ശബരിമല സ്വർണക്കവർച്ച കേസിൽ നിർണായകമായ ശാസ്ത്രീയ പരിശോധനാ ഫലം പുറത്തുവന്നു. കട്ടിളപ്പാളികളിലും ദ്വാരപാലക പാളികളിലും നിന്ന് സ്വർണം വേർതിരിച്ച ശേഷം വളരെ കുറഞ്ഞ അളവിൽ മാത്രമാണ് വീണ്ടും സ്വർണം പൂശി സ്ഥാപിച്ചതെന്ന് പരിശോധനയിൽ കണ്ടെത്തി. ഇതിലൂടെ ഭൂരിഭാഗം സ്വർണവും നഷ്ടപ്പെട്ടതായി പ്രത്യേക അന്വേഷണ സംഘം (SIT) നിഗമനത്തിലെത്തി.
2019ൽ സ്വർണം വേർതിരിച്ചെടുത്ത ശേഷം പാളികൾ വീണ്ടും കുറഞ്ഞ അളവിൽ മാത്രം സ്വർണം പൂശി സ്ഥാപിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. അയോഡൈഡ് പ്രക്രിയ ഉൾപ്പെടെ ഉപയോഗിച്ചാണ് സ്വർണം വേർതിരിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമാകുന്നു. 2025ൽ നടത്തിയ പരിശോധനയിൽ എല്ലാ പാളികളിലും സ്വർണം പൂർണ്ണമായി പുനസ്ഥാപിച്ചിട്ടില്ലെന്നും കണ്ടെത്തി.
ജംഷഡ്പൂരിലെ ലാബിൽ നടത്തിയ പരിശോധനയ്ക്കായി ദ്വാരപാലക ശിൽപ്പപാളിയും കട്ടിളപ്പാളിയും ഉൾപ്പെടെ എട്ട് സാമ്പിളുകൾ ശേഖരിച്ചിരുന്നു. ഹൈക്കോടതി നിർദേശപ്രകാരം നടന്ന അത്യാധുനിക ശാസ്ത്രീയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തലുകൾ പുറത്തുവന്നത്. 2025ൽ പൂശിയ സ്വർണത്തിന്റെ അളവ് കൂടുതൽ വിശദമായി പരിശോധിക്കുമെന്നും SIT അറിയിച്ചു.
English Summary:
Scientific tests in the Sabarimala gold theft case reveal that only a minimal amount of gold was reapplied to the dismantled temple panels after extraction. The SIT suspects that a major portion of the gold was allegedly siphoned off. Further advanced analysis of the remaining gold coating is underway following High Court directions.

