‘നീറ്റ് ചോദ്യപേപ്പർ മുൻകൂട്ടി തരാം, 30,000 രൂപ മതി’; വിദ്യാർത്ഥിക്ക് അജ്ഞാതന്റെ വീഡിയോ കോൾ, അന്വേഷണം തുടങ്ങി

0

അജ്മീർ: നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ചോദ്യപേപ്പർ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് വിദ്യാർത്ഥിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 30,000 രൂപ നൽകിയാൽ പരീക്ഷയുടെ ചോദ്യപേപ്പർ മുൻകൂട്ടി കൈമാറാമെന്ന് അവകാശപ്പെട്ട അജ്ഞാത വ്യക്തിക്കെതിരെയാണ് അജ്മീർ സിറ്റി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ഡിഎവി കോളേജിലെ ഒന്നാംവർഷ വിദ്യാർത്ഥിക്കാണ് ആദ്യം അജ്ഞാത നമ്പറിൽ നിന്ന് ഫോൺ കോൾ ലഭിച്ചത്. ഞായറാഴ്ച നടക്കുന്ന നീറ്റ് പരീക്ഷയ്ക്ക് മുമ്പ് ചോദ്യപേപ്പർ കൈമാറാമെന്ന് വിളിച്ചയാൾ അവകാശപ്പെട്ടു. തെളിവ് ആവശ്യപ്പെട്ടപ്പോൾ വീഡിയോ കോൾ ചെയ്ത് ചോദ്യപേപ്പറാണെന്ന് തോന്നിപ്പിക്കുന്ന ചില രേഖകളും ഇയാൾ കാണിച്ചതായി പരാതിയിൽ പറയുന്നു.

മുൻ ഡിഎവി കോളേജ് സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റും എബിവിപി പ്രവർത്തകനുമായ കൃഷ്ണ സിങ് താക്കൂർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. തുടർന്ന് താക്കൂറിനെയും അജ്ഞാതൻ ബന്ധപ്പെടുകയും 30,000 രൂപ നൽകിയാൽ ചോദ്യപേപ്പർ ലഭ്യമാക്കാമെന്ന് അറിയിക്കുകയും ചെയ്തതായി പരാതിയിൽ വ്യക്തമാക്കുന്നു. പണം കൈമാറുന്നതിനായി ഓൺലൈൻ പേയ്‌മെന്റ് വിവരങ്ങളും ഇയാൾ പങ്കുവെച്ചിരുന്നു.

ഫോൺ സംഭാഷണത്തിന്റെ റെക്കോർഡുകളും മറ്റ് തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് അഡീഷണൽ എസ്.പി (സിറ്റി) ഹിമാൻഷു ജാഗിദ് അറിയിച്ചു.

ഫോൺവിളിക്ക് പിന്നിലുള്ള വ്യക്തിയെ കണ്ടെത്താനും വീഡിയോ കോളിൽ കാണിച്ച രേഖകളുടെ യാഥാർഥ്യം പരിശോധിക്കാനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്. പ്രാഥമിക അന്വേഷണത്തിൽ പരീക്ഷാർത്ഥികളെ ലക്ഷ്യമിട്ട് പണം തട്ടാനുള്ള തട്ടിപ്പ് ശ്രമമായിരിക്കാമെന്നാണ് പൊലീസ് നിഗമനം. സംഭവത്തിന്റെ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.

English Summary

Police in Ajmer have launched an investigation after an unidentified person allegedly offered a NEET question paper in exchange for ₹30,000. A first-year DAV College student received a phone call claiming that the exam paper could be provided before the test. The caller later made a video call showing documents purported to be the question paper. Based on a complaint by former student union president Krishna Singh Thakur, police registered a case and formed a special investigation team. Authorities suspect it may be an attempt to defraud students.

LEAVE A REPLY

Please enter your comment!
Please enter your name here