ജനങ്ങൾക്ക് റേഷൻ ഉറപ്പുവരുത്തുവാൻ ഉള്ള ഉത്തരവാദിത്വം സർക്കാരിനെ പോലെ തന്നെ റേഷൻ വ്യാപാരികൾക്കുമുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ . സർക്കാർ റേഷൻ വ്യാപാരികളോട് വിരോധമുള്ള സമീപനം സ്വീകരികുന്നില്ല. വ്യാപാരികൾ ഉന്നയിച്ച 4 ആവശ്യങ്ങളിൽ 3 എണ്ണവും പരിഹരിച്ചിട്ടുണ്ട്.
രാഷ്ട്രീയ പ്രേരിതമായി വിഷയത്തെ കാണുന്ന ചിലരുണ്ട്. ആവശ്യങ്ങൾ ധാരാളം ഉണ്ടാകും. ഓരോന്നായിട്ടേ പരിഹരിക്കാൻ പറ്റൂവെന്നും കടകൾ അടച്ചിട്ടാൽ ബദൽ മാർഗം സ്വീകരിക്കുമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
മദ്യവില കൂടിയതറിയില്ല. മാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രം. അസംസ്കൃതവസ്തുക്കളുടെ വില കൂടുമ്പോഴാണ് സാധാരണ ഗതിയിൽ മദ്യത്തിന്റെ വില കൂടുന്നത്. അത്തരത്തിലുള്ള ചെറിയ വർദ്ധനവാകാം. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ വില കൂട്ടാത്ത ഒന്നാണ് മദ്യം. ന്യായമായ വിലയ്ക്ക് നല്ല മദ്യം എത്തിക്കുകയാണ് സർക്കാർ. നല്ല മദ്യം എത്തിക്കുക എന്ന ഉത്തരവാദിത്തം ഗവൺമെൻ്റിന് ഉണ്ടെന്നും അത് ബിവറേജസ് കോർപ്പറേഷൻ ചെയ്യുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

