കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെഎസ് സിദ്ധാർഥൻ മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം കൂടി ചുമത്തി. വീട്ടിലേക്ക് പോയ സിദ്ധാർഥനെ തിരിച്ചു വിളിച്ചത് ഗൂഢാലോചനയുടെ ഭാഗമാണെന്നു പൊലീസ് വ്യക്തമാക്കി.
ആദ്യ ഘട്ടത്തിൽ മർദ്ദനം, തടഞ്ഞു വയ്ക്കൽ ഉൾപ്പെടുയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. ഇതോടെ ദുർബലമായ വകുപ്പുകൾ മാത്രം ചുമത്തി പ്രതികളെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നു ആരോപണം ഉയർന്നു.പിന്നാലെയാണ് ക്രിമിനൽ ഗൂഢാലോചന കുറ്റം കൂടി ചുമത്താൻ തീരുമാനിച്ചത്. മർദ്ദനത്തിലും വ്യക്തമായ ഗൂഢാലോചന നടന്നതായി പൊലീസ് പറയുന്നു.
നാട്ടിലേക്ക് പോയ സിദ്ധാർഥനെ ആൾക്കൂട്ട വിചാരണ നടത്തുക ലക്ഷ്യമിട്ടാണ് പ്രതികൾ തിരിച്ചു വിളിച്ചതെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു. റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം പൊലീസ് വ്യക്തമാക്കിയത്.