തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂടിനു കുറവുണ്ടാകില്ലെന്നു കാലാവസ്ഥാ വകുപ്പ്. 11 ജില്ലകളിൽ ഈ മാസം ഏഴ് വരെ ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, പാലക്കാട്, കോഴിക്കോട്, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കാസർക്കോട് ജില്ലകളിൽ യെല്ലോ അലർട്ട്. ഈ ജില്ലകളിൽ സാധാരണയേക്കാൾ 2 മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരും.
ഏഴ് ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നേരിയ മഴ പ്രവചനം. കള്ളക്കടൽ പ്രതിഭാസത്തെ തുടർന്നു കടലാക്രമണ മുന്നറിയിപ്പുണ്ട്.
കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കാസർക്കോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയേക്കാൾ 2 – 4 ഡിഗ്രി സെൽഷ്യസ്കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 ഏപ്രിൽ 3 മുതൽ ഏപ്രിൽ 7 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.