LATEST ARTICLES

മദ്യനയത്തിൽ ആശങ്കകൾ അകറ്റാൻ സർക്കാരിന് ഉത്തരവാദിത്തം ഉണ്ട്; കെ സി വേണുഗോപാൽ

മദ്യനയം അടക്കം നയപരമായ കാര്യങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ കൂടിയാലോചനകള്‍ ഉണ്ടാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഇത്തരം കാര്യങ്ങളില്‍ വേണ്ട സമയത്ത് ചര്‍ച്ച ചെയ്യേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യും. മദ്യ നയത്തിലും ധാതു മണലിന്റെ കാര്യത്തിലും ചില ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. ആ ആശങ്കകള്‍ ദൂരികരിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

സംസ്ഥാനത്തെ ബാധിക്കുന്ന നയപരമായ തീരുമാനങ്ങളില്‍ പാര്‍ട്ടിക്ക് അകത്ത് ചര്‍ച്ചയുണ്ടാകും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നന്നായിട്ട് മുന്നോട്ടു പോകുന്നുണ്ട്. ഇത്തരം കാര്യങ്ങളില്‍ ചില ഭാഗത്തു നിന്നും ചില ആശങ്കകള്‍ സ്വാഭാവികമായും ഉണ്ടാകും. പുതിയ സര്‍ക്കാര്‍ വന്നതേയുള്ളൂ. സര്‍ക്കാരെടുക്കുന്ന നിലപാടുകളില്‍ ആര്‍ക്കെങ്കിലും പരാതികളുണ്ടെങ്കില്‍ പാര്‍ട്ടി തലത്തില്‍ ചര്‍ച്ച ചെയ്യുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

എത്രയോ നല്ല പ്രഖ്യാപനങ്ങള്‍ സര്‍ക്കാരിന്റെ ബജറ്റില്‍ ഉണ്ടായിട്ടുണ്ട്. ജനങ്ങള്‍ കാത്തിരുന്ന ഒരുപാട് നല്ല പ്രഖ്യാപനങ്ങള്‍ ഉണ്ടായിരുന്നു. ഒരു മാസത്തിനിടെ എത്ര നല്ല നല്ല കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തു. ഏതെങ്കിലും ചില ആശങ്കകള്‍ ഉണ്ടായാല്‍ അതു ദൂരീകരിച്ചു പോകുക എന്നതുമാത്രമാണ് സര്‍ക്കാരിന്റെ മുന്നിലുള്ളത്. നയപരമായ കാര്യങ്ങളെല്ലാം പാര്‍ട്ടി തലത്തിലും ചര്‍ച്ച ചെയ്യുമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.

കരിമണല്‍ ഖനനത്തില്‍ കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ ഒരു നിലപാടുണ്ട്. സംസ്ഥാന തലത്തിലും കോണ്‍ഗ്രസിനും യുഡിഎഫിനും നയമുണ്ട്. അതിനുള്ളില്‍ നിന്നുകൊണ്ടു മാത്രമേ മുന്നോട്ടുപോകാന്‍ സാധിക്കുകയുള്ളൂ. സര്‍ക്കാര്‍ നല്ല ഉദ്ദേശത്തോടെ ചെയ്യുന്ന കാര്യങ്ങളാണെങ്കിലും, ജനങ്ങള്‍ക്ക് സ്വീകാര്യമാണെന്ന് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തമുണ്ട്. തീരദേശവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരമേഖലയുമായി ബന്ധപ്പെട്ട എല്ലാവരുമായി ചര്‍ച്ച നടത്തി വേണം പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനെന്നും കെ സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.

മദ്യ നികുതി കുറച്ച സംഭവം; സർക്കാർ തിരുമാനത്തിൽ നിന്ന് പിന്മാറണം, കെ എൻ ബാലഗോപാൽ

മദ്യനികുതി കുറച്ചത് മദ്യവ്യാപനം കൂട്ടുമെന്ന് കെ.എൻ. ബാലഗോപാൽ. മുൻ സർക്കാരിൻ്റെ കാലത്ത് ഇതിന് സമ്മർദം ഉണ്ടായിരുന്നു.എന്നാൽ റെഡി ടു ഡ്രിങ്ക് എന്ന വിഭാഗത്തിലുള്ള മദ്യത്തിൻ്റെ നികുതി കുറക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. ടൂറിസത്തെ സഹായിക്കുമെന്നാണ് ഉന്നയിച്ചിരുന്ന വാദം.
എന്നാൽ മദ്യം ഉപയോഗിക്കുന്ന ഒരു പുതിയ വിഭാഗത്തെ ഇത് സൃഷ്ടിക്കും.വരുമാനം കിട്ടുമെങ്കിലും സോഷ്യൽ ഡ്രിങ്കിങ്ങിന് ലൈസൻസ് കൊടുക്കലാണതെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതിൽ മന്ത്രിസഭയിൽ തന്നെ അഭിപ്രായവ്യത്യാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസഭ അറിഞ്ഞില്ല എന്നതാണ് വിവരമെന്നും കോൺഗ്രസിൽ തന്നെ എതിരഭിപ്രായം ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.മാത്യു കുഴൽനാടൻ , അൻവർ സാദത്ത് തുടങ്ങിയവർ അന്ന് സഭയിൽ ചോദ്യം ചോദിച്ചിരുന്നു. ബജറ്റ് തീരുമാനം അപകടകരമാണ് എന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്.
അതുകൊണ്ട് സർക്കാർ തിരുമാനത്തിൽ നിന്ന് പിന്മാറണം. ഇത് ഈഗോയുടെ പ്രശ്നമായി കാണരുത്. താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന് വിചാരിക്കരുത്. തീരുമാനം പിൻവലിക്കണം അദ്ദേഹം വ്യക്തമാക്കി.

