തിൽ  തിരുവല്ലയിൽ 19വയസുകാരിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. പത്തനംതിട്ട അയിരൂർ സ്വദേശിനി കവിതയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി അജിൻ റെജി മാത്യു (18) വിന് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. അഞ്ച് ലക്ഷം രൂപ പിഴ അടയ്ക്കാനും വിധി പ്രസ്താവനയിൽ പറയുന്നു. പ്രതി കുറ്റക്കാരനെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതിയുടേതാണ് വിധി. വിധി പ്രസ്താവനത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥനെയും പ്രോസിക്യൂഷനെയും കോടതി അഭിനന്ദിച്ചു.

2019 മാര്‍ച്ച് 12 നായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവല്ല ചിലങ്ക ജംഗ്ഷനില്‍ വെച്ച് അജിൻ കവിതയെ നടുറോഡില്‍ കുത്തിവീഴ്ത്തിയ ശേഷം പ്രതി യുവതിയുടെ ശരീരത്തിൽ പെട്രോളൊഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു. പ്രണയബന്ധത്തിൽ നിന്ന് പെൺകുട്ടി പിന്മാറിയതിനാലാണ് അക്രമിച്ചതെന്നാണ് ഇയാള്‍ പോലിസിന് മൊഴി നൽകിയത്. ഹയർ സെക്കന്‍ഡറി ക്ലാസ് മുതൽ ഇരുവരും പ്രണയത്തിലായിരുന്നു. ഇടയ്ക്ക് പെൺകുട്ടി പിന്മാറിയെന്ന സംശയമാണ് ക്രൂര കൃത്യത്തിലേക്ക് നയിച്ചതെന്നായിരുന്നു അജിന്‍റെ മൊഴി. കവിതയെ കൊലപ്പെടുത്തിയ ശേഷം അത്മഹത്യ ചെയ്യാനായിരുന്നു പ്രതിയുടെ തീരുമാനം. കത്തിയും പെട്രോളും കയറും പ്രതിയുടെ കയ്യിലുണ്ടായിരുന്നു. സംഭവദിവസം തന്നെ പോലീസ് പ്രതിയെ പിടികൂടി. അതിവേഗത്തിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.

കോളജിലേക്കുള്ള യാത്രാമദ്ധ്യേയാണ് പ്രതി പെണ്‍കുട്ടിയെ പിന്നിലൂടെവന്ന് കുത്തിയതും പെട്രോള്‍ ശരീരത്തിലേക്ക് ഒഴിച്ച് സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ച് തീകൊളുത്തിയതും. സമീപവാസികളും നാട്ടുകാരും ചേർന്ന് തടയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ആളിപ്പടര്‍ന്ന തീ വെള്ളമൊഴിച്ച് നാട്ടുകാര്‍ കെടുത്തിയെങ്കിലും പെണ്‍കുട്ടിക്ക് മാരകമായി പൊള്ളലേറ്റിരുന്നു. 65 ശതമാനം പൊള്ളലേറ്റ കവിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവവിക്കുകയായിരുന്നു. പ്രതിയെ സംഭവസ്ഥലത്തുവച്ചു തന്നെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. കൊലക്കുറ്റത്തിൽ ശക്തമായ സാക്ഷിമൊഴികളും സമര്‍പ്പിക്കാൻ പ്രോസിക്യൂഷന് സാധിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം നിര്‍ണായകമായി.

അജിനും കവിതയും സഹപാഠികളായിരുന്നു. സ്കൂളിൽ പഠിക്കുന്ന സമയത്തും അജിൻ കവിതയെ ശല്യം ചെയ്തിരുന്നുവെന്നാണ് യുവതിയുടെ മാതാപിതാക്കൾ പറഞ്ഞത്. കോടതിയിൽ വിശ്വാസമർപ്പിക്കുന്നുവെന്നും മകളെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും കവിതയുടെ മാതാപിതാക്കൾ പറഞ്ഞിരുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടില്ല, പുതിയ ഭരണസമിതിയെ അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കും; കെ ദേവകുമാര്‍ പ്രസിഡന്‍റായേക്കുമെന്ന് സൂചന

0

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ ഭരണ സമിതി ഉടൻ അധികാരത്തിലെത്തും. അടുത്ത മന്ത്രിസഭായോഗത്തില്‍ ആകും ഇതുസംബന്ധിച്ചുള്ള തീരുമാനമുണ്ടാകുക. ടികെ ദേവകുമാര്‍ പ്രസിഡന്‍റായേക്കുമെന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം. ഹരിപ്പാട് മുൻ എംഎൽഎ ആയ ടികെ ദേവകുമാര്‍ ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്. നാളെ ചേരുന്ന നിര്‍ണായക സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിലാകും ഇതുസംബന്ധിച്ചുള്ള തീരുമാനങ്ങൾ എടുക്കുക. ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിലവിലെ ബോര്‍ഡിനേയും പ്രതിക്കൂട്ടിലാക്കുന്ന വീഴ്ചകളിലേക്ക് ഹൈക്കോടതി വീണ്ടും വിരല്‍ചൂണ്ടിയതോടെയാണ് സര്‍ക്കാര്‍ മുന്‍ തീരുമാനം മാറ്റുന്നത്.

നിലവിലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കാലാവധി നീട്ടേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ ധാരണ. ഈ സാഹചര്യത്തിൽ നിലവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത് അടക്കമുള്ള ബോര്‍ഡ് അംഗങ്ങള്‍ സ്ഥാനം ഒഴിയേണ്ടതായി വരും. ശബരിമല സ്വര്‍ണക്കൊള്ള കേസിന്‍റെ പശ്ചാത്തലത്തിൽ നിലവിലെ ഭരണസമിതിയുടെ കാലാവധി നീട്ടരുതെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. കാലാവധി നീട്ടാനുള്ള ഓഡിനന്‍സിൽ ഒപ്പിട്ടരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെടുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് കാലാവധി നീട്ടേണ്ടതില്ലെന്ന നിര്‍ണായക തീരുമാനം സർക്കാർ എടുക്കാൻ പോകുന്നത്. പുതിയ ഭരണസമിതിയെ സംബന്ധിച്ച് നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോ​ഗം ധാരണയിലെത്തും.

അങ്കമാലിയിലെ കുഞ്ഞിന്റെ കൊലപാതകം; അമ്മൂമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: അങ്കമാലി കറുക്കുറ്റിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അമ്മൂമ്മ റോസിലിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

കറുക്കുറ്റി ചീനിയിൽ താമസിക്കുന്ന ആന്റണി, റൂത്ത് ദമ്പതികളുടെ മകൾ ഡെൽന മറിയം സാറയാണ് ഇന്നലെ മരിച്ചത്.

കുഞ്ഞിന്റെ കഴുത്തിൽ ആഴത്തിൽ മുറിവുണ്ടായിരുന്നു. വിഷാദ രോഗത്തിന് ചികിത്സ തേടുന്ന അമ്മൂമ്മക്ക് അരികിലായിരുന്നു കുഞ്ഞിനെ കിടത്തിയിരുന്നത്. കൊലപാതകമെന്ന സംശയത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

റോസിലി ആശുപത്രിയിൽ തുടരുകയാണ്. അതേസമയം, കുട്ടിയുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചു. പോസ്റ്റ്മോർട്ടം അൽപസമയത്തിനകം നടക്കും.

കറുക്കുകുറ്റി പഞ്ചായത്തിലെ അഞ്ചാം വാർഡിലുള്ള പയ്യപ്പള്ളി വീട്ടലാണ് നാട് നടുങ്ങിയ കുഞ്ഞിന്റെ മരണം. വീട്ടിൽ നിന്ന് നിലവിളി കേട്ട് അയൽവാസി മണി ഓടിയെത്തിയപ്പോൾ ചോരയിൽ കുളിച്ചകുഞ്ഞിനെ അച്ഛൻ ആന്റണി തോളിൽ കിടത്തിയിരിക്കുകയായിരുന്നു. 

