തൃശ്ശൂർ: ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടത്തിൽ ജേതാവായി ഗുരുവായൂർ ബാലു. മഞ്ജുളാൽ പരിസരത്തു നിന്നും ഓട്ടം തുടങ്ങി ക്ഷേത്രനടയിൽ ആദ്യം ഓടിയെത്തുന്ന ആനയാണ് വിജയിക്കുന്നത്. വിജയിച്ച ഗുരുവായൂർ ബാലുവിനെ നിറപറ വെച്ച് പാരമ്പര്യാവകാശികൾ ക്ഷേത്രത്തിന് ഉള്ളിലേക്ക് വരവേറ്റു. ഗുരുവായൂർ ദേവസ്വത്തിന്റെ ചെന്താമരാക്ഷനാണ് രണ്ടാം സ്ഥാനത്ത് എത്തിയത്.
ദേവദാസ്, നന്ദൻ എന്നീ ആനകൾ കരുതലായി ഉണ്ടായിരുന്നു. സുരക്ഷ മുൻനിർത്തി ഇത്തവണ ആനയോട്ടത്തിൽ പങ്കെടുത്ത ആനകൾക്ക് ഊട്ട് നൽകിയത് ആനക്കോട്ടയിലാണ്. പത്തുദിവസത്തെ ഉത്സവച്ചടങ്ങുകൾ ഇന്ന് രാത്രി ആരംഭിക്കുമെന്നും ഗുരുവായൂരിലേക്ക് എത്തുന്നവർക്കായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ പറഞ്ഞു.