പഴവർഗങ്ങളിൽ നിന്ന് ഉൽപാദിപിക്കുന്ന ഹോർട്ടി വൈനിൻ്റെ നികുതി മാത്രമാണ് കഴിഞ്ഞ സർക്കാർ നിശ്ചയിച്ചത്. നികുതി ഘടന വന്നത് അറിഞ്ഞില്ല എന്ന എക്സൈസ് മന്ത്രിയുടെ പ്രസ്താവന കൂട്ടുത്തരവാദിത്തമില്ല എന്നതിന്റെ തെളിവാണ്. ആര് വിമർശനം ഉന്നയിച്ചാലും അതിൽ കാര്യം ഉണ്ടെങ്കിൽ പരിഗണിക്കുക തന്നെ വേണമെന്നും കെ എൻ ബാലഗോപാൽ കൂട്ടിച്ചേർത്തു.

അമ്മയിലെ പൊട്ടിത്തെറി, മല്ലിക സുകുമാരനും രാജിവച്ചു

അമ്മയിലെ പൊട്ടിത്തെറി.മല്ലിക സുകുമാരനും രാജിവച്ചു. ശ്വേതയ്ക്കൊപ്പം എന്ന് മല്ലികാ സുകുമാരന്റെ ഫേസ്ബുക്ക് പോസ്റ്റ്. സ്നേഹത്തോടെ പടിയിറങ്ങുന്നുവെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. അമ്മ അഡ്ഹോക്ക് കമ്മിറ്റിയിലും രാജി. ആശ അരവിന്ദ് പിന്മാറി. മുൻ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗമായിരുന്നു ആശ.

‘സ്‌നേഹപൂർവം പടിയിറങ്ങുന്നു… ‘അമ്മ’യിൽ നിന്നും… സത്യത്തിനൊപ്പം… ന്യായത്തിനൊപ്പം… ശ്വേതയ്‌ക്കൊപ്പം.’ എന്ന് മാത്രമാണ് മല്ലികാ സുകുമാരൻ സുകുമാരൻ ഫേസ്ബുക്കിൽ കുറിച്ചത്. മല്ലികാ സുകുമാരന്റെ തീരുമാനത്തെ അനുകൂലിച്ച് നിരവധി പേർ പോസ്റ്റിന് താഴെ കമന്റുകളിട്ടു.

കഴിഞ്ഞദിവസം നടന്ന ‘അമ്മ’ ജനറൽ ബോഡി യോഗത്തിൽ വലിയ പൊട്ടിത്തെറിയാണുണ്ടായത്. തുടർന്ന് ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഒന്നടങ്കം രാജിവെച്ചിരുന്നു. പിന്നാലെ മല്ലികാ സുകുമാരൻ മാധ്യമങ്ങളോട് സംസാരിക്കവെ ശ്വേതാ മേനോന് പിന്തുണ പ്രഖ്യാപിച്ചു. ശ്വേതയല്ല, മറിച്ച് ജനറൽ സെക്രട്ടറിയും ട്രഷററുമാണ് രാജിവെക്കേണ്ടിയിരുന്നത് എന്നാണ് മല്ലിക പറഞ്ഞത്.

‘ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷം’; യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവച്ചു

യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവച്ചു. പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുന്നുവെന്ന് കെയർ സ്റ്റാർമർ എക്‌സിൽ കുറിച്ചു. ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും രാജിവച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമാണെന്ന് സ്റ്റാർമർ പറഞ്ഞു. 2025 ജൂലൈ 5നാണ് സ്റ്റാർമർ യുകെ പ്രധാനമന്ത്രിയായി അധികാരമേറ്റത്.

യുകെ പാർലമെന്റിലെ മുൻ പ്രതിപക്ഷ നേതാവായിരുന്നു.തൻ്റെ തീരുമാനം ചാൾസ് മൂന്നാമനോട് അറിയിച്ചതായും പുതിയ പ്രധാനമന്ത്രി അധികാരമേൽക്കുംവരെ കാവൽ പ്രധാനമന്ത്രിയായി തുടരുമെന്നും കിയർ സ്റ്റാർമർ മാധ്യമങ്ങളോട് അറിയിച്ചു. സ്റ്റാർമറുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് ജനപിന്തുണയിൽ ഇടിവുണ്ടാകുകയും നേതൃമാറ്റത്തിനായി പാർട്ടിക്കുള്ളിൽ മുറവിളി ഉയർന്നതിനും പിന്നാലെ സ്റ്റാർമർ രാജിവെച്ചേക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു.

