ദില്ലിയിൽ കൊല്ലപ്പെട്ട മലയാളിയായ മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ പിതാവ് എംകെ വിശ്വനാഥന്‍ അന്തരിച്ചു. സൗമ്യയുടെ കൊലപാതകത്തില്‍ നാല് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് രണ്ടാഴ്ചക്ക് ശേഷമാണ് പിതാവ് വിശ്വനാഥന്റെ മരണം. 82-കാരനായ എംകെ വിശ്വനാഥന്‍ മകളുടെ 41-ാം ജന്മദിനത്തിന് ