രാജകീയ പദവികൾ ഉപേക്ഷിച്ച് ആൻഡ്രൂ രാജകുമാരൻ; വിൻഡ്സറിലെ കൊട്ടാരത്തിൽ തുടരും

0

ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിലെ വിവാദനായകൻ പ്രിൻസ് ആൻഡ്രൂ തന്റെ പ്രധാന രാജകീയ പദവികൾ ഉപേക്ഷിച്ചതായി ഔദ്യോഗികമായി അറിയിച്ചു. ഡ്യൂക്ക് ഓഫ് യോർക്ക് എന്ന പദവിയുൾപ്പെടെ നിരവധി ബഹുമതികളും ഇനി പൊതുവായി ഉപയോഗിക്കില്ലെന്ന് പ്രിൻസ് ആൻഡ്രൂയും ബക്കിംഹാം കൊട്ടാരവും സംയുക്തമായി പ്രസ്താവിച്ചു. “രാജാവുമായുള്ള ആലോചനകൾക്ക് ശേഷം, എന്റെ പേരിനോടനുബന്ധിച്ച് ഉയരുന്ന ആരോപണങ്ങൾ രാജകുടുംബത്തിന്റെ സേവനങ്ങളെ ബാധിക്കരുതെന്ന് ഞങ്ങൾ തീരുമാനിച്ചു,”- ആൻഡ്രൂ രാജകുമാരൻ പ്രസ്താവനയിൽ വ്യക്തമാക്കി. ചാൾസ് രാജാവിന്റെ സഹോദരനാണ് ആൻഡ്രൂ രാജകുമാരൻ.

ഒക്ടോബർ 17ന് ബക്കിംഹാം കൊട്ടാരത്തിൽ നിന്നാണ് ഈ പ്രഖ്യാപനം വന്നത്. രാജാവ് ചാൾസ് മൂന്നാമനുമായി നടത്തിയ ദീർഘമായ ചർച്ചകൾക്ക് ശേഷം, ആൻഡ്രൂ തന്റെ ഡ്യൂക്ക് ഓഫ് യോർക്ക് പദവിയും, “ഓർഡർ ഓഫ് ദ ഗാർട്ടർ” അടക്കമുള്ള ചില രാജകീയ ബഹുമതികളും ഒഴിവാക്കുകയാണ് ചെയ്തത്. എന്നാൽ, നിയമപരമായി അദ്ദേഹത്തിന്റെ പദവി നീക്കം ചെയ്യപ്പെട്ടിട്ടില്ല. അതായത്, രാജകുമാരൻഎന്ന പദവി അദ്ദേഹത്തിന് തുടർന്നും ഉപയോ​ഗിക്കാം. എന്നാൽ, ഔദ്യോഗിക പ്രവർത്തനങ്ങളിലോ പൊതുസ്ഥലങ്ങളിലോ ഇനി അത് ഉപയോഗിക്കില്ല.

വിവാദങ്ങളുടെ പശ്ചാത്തലം

പ്രിൻസ് ആൻഡ്രൂക്കെതിരെ വർഷങ്ങളായി ലൈംഗിക ചൂഷണാരോപണങ്ങൾ ഉയർന്നിരുന്നു. അമേരിക്കൻ ലൈം​ഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ കേസിൽ അദ്ദേഹത്തിന് ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ടതോടെ രാജകുടുംബം വലിയ വിവാദത്തിലായി. എപ്സ്റ്റീന്റെ ആത്മഹത്യയ്ക്കുശേഷം ആൻഡ്രൂക്കെതിരായ ആരോപണങ്ങൾ കൂടുതൽ ശക്തമായി. വെർജീനിയ ജുഫ്രേ എന്ന സ്ത്രീയുമായുള്ള ലൈംഗികബന്ധവും തുടർന്നുള്ള കോടതി വ്യവഹാരവും അദ്ദേഹത്തിന്റെ ജനപ്രീതിക്ക് മങ്ങലേൽപിച്ചിരുന്നു. 2019-ൽ BBC-യോട് നൽകിയ അഭിമുഖം അദ്ദേഹത്തിന് തിരിച്ചടിയായി; പൊതുജനരോഷം ഉയർന്നതോടെ രാജകീയ ചുമതലകളിൽ നിന്നും അന്ന് തന്നെ പിൻവാങ്ങേണ്ടി വന്നിരുന്നു. ഇപ്പോഴത്തെ തീരുമാനം, രാജകുടുംബത്തിന്റെ മാന്യതയും ജനവിശ്വാസവും വീണ്ടെടുക്കാനുള്ള ശ്രമമായി കാണപ്പെടുന്നു.

രാജകുടുംബത്തിന്റെ പ്രതികരണം

രാജാവ് ചാൾസ് മൂന്നാമൻ ഈ തീരുമാനത്തെ പിന്തുണച്ചതായി ബക്കിംഹാം കൊട്ടാര വൃത്തങ്ങൾ വ്യക്തമാക്കി. “രാജകുടുംബത്തിന്റെ സേവനം പൊതു വിശ്വാസത്തിൽ അധിഷ്ഠിതമാണ്. അതിനാൽ ഈ നീക്കം ആവശ്യമായിരുന്നു,” എന്ന് കൊട്ടാര വക്താവ് വ്യക്തമാക്കി. ഇത് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പ്രതിച്ഛായ സംരക്ഷിക്കാൻ എടുത്ത നിർണായക നീക്കമാണെന്ന് ഒരു വിഭാ​ഗം ചൂണ്ടിക്കാട്ടുന്നു.

അതേസമയം, എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകനെന്ന നിലയിൽ ജോർജ് അഞ്ചാമൻ രാജാവ് 1917-ൽ പുറത്തിറക്കിയതും, എലിസബത്ത് രാജ്ഞി 2012-ൽ പുതുക്കിയതുമായ ലെറ്റേഴ്സ് പേറ്റന്റ് പ്രകാരം അദ്ദേഹത്തിന് രാജകുമാരൻ എന്ന പദവി നിലനിർത്താൻ സാധിക്കും. എന്നാൽ, ആൻഡ്രുവിന്റെ മുൻഭാര്യ സാറാ ഫെർഗൂസന് പ്രഭ്വി പദവി നഷ്ടമാകും. മക്കളായ ബിയാട്രീസിനും യൂജിനിനും തുടർന്നും രാജകുമാരിമാർ എന്ന പദവി ഉപയോ​ഗിക്കാം. ആൻഡ്രുവിനും കുടുംബത്തിനും വിൻഡ്സറിലെ കൊട്ടാരത്തിൽ തുടർന്നും താമസിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here