ദില്ലി: യെമനിൽ വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ അമ്മ വീണ്ടും ദില്ലി ഹൈക്കോടതിയെ സമീപിച്ചു. യമൻ യാത്രക്ക് അനുമതി നിഷേധിച്ച കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി ചോദ്യം ചെയ്താണ് ഹർജി. യെമനിൽ മകളെ സന്ദർശിക്കാൻ കോടതിയുടെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടി ശ്രമിക്കാനായി നേരിട്ട് യമനിലേക്ക് പോകണമെന്ന നിമിഷ പ്രിയയുടെ അമ്മയുടെ ആവശ്യം പുനഃപരിശോധിക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടത്. യെമെനിലെ ആഭ്യന്തര സാഹചര്യങ്ങൾ കാരണം എംബസി ജിബൂട്ടിയിലേക്ക് മാറ്റിയിരിക്കുകയാണെന്നും അവിടെ സഹായത്തിന് നയതന്ത്ര പ്രതിനിധികൾ ഇല്ലെന്നും മന്ത്രാലയം മറുപടിയിൽ പറഞ്ഞു. സുരക്ഷാ വിഷയങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ തത്കാലം യാത്ര ചെയ്യരുതെന്നുമാണ് മറുപടിയിൽ പറയുന്നത്.
നിമിഷപ്രിയയുടെ കുടുംബം യെമെൻ സന്ദർശിച്ചാൽ അവിടെ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാരിന് സാധിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഡയറക്ടർ തനുജ് ശങ്കർ, പ്രേമകുമാരിക്ക് കൈമാറിയ കത്തിൽ വ്യക്തമാക്കി. എന്നാൽ നിമിഷപ്രിയയുടെ കേസിൽ സാധ്യമായ നടപടികൾ എല്ലാം ചെയ്യുന്നുണ്ടെന്നും കേന്ദ്രം പ്രേമകുമാരിക്ക് കൈമാറിയ കത്തിൽ വിശദീകരിച്ചിട്ടുണ്ട്. വധശിക്ഷയ്ക്കെതിരെ നിമിഷപ്രിയ നൽകിയ അപ്പീൽ നവംബർ 13-ന് യമനിലെ സുപ്രീം കോടതി തള്ളിയിരുന്നു.