2024ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ വമ്പൻ ഭൂരിപക്ഷത്തോടെയായിരുന്നു സ്റ്റാർമറുടെ നേതൃത്വത്തിൽ ലേബർ പാർട്ടി അധികാരം പിടിച്ചത്. 14 വർഷത്തെ കൺസർവേറ്റീവ് പാർട്ടിയുടെ ഭരണത്തിന് അന്ത്യം കുറിച്ചായിരുന്നു ലേബർ പാർട്ടിയുടെ മുന്നേറ്റം. എന്നാൽ സ്റ്റാർമറുടെ ഭരണം ഒരുവർഷം പിന്നിട്ടതിന് പിന്നാലെ പലവിധ വിവാദങ്ങളും ഒപ്പംകൂടി.

അടുത്തിടെ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വലിയ തിരിച്ചടി നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റാർമറുടെ രാജി ആവശ്യപ്പെട്ട് ലേബർ പാർട്ടിക്കുള്ളിൽ മുറവിളി ഉയർന്നത്. രാജിവെക്കില്ലെന്ന് ആദ്യം നിലപാടെടുത്തെങ്കിലും എംപിമാർ പൂർണമായും കൈവിട്ടതോടെയാണ് പദവി ഒഴിയാൻ കിയർ സ്റ്റാർമർ നിർബന്ധിതനായത്.

ജവാൻ ഇനി പുതിയ കുപ്പിയിൽ എത്തും

തിരുവനന്തപുരം: സർക്കാർ നിർമിത ജവാൻ റം നിലവാരമുള്ള ബോട്ടിലിലെത്തും.

ജവാൻ നിറയ്ക്കുന്ന പ്ലാസ്റ്റിക് ബോട്ടിലിന് നിലവാരമില്ലെന്ന് വ്യാപക പരാതി ഉയർന്നതിനെ തുടർന്നാണ് തീരുമാനം. നിലവിൽ ഉപയോഗിക്കുന്ന ബോട്ടിലിന് ഐഎസ്ഒ നിലവാരമില്ലെന്നാണ് ആരോപണം.

ഇതു സംബന്ധിച്ച് ബെവ്കോ എം.ഡി ജവാൻ നിർമാണ യൂണിറ്റ് മാനേജർക്ക് ടെൻഡർ പുതുക്കാൻ നിർദേശം നൽകി കഴിഞ്ഞു.

ജവാൻറെ ഉൽപ്പാദന പ്രതിസന്ധി പൂർണമായും പരിഹരിച്ചെന്ന് ബെവ്കോ അറിയിച്ചു. അതേസമയം വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചുള്ള ബജറ്റ് പ്രഖ്യാപനത്തിനെതിരെ എക്സൈസ് മന്ത്രി എം. ലിജു മുഖ്യമന്ത്രിയെ കാണും.

കെപിസിസിയിൽ അടിയന്തര അഴിച്ചുപണിക്ക് നീക്കം

തിരുവനന്തപുരം: കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് മന്ത്രിയായതോടെ സംഘടനയുടെ പ്രവർത്തനം അവതാളത്തിലായി.

മന്ത്രിയായിട്ടും പ്രസിഡൻറ് സ്ഥാനമൊഴിയാതെ സണ്ണി ജോസഫ് പദവിയിൽ തുടരുന്നത് സർക്കാർ- പാർട്ടി ഏകോപനങ്ങളിലും പാളിച്ചകൾക്കിടയാക്കിയിട്ടുണ്ട്.

കെപിസിസി അധ്യക്ഷസ്ഥാനത്തിന് പുറമെ, യുഡിഎഫ് കൺവീനർ, യൂത്ത് കോൺഗ്രസ്, കെഎസ് യു തുടങ്ങിയ തലങ്ങളിലും അഴിച്ചുപണി വേണമെന്ന ആവശ്യം ശക്തമാണ്.

കെപിസിസിക്ക് പുതിയ പ്രസിഡൻറിനെ നിയമിക്കണമെന്ന ആവശ്യവും ശക്തമാണ്.   കൊടിക്കുന്നിൽ സുരേഷ്, ആൻറോ ആൻറണി, വി.എസ് ശിവകുമാർ, ബെന്നി ബെഹനാൻ എന്നീ പേരുകളാണ് സജീവ പരിഗണനയിലുള്ളത്. എന്നാൽ, ഗ്രൂപ്പ്-സമുദായ സമവാക്യങ്ങൾ തലവേദനയായേക്കും. സംഘടനാ പ്രവർത്തനങ്ങൾ നിശ്ചലമായിരിക്കുന്നതിൽ ഒരു വിഭാഗം നേതാക്കൾക്കും അതൃപ്തിയുണ്ടെന്നാണ് വിവരം. നിരവധി പേരുകൾ ഉയർന്നുകേൾക്കുന്നുണ്ടെങ്കിലും ഒരാൾക്ക് ഒരു പദവിയെന്ന ആവശ്യം ശക്തമായതിനാൽ എംപിമാരെ ഒഴിവാക്കേണ്ടി വരും

അടൂർ പ്രകാശ് കൺവീനർ സ്ഥാനത്ത് നിന്ന് മാറാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ദീപാദാസ് മുൻഷി നേതാക്കളുമായി പ്രാഥമിക ചുമതല നടത്തിയിട്ടുണ്ട്. ഹൈക്കമാൻഡ് തീരുമാനം ഉടൻ തന്നെയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

ക്ഷേമപെൻഷൻ വർധന:  3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ കാലതാമസമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ.

ബജറ്റ് അവതരണത്തിന്മേലുള്ള പൊതുചർച്ചയിൽ നിയമസഭയിലെ ചോദ്യോത്തരവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് തന്നെ പാലിക്കുമെന്നും മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘അർഹരായ പലയാളുകളും പുറത്ത് നിൽക്കുന്നതായാണ് റിപ്പോർട്ടുകൾ ശ്രദ്ധയിൽ പെട്ടത്. ഗുണഭോക്താക്കളുടെ കാര്യത്തിൽ അവശ്യമായ പരിശോധന നടത്തും.

ലോസ് ആഞ്ചലസിൽ ഉള്ളയാൾ വിളിച്ച് തനിക്ക് പെൻഷൻ കിട്ടിയില്ലെന്ന് പറഞ്ഞതായി ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി. അർഹരായ ചിലർ പട്ടികക്ക് പുറത്തും അനർഹർ പട്ടികക്കകത്തുമുള്ളത് പരിശോധിക്കും’. മുഖ്യമന്ത്രി വ്യക്തമാക്കി. ഈ മാസത്തെ ക്ഷേമപെൻഷൻ വിതരണം 24 മുതൽ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

കൊച്ചി:   സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 40 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. പവന് 320 രൂപ വര്‍ധിച്ചു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,430 രൂപയായും പവന്റേത് 1,07,440 രൂപയായും ഉയര്‍ന്നു.

18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വര്‍ധനയുണ്ടായിട്ടുണ്ട്. ഗ്രാമിന് 35 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില പവന് 88,320 രൂപയായി ഉയര്‍ന്നു.  

രാജ്യാന്തര വിപണിയിലും സ്വര്‍ണത്തിന് മുന്നേറ്റമുണ്ടായിട്ടുണ്ട്. ഒരാഴ്ചത്തെ താഴ്ന്ന നിരക്കില്‍ നിന്നും സ്വര്‍ണം നേരിയ മുന്നേറ്റമാണുണ്ടാക്കിയത്.  

`എരണം കെട്ടവർ നാട് ഭരിച്ചാൽ നിപ വരും’, ആരോഗ്യമന്ത്രിയുടെ പഴയ പരാമർശം ആയുധമാക്കി മുഹമ്മദ് റിയാസ്

തിരുവനന്തപുരം:   പകർച്ചവ്യാധി രൂക്ഷമായ സാഹചര്യം നിയമസഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്നണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നൽകി.

മുഹമ്മദ് റിയാസാണ് നോട്ടീസ് നൽകിയത്.  ആരോഗ്യ മേഖലയിലെ കേരള മോഡലിനു തകർച്ച നേരിടുന്നുവെന്ന് റിയാസ് സഭയിൽ പറ‍ഞ്ഞു.

കെ മുരളീധരൻ്റെ പഴയ പരാമർശം ആയുധമാക്കിക്കൊണ്ടാണ് അദ്ദേഹം സംസാരിച്ചുതുടങ്ങിയത്.

എരണം കെട്ടവർ നാട് ഭരിച്ചാൽ നിപ വരുമെന്ന് പറഞ്ഞ ആരോഗ്യ മന്ത്രിയാണ് വകുപ്പ് ഭരിക്കുന്നത്. പകർച്ചവ്യാധി വരുന്നത് ഏതെങ്കിലും ഭരണാധികാരിയുടെ കുഴപ്പം കൊണ്ടല്ലെന്നും വ്യക്തിപരമായി മന്ത്രിയെ അധിക്ഷേപിക്കാൻ ഇല്ലെന്നും റിയാസ് പറഞ്ഞു. 

കീം പരീക്ഷ ഫലപ്രഖ്യാപനം മാറ്റിവെച്ചു

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം.ജോൺ ഇന്ന്  നടത്താനിരുന്ന സംസ്ഥാനത്തെ കീം പരീക്ഷാ ഫല പ്രഖ്യാപനം മാറ്റിവെച്ചു.

സിബിഎസ്ഇ പ്ലസ് ടു പുനർ മൂല്യനിർണ്ണയ പരീക്ഷാ ഫലം ഇന്നലെ രാത്രിയോടെയാണ് പ്രഖ്യാപിച്ചത്.മാർക്ക് വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടണമെന്നാവശ്യപ്പെട്ട് നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്ക അറിയിച്ചിതിൻ്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ  ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം.ജോൺ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് നിർദേശംനൽകയിട്ടുണ്ട്.

എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും അവസരം ഉറപ്പുവരുത്താനാണ് സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് മന്ത്രി റോജി.എം. ജോൺ പറഞ്ഞു.

