തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം സജീവമായതോടെ അടുത്ത ഒരാഴ്ച വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.
ചക്രവാതച്ചുഴിയുടെ സ്വാധീനത്തെ തുടർന്നാണ് മഴ ശക്തമാകുന്നതെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. അടുത്ത ദിവസങ്ങളിലും വിവിധ ജില്ലകളിൽ അതിശക്തമായ മഴ ലഭിക്കാനിടയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ജൂൺ 3-ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലും ജൂൺ 4-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 5-ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് തുടരുന്നു.
24 മണിക്കൂറിനിടെ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴയായി വിശേഷിപ്പിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത നിർദേശിച്ചിട്ടുണ്ട്.
അതേസമയം, കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ജൂൺ 5 വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില ഘട്ടങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റ് വീശാനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
English Summary
The India Meteorological Department (IMD) has issued an Orange Alert for Malappuram, Kozhikode, and Wayanad as monsoon rains intensify across Kerala. Heavy to very heavy rainfall is expected in several districts over the next week due to a cyclonic circulation. Orange Alerts have also been issued for multiple districts from June 3 to June 5. Fishermen have been advised not to venture into the Kerala, Karnataka, and Lakshadweep coasts until June 5 due to strong winds and rough sea conditions.

