തിരുവനന്തപുരം: പോലീസിന്റെ കണ്ണിൽപ്പെടാതെ 25 വർഷക്കാലം ഒളിവ് ജീവിതം നയിച്ചിരുന്ന പോക്സോ കേസ് പ്രതി ഒടുവിൽ പിടിയിലായി. മതം മാറി ഒളിവിൽ കഴിഞ്ഞിരുന്ന നിറമണ്‍കര സ്വദേശി മുത്തു കുമാർ ആണ് അറസ്റ്റിലായത്. സാം എന്ന പുതിയ പേരിൽ ഇയാൾ ചെന്നൈയിൽ കഴിയുകയായിരുന്നു ഇവിടെ നിന്നാണ് കേരള പോലീസ് മുത്തുവിനെ പിടികൂടിയത്.
മതം മാറിയ പ്രതി ചെന്നൈയിൽ പാസ്റ്റർ ആയി ജോലി ചെയ്യുകയായിരുന്നു ഇയാൾ. ഇതിനിടെ ഇയാൾ തമിഴ് നാട്ടിൽ രണ്ട് വിവാഹം കഴിച്ചു. ചെന്നൈയിൽ ആളും പേരും മതവും മാറി കഴിയുന്നതിനിടെയാണ് ഇയാൾ പിടിക്കപ്പെട്ടത്. 2001ൽ ആണ് പ്രതിയുടെ പേരിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. സ്കൂൾ വിദ്യാർഥിയെ ക്ലാസ്സിൽ നിന്ന് വിളിച്ചിറക്കി വീട്ടിൽ എത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രതിയായിരുന്നു ഇയാൾ. പീഡനത്തിന് ഇരയായ കുട്ടിയെ ട്യൂഷൻ പഠിപ്പിച്ചിരുന്നത് മുത്തുവായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോകുകയും ചെയ്തു. ഒളിവിൽ കഴിഞ്ഞിരുന്ന സമയം ഇയാൾ മൊബൈൽ ഫോണോ ബാങ്ക് അക്കൗണ്ടോ ഒന്നും ഉപയോഗിക്കാതിരുന്നത് അന്വേഷണത്തിന് വെല്ലുവിളിയായി. പബ്ലിക് ബൂത്തുകൾ മാറി മാറി ഉപയോഗിക്കുകയായിരുന്നു ഇയാളുടെ രീതി. വഞ്ചിയൂർ പോലീസിന്റെ അന്വേഷണത്തിലാണ് ചെന്നൈയിൽ വെച്ച് മുത്തുകുമാർ പിടിയിലായത്. ഇയാളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.