ദേശീയ പുരസ്കാരങ്ങളിലും ലോബിയിങ് നടക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടൻ പരേഷ് റാവൽ

ഡൽഹി: ഓസ്കാറിന് സമാനമായി ദേശീയ പുരസ്കാരങ്ങളിലും ലോബിയിങ് നടക്കുന്നുണ്ടെന്നും അവാർഡുകൾക്ക് പിന്നിൽ ധാരാളം നെറ്റ്‌വർക്കിങ് ഉൾപ്പെട്ടിട്ടുണ്ടെന്നും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടൻ പരേഷ് റാവൽ. ലോബിയിങ് ശ്രമങ്ങളുടെ ഭാഗമായി വലിയ പാർട്ടികൾ നടക്കാറുണ്ടെന്നാണ് നടൻ പറഞ്ഞത്.

പ്രശസ്ത യൂട്യൂബർ രാജ് ഷമാനിയുടെ പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് അവാർഡ് നിർണയത്തിലെ ഇടപെടലുകളെപ്പറ്റി നടൻ തുറന്ന് പറഞ്ഞത്. സംഭാഷണത്തിനിടെ, ദേശീയ അവാർഡുകളിലും ഓസ്‌കാറുകളിലും നടക്കുന്ന ലോബിയിങ് രീതികളെക്കുറിച്ച് പരേഷ് വിശദീകരിച്ചു. . 1993ല്‍ മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം നേടിയ വ്യക്തിയാണ് പരേഷ് റാവൽ.

സംവിധായകരിൽ നിന്നും എഴുത്തുകാരിൽ നിന്നുമുള്ള അഭിനന്ദനമാണ് ഏതൊരു ട്രോഫിയേക്കാളും താൻ വിലമതിക്കുന്നതെന്നും നടന്‍ വ്യക്തമാക്കി.

ദേശീയ പുരസ്കാരങ്ങളിലും ലോബിയിങ് നടക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടൻ പരേഷ് റാവൽ

ഡൽഹി: ഓസ്കാറിന് സമാനമായി ദേശീയ പുരസ്കാരങ്ങളിലും ലോബിയിങ് നടക്കുന്നുണ്ടെന്നും അവാർഡുകൾക്ക് പിന്നിൽ ധാരാളം നെറ്റ്‌വർക്കിങ് ഉൾപ്പെട്ടിട്ടുണ്ടെന്നും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടൻ പരേഷ് റാവൽ. ലോബിയിങ് ശ്രമങ്ങളുടെ ഭാഗമായി വലിയ പാർട്ടികൾ നടക്കാറുണ്ടെന്നാണ് നടൻ പറഞ്ഞത്.

പ്രശസ്ത യൂട്യൂബർ രാജ് ഷമാനിയുടെ പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് അവാർഡ് നിർണയത്തിലെ ഇടപെടലുകളെപ്പറ്റി നടൻ തുറന്ന് പറഞ്ഞത്. സംഭാഷണത്തിനിടെ, ദേശീയ അവാർഡുകളിലും ഓസ്‌കാറുകളിലും നടക്കുന്ന ലോബിയിങ് രീതികളെക്കുറിച്ച് പരേഷ് വിശദീകരിച്ചു. . 1993ല്‍ മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം നേടിയ വ്യക്തിയാണ് പരേഷ് റാവൽ.

സംവിധായകരിൽ നിന്നും എഴുത്തുകാരിൽ നിന്നുമുള്ള അഭിനന്ദനമാണ് ഏതൊരു ട്രോഫിയേക്കാളും താൻ വിലമതിക്കുന്നതെന്നും നടന്‍ വ്യക്തമാക്കി.