തിരുവല്ലയിൽ 19വയസുകാരിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി അജിന്‍ റെജി മാത്യുവിന് ജീവപര്യന്തവും 5 ലക്ഷം രൂപ പിഴയും

0

തിരുവല്ല: പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിനെ വൈരാഗ്യത്തിൽ  തിരുവല്ലയിൽ 19വയസുകാരിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. പത്തനംതിട്ട അയിരൂർ സ്വദേശിനി കവിതയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി അജിൻ റെജി മാത്യു (18) വിന് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. അഞ്ച് ലക്ഷം രൂപ പിഴ അടയ്ക്കാനും വിധി പ്രസ്താവനയിൽ പറയുന്നു. പ്രതി കുറ്റക്കാരനെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതിയുടേതാണ് വിധി. വിധി പ്രസ്താവനത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥനെയും പ്രോസിക്യൂഷനെയും കോടതി അഭിനന്ദിച്ചു.

2019 മാര്‍ച്ച് 12 നായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവല്ല ചിലങ്ക ജംഗ്ഷനില്‍ വെച്ച് അജിൻ കവിതയെ നടുറോഡില്‍ കുത്തിവീഴ്ത്തിയ ശേഷം പ്രതി യുവതിയുടെ ശരീരത്തിൽ പെട്രോളൊഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു. പ്രണയബന്ധത്തിൽ നിന്ന് പെൺകുട്ടി പിന്മാറിയതിനാലാണ് അക്രമിച്ചതെന്നാണ് ഇയാള്‍ പോലിസിന് മൊഴി നൽകിയത്. ഹയർ സെക്കന്‍ഡറി ക്ലാസ് മുതൽ ഇരുവരും പ്രണയത്തിലായിരുന്നു. ഇടയ്ക്ക് പെൺകുട്ടി പിന്മാറിയെന്ന സംശയമാണ് ക്രൂര കൃത്യത്തിലേക്ക് നയിച്ചതെന്നായിരുന്നു അജിന്‍റെ മൊഴി. കവിതയെ കൊലപ്പെടുത്തിയ ശേഷം അത്മഹത്യ ചെയ്യാനായിരുന്നു പ്രതിയുടെ തീരുമാനം. കത്തിയും പെട്രോളും കയറും പ്രതിയുടെ കയ്യിലുണ്ടായിരുന്നു. സംഭവദിവസം തന്നെ പോലീസ് പ്രതിയെ പിടികൂടി. അതിവേഗത്തിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.

കോളജിലേക്കുള്ള യാത്രാമദ്ധ്യേയാണ് പ്രതി പെണ്‍കുട്ടിയെ പിന്നിലൂടെവന്ന് കുത്തിയതും പെട്രോള്‍ ശരീരത്തിലേക്ക് ഒഴിച്ച് സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ച് തീകൊളുത്തിയതും. സമീപവാസികളും നാട്ടുകാരും ചേർന്ന് തടയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ആളിപ്പടര്‍ന്ന തീ വെള്ളമൊഴിച്ച് നാട്ടുകാര്‍ കെടുത്തിയെങ്കിലും പെണ്‍കുട്ടിക്ക് മാരകമായി പൊള്ളലേറ്റിരുന്നു. 65 ശതമാനം പൊള്ളലേറ്റ കവിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവവിക്കുകയായിരുന്നു. പ്രതിയെ സംഭവസ്ഥലത്തുവച്ചു തന്നെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. കൊലക്കുറ്റത്തിൽ ശക്തമായ സാക്ഷിമൊഴികളും സമര്‍പ്പിക്കാൻ പ്രോസിക്യൂഷന് സാധിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം നിര്‍ണായകമായി.

അജിനും കവിതയും സഹപാഠികളായിരുന്നു. സ്കൂളിൽ പഠിക്കുന്ന സമയത്തും അജിൻ കവിതയെ ശല്യം ചെയ്തിരുന്നുവെന്നാണ് യുവതിയുടെ മാതാപിതാക്കൾ പറഞ്ഞത്. കോടതിയിൽ വിശ്വാസമർപ്പിക്കുന്നുവെന്നും മകളെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും കവിതയുടെ മാതാപിതാക്കൾ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here