ഇതിന് പിന്നാലെയാണ്കീം പരീക്ഷാ ഫല പ്രഖ്യാപനം മറ്റൊരു ദിവസത്തേക്ക് മാറ്റിയത്.

ആരോടും മിണ്ടാത്ത ശശിയേട്ടന്റെ രഹസ്യ സമ്പാദ്യം; തുണിസഞ്ചിയിൽ ലക്ഷത്തിലേറെ രൂപ

0

ഇടുക്കിയിലെ രാജാക്കാട് ടൗണിൽ വർഷങ്ങളായി കടത്തിണ്ണകളിലും തെരുവോരങ്ങളിലും കഴിയുകയായിരുന്ന രാജാക്കാട് ശശിയുടെ മരണശേഷം പുറത്തുവന്ന ഒരു കണ്ടെത്തൽ നാട്ടുകാരെയും അധികൃതരെയും ഒരുപോലെ അമ്പരപ്പിച്ചു. സംസ്കാര ചടങ്ങുകൾക്ക് പിന്നാലെ അദ്ദേഹത്തിന്റെ തുണിസഞ്ചി പരിശോധിച്ചപ്പോഴാണ് 1,15,751 രൂപ കണ്ടെത്തിയത്.

രാജാക്കാട് ശശിയുടെ സഞ്ചിയിൽ ലക്ഷത്തിലേറെ രൂപ

വൃക്കരോഗത്തെ തുടർന്ന് മരിച്ച പുതുശേരിയിൽ ശശി (64)യുടെ സാധനങ്ങൾ പഞ്ചായത്ത് അധികൃതർ പരിശോധിക്കുകയായിരുന്നു. ഇതിനിടെയാണ് തുണിസഞ്ചിക്കുള്ളിൽ സൂക്ഷിച്ചിരുന്ന 1,15,751 രൂപ കണ്ടെത്തിയത്.

അതേസമയം, പണം കണ്ടെത്തിയ വിവരം പുറത്തുവന്നതോടെ നാട്ടുകാർക്കിടയിലും വലിയ ചർച്ചകൾ ആരംഭിച്ചു. വർഷങ്ങളായി ലളിതജീവിതം നയിച്ചിരുന്ന ശശിയുടെ കൈവശം ഇത്രയും തുക ഉണ്ടായിരുന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്.

ഗോവണിക്കടിയിലെ മുറിയിലായിരുന്നു സമ്പാദ്യം

രാജാക്കാട് ടൗണിലെ ഒരു ജ്വല്ലറിയോട് ചേർന്നുള്ള ഗോവണിക്കടിയിലെ ചെറിയ മുറിയിലായിരുന്നു ശശി തുണിസഞ്ചി സൂക്ഷിച്ചിരുന്നത്. സഞ്ചിയിൽ വളരെ കുറച്ച് 500, 200 രൂപ നോട്ടുകൾ മാത്രമാണ് ഉണ്ടായിരുന്നത്.

കൂടാതെ, ബാക്കിയുള്ള തുകയുടെ ഭൂരിഭാഗവും 10 മുതൽ 100 രൂപ വരെയുള്ള ചെറിയ നോട്ടുകളായിരുന്നു. കഠിനാധ്വാനം ചെയ്ത് സമ്പാദിച്ചതും പിന്നീട് സുമനസ്സുകൾ നൽകിയ സഹായവുമാണ് അദ്ദേഹം ഇങ്ങനെ സൂക്ഷിച്ചുവെച്ചിരുന്നതെന്നാണ് വിവരം.

മരണവാർത്തകൾ അറിയുന്ന അപൂർവ്വ മനുഷ്യൻ

രാജാക്കാട് ശശിയെ നാട്ടുകാർ ഏറെ വ്യത്യസ്തനായ വ്യക്തിയായാണ് ഓർക്കുന്നത്. ആരോടും അധികം സംസാരിക്കാതെ ടൗണിലെ തെരുവുകളിലൂടെ നടക്കുകയായിരുന്നു അദ്ദേഹത്തിന്റെ പതിവ്.

എന്നാൽ, പ്രദേശത്ത് എവിടെയെങ്കിലും മരണം സംഭവിച്ചാൽ ദൂരപരിധി നോക്കാതെ ശശി അവിടെ എത്തുമായിരുന്നു. മൊബൈൽ ഫോണോ മറ്റ് വാർത്താവിനിമയ സംവിധാനങ്ങളോ ഇല്ലാതിരുന്നിട്ടും അദ്ദേഹം എങ്ങനെ മരണവിവരങ്ങൾ അറിഞ്ഞിരുന്നുവെന്നത് ഇന്നും നാട്ടുകാർക്കിടയിൽ ചർച്ചാവിഷയമാണ്.

ബന്ധുക്കൾക്ക് തുക കൈമാറാൻ തീരുമാനം

ഇതിനിടെ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ രാജാക്കാട് പൊതുശ്മശാനത്തിലായിരുന്നു ശശിയുടെ സംസ്കാര ചടങ്ങുകൾ നടന്നത്.

മറുവശത്ത്, തുണിസഞ്ചിയിൽ നിന്ന് കണ്ടെത്തിയ 1,15,751 രൂപ പൂർണമായും അദ്ദേഹത്തിന്റെ ബന്ധുക്കൾക്ക് കൈമാറാനാണ് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ശശിയുടെ ജീവിതകഥയ്ക്ക് വികാരനിർഭരമായ മറ്റൊരു അധ്യായവും കൂടി ചേർന്നിരിക്കുകയാണ്.

FAQ:
1. രാജാക്കാട് ശശിയുടെ സഞ്ചിയിൽ നിന്ന് എത്ര രൂപയാണ് കണ്ടെത്തിയത്?
ശശിയുടെ തുണിസഞ്ചിയിൽ നിന്ന് 1,15,751 രൂപ കണ്ടെത്തി.
2. ഈ പണം എവിടെയാണ് സൂക്ഷിച്ചിരുന്നത്?
രാജാക്കാട് ടൗണിലെ ഒരു ജ്വല്ലറിയോട് ചേർന്നുള്ള ഗോവണിക്കടിയിലെ ചെറിയ മുറിയിൽ സൂക്ഷിച്ചിരുന്ന തുണിസഞ്ചിയിലായിരുന്നു പണം.
3. കണ്ടെത്തിയ തുക എന്ത് ചെയ്യാനാണ് തീരുമാനം?
തുക മുഴുവൻ ശശിയുടെ ബന്ധുക്കൾക്ക് കൈമാറാനാണ് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരിക്കുന്നത്.

സിഎംആർഎൽ–എക്സാലോജിക് കേസ്: വീണ വിജയന് വീണ്ടും ഇഡി സമൻസ്; ജൂൺ 29ന് ഹാജരാകണം

0

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസുമായി ബന്ധപ്പെട്ട് വീണ വിജയന് വീണ്ടും സമൻസ് അയച്ച ഇഡി, ജൂൺ 29ന് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.

അന്വേഷണത്തിന് നിർണായകമായ ചില രേഖകൾ ലഭിക്കുന്നതിൽ ഇപ്പോഴും കാലതാമസം നേരിടുന്നതായാണ് വിവരം. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിൽ (എസ്എഫ്ഐഒ) നിന്ന് ലഭിക്കേണ്ട 134 രേഖകൾ ഇനിയും ഇഡിക്ക് കൈമാറിയിട്ടില്ല. കോടതി അനുവദിച്ച സമയപരിധി അവസാനിച്ചതിനെ തുടർന്ന് രേഖകൾ കൈമാറ്റം വേഗത്തിലാക്കുന്നതിനായി ഇഡിയും എസ്എഫ്ഐഒ ഉദ്യോഗസ്ഥരും ചർച്ച നടത്തുമെന്നാണ് സൂചന.

കേസിന്റെ ഭാഗമായി സ്വത്ത് കണ്ടുകെട്ടൽ നടപടികൾക്ക് ആവശ്യമായ തെളിവുകൾ ശേഖരിക്കുന്നതിലും ഇഡി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇതിനകം 242 ബാങ്ക് അക്കൗണ്ടുകളിലായി ഏകദേശം 18 കോടി രൂപ മരവിപ്പിച്ചിട്ടുണ്ട്. ഇതിൽ വീണ വിജയന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളും എക്സാലോജിക്കിന്റെ ഒരു അക്കൗണ്ടും ഉൾപ്പെടുന്നതായാണ് റിപ്പോർട്ടുകൾ.

അതേസമയം, തിരുവനന്തപുരം എച്ച്ഡിഎഫ്സി ബാങ്ക് ശാഖയിലെ വീണ വിജയന്റെ ലോക്കർ ഇഡി പരിശോധിച്ചെങ്കിലും കേസുമായി നേരിട്ട് ബന്ധമുള്ള രേഖകളൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. കേസിൽ നിർണായക തെളിവുകൾ ഒളിപ്പിച്ചിട്ടുണ്ടോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ലോക്കർ പരിശോധന.

സിഎംആർഎൽ–എക്സാലോജിക് ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണം വിവിധ ഏജൻസികളുടെ സഹകരണത്തോടെ തുടരുകയാണ്.

English Summary:
The Enforcement Directorate (ED) has issued a fresh summons to Veena Vijayan in connection with the CMRL–Exalogic financial transactions case, directing her to appear on June 29. The investigation is progressing amid delays in obtaining key documents from the Serious Fraud Investigation Office (SFIO). ED has already frozen ₹18 crore across 242 bank accounts, including accounts linked to Veena Vijayan and Exalogic. Officials are also examining possible financial links and evidence related to the case.

കേരളത്തിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഡിസംബർ വരെയും ക്ഷാമസാധ്യത, നിയന്ത്രണങ്ങൾ നീളാമെന്ന് കെഎസ്ഇബി

0

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി വരും മാസങ്ങളിലും തുടരാൻ സാധ്യതയുണ്ടെന്ന് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെഎസ്ഇബി) മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യം തുടർന്നാൽ ഡിസംബർ മാസം വരെ വൈദ്യുതി ലഭ്യതയിൽ സമ്മർദം അനുഭവപ്പെടാനിടയുണ്ടെന്നും ലോഡ് ഷെഡിങ് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ കൂടുതൽ കാലത്തേക്ക് തുടരേണ്ട സാഹചര്യം ഉണ്ടാകാമെന്നും കെഎസ്ഇബി വ്യക്തമാക്കി. ഇതുസംബന്ധിച്ച റിപ്പോർട്ട് വൈദ്യുതി റെഗുലേറ്ററി കമ്മീഷന് കൈമാറിയിട്ടുണ്ട്.

വൈദ്യുതി വാങ്ങുന്നതിനുള്ള യൂണിറ്റിന് 10 രൂപ എന്ന നിലവിലെ വിലപരിധി കടന്നും വൈദ്യുതി വാങ്ങേണ്ട സാഹചര്യം ഉണ്ടായേക്കാമെന്നാണ് ബോർഡിന്റെ വിലയിരുത്തൽ. ജൂൺ മാസത്തേക്കുള്ള അധിക വൈദ്യുതി വാങ്ങാൻ ടെൻഡർ ക്ഷണിച്ചിരുന്നെങ്കിലും ബിഡ്ഡർമാർ ആരും മുന്നോട്ട് വന്നില്ല. ഇതോടൊപ്പം മുമ്പ് വായ്പയായി ലഭിച്ച വൈദ്യുതി തിരിച്ചുനൽകേണ്ട ബാധ്യതയും ജലസംഭരണികളിലെ ജലനിരപ്പ് കുറവുമാണ് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നത്.

വൈദ്യുതി ക്ഷാമം കണക്കിലെടുത്ത് ജൂൺ 30 വരെ വൈകിട്ട് 6 മണി മുതൽ രാത്രി 12 മണിവരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരുമെന്ന് കെഎസ്ഇബി നേരത്തെ അറിയിച്ചിരുന്നു. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ ഉയർന്ന താപനില രാജ്യത്തുടനീളം വൈദ്യുതി ആവശ്യകത വർധിപ്പിക്കുകയും ലഭ്യത കുറയുകയും ചെയ്തതും പ്രതിസന്ധിക്ക് കാരണമായതായി അധികൃതർ ചൂണ്ടിക്കാട്ടുന്നു.

കാലവർഷം സംസ്ഥാനത്ത് നേരത്തേ എത്തിയെങ്കിലും ശക്തമായ മഴ ലഭിക്കാത്തതിനാൽ വൈദ്യുതി ഉപയോഗത്തിൽ കാര്യമായ കുറവ് ഉണ്ടായിട്ടില്ല. 4,100 മെഗാവാട്ട് ആവശ്യകത പ്രതീക്ഷിച്ചിരുന്ന സാഹചര്യത്തിൽ ഡിമാൻഡ് 4,900 മെഗാവാട്ട് വരെ ഉയർന്നു. പ്രതിദിന വൈദ്യുതി ഉപഭോഗത്തിലും ഏകദേശം 10 ദശലക്ഷം യൂണിറ്റിന്റെ വർധന രേഖപ്പെടുത്തിയിട്ടുണ്ട്.

ആഭ്യന്തര ഉൽപാദനം, കേന്ദ്ര വിഹിതം, ദീർഘകാല കരാറുകൾ വഴിയുള്ള വൈദ്യുതി എന്നിവ മുഴുവനായും ലഭിച്ചാലും ജൂൺ 16 മുതൽ 30 വരെ ഏകദേശം 900 മെഗാവാട്ടിന്റെ കുറവ് നിലനിൽക്കുമെന്നാണ് കെഎസ്ഇബിയുടെ കണക്ക്. പവർ എക്സ്ചേഞ്ചുകളിൽ വൈദ്യുതി ലഭ്യതയും കുറഞ്ഞ സാഹചര്യത്തിൽ നിലവിലെ നിയന്ത്രണങ്ങൾ ഒഴിവാക്കുക എളുപ്പമല്ലെന്നും ബോർഡ് അറിയിച്ചു.

English Summary

KSEB has warned that Kerala’s power crisis may continue until December due to rising demand, low reservoir levels, and limited availability of power in the market. The board informed the Electricity Regulatory Commission that load-shedding and other power restrictions may need to be extended. Despite the early arrival of the monsoon, insufficient rainfall and increased electricity consumption have worsened the situation, leading to an estimated power deficit of around 900 MW.

ദേശീയപാതയിലെ അപകടം; മണ്ണുമാന്തി യന്ത്രം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ എഎസ്‌ഐ മരിച്ചു

0

കോഴിക്കോട്: ദേശീയപാതയിൽ മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. വടകര ചോമ്പാല പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എഎസ്‌ഐ) പുനത്തിൽ ടി.പി. പ്രശാന്ത് (53) ആണ് മരിച്ചത്.

ഈ മാസം 18-ന് സഹോദരിയുടെ വീട്ടിൽ നിന്ന് മടപ്പള്ളിയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഉച്ചയ്ക്ക് 2.30ഓടെ ദേശീയപാതയിൽ കേളുബസാറിനും മടപ്പള്ളിക്കും ഇടയിൽവെച്ച് വാഹനം പിറകോട്ട് എടുക്കുകയായിരുന്ന മണ്ണുമാന്തി യന്ത്രം പ്രശാന്ത് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ പ്രശാന്തിനെ ആദ്യം മാഹി സർക്കാർ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകിട്ട് 6.30ഓടെയാണ് മരണം സംഭവിച്ചത്.

ദേശീയപാത 66-ന്റെ ആറുവരിപ്പാത വികസന പ്രവൃത്തികൾ ഏറ്റെടുത്ത നിർമാണ കമ്പനിയുടെ മണ്ണുമാന്തി യന്ത്രമാണ് അപകടത്തിന് കാരണമായത്. മൃതദേഹം ചോമ്പാല പോലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വെച്ചശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.

പരേതനായ അച്യുതനുടെയും ലീയയുടെയും മകനാണ് പ്രശാന്ത്. ഭാര്യ ഷീമ വടകര ജില്ലാ ആശുപത്രിയിലെ പി.ആർ.ഒയാണ്. മകൻ അനൂപ് പ്രശാന്ത് വിദ്യാർഥിയാണ്.

English Summary

Assistant Sub Inspector T.P. Prashanth of Chombala Police Station in Kozhikode died while undergoing treatment for injuries sustained in a road accident on National Highway 66. The 53-year-old officer was riding a scooter when it was hit by a reversing excavator belonging to a highway construction company. He was initially admitted to Mahe Government Hospital and later shifted to a hospital in Kannur, where he succumbed to his injuries. The accident occurred on June 18 between Kelu Bazaar and Madappally.

‘നീറ്റ് ചോദ്യപേപ്പർ മുൻകൂട്ടി തരാം, 30,000 രൂപ മതി’; വിദ്യാർത്ഥിക്ക് അജ്ഞാതന്റെ വീഡിയോ കോൾ, അന്വേഷണം തുടങ്ങി

0

അജ്മീർ: നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ചോദ്യപേപ്പർ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് വിദ്യാർത്ഥിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 30,000 രൂപ നൽകിയാൽ പരീക്ഷയുടെ ചോദ്യപേപ്പർ മുൻകൂട്ടി കൈമാറാമെന്ന് അവകാശപ്പെട്ട അജ്ഞാത വ്യക്തിക്കെതിരെയാണ് അജ്മീർ സിറ്റി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ഡിഎവി കോളേജിലെ ഒന്നാംവർഷ വിദ്യാർത്ഥിക്കാണ് ആദ്യം അജ്ഞാത നമ്പറിൽ നിന്ന് ഫോൺ കോൾ ലഭിച്ചത്. ഞായറാഴ്ച നടക്കുന്ന നീറ്റ് പരീക്ഷയ്ക്ക് മുമ്പ് ചോദ്യപേപ്പർ കൈമാറാമെന്ന് വിളിച്ചയാൾ അവകാശപ്പെട്ടു. തെളിവ് ആവശ്യപ്പെട്ടപ്പോൾ വീഡിയോ കോൾ ചെയ്ത് ചോദ്യപേപ്പറാണെന്ന് തോന്നിപ്പിക്കുന്ന ചില രേഖകളും ഇയാൾ കാണിച്ചതായി പരാതിയിൽ പറയുന്നു.

മുൻ ഡിഎവി കോളേജ് സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റും എബിവിപി പ്രവർത്തകനുമായ കൃഷ്ണ സിങ് താക്കൂർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. തുടർന്ന് താക്കൂറിനെയും അജ്ഞാതൻ ബന്ധപ്പെടുകയും 30,000 രൂപ നൽകിയാൽ ചോദ്യപേപ്പർ ലഭ്യമാക്കാമെന്ന് അറിയിക്കുകയും ചെയ്തതായി പരാതിയിൽ വ്യക്തമാക്കുന്നു. പണം കൈമാറുന്നതിനായി ഓൺലൈൻ പേയ്‌മെന്റ് വിവരങ്ങളും ഇയാൾ പങ്കുവെച്ചിരുന്നു.

ഫോൺ സംഭാഷണത്തിന്റെ റെക്കോർഡുകളും മറ്റ് തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് അഡീഷണൽ എസ്.പി (സിറ്റി) ഹിമാൻഷു ജാഗിദ് അറിയിച്ചു.

ഫോൺവിളിക്ക് പിന്നിലുള്ള വ്യക്തിയെ കണ്ടെത്താനും വീഡിയോ കോളിൽ കാണിച്ച രേഖകളുടെ യാഥാർഥ്യം പരിശോധിക്കാനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്. പ്രാഥമിക അന്വേഷണത്തിൽ പരീക്ഷാർത്ഥികളെ ലക്ഷ്യമിട്ട് പണം തട്ടാനുള്ള തട്ടിപ്പ് ശ്രമമായിരിക്കാമെന്നാണ് പൊലീസ് നിഗമനം. സംഭവത്തിന്റെ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.

English Summary

Police in Ajmer have launched an investigation after an unidentified person allegedly offered a NEET question paper in exchange for ₹30,000. A first-year DAV College student received a phone call claiming that the exam paper could be provided before the test. The caller later made a video call showing documents purported to be the question paper. Based on a complaint by former student union president Krishna Singh Thakur, police registered a case and formed a special investigation team. Authorities suspect it may be an attempt to defraud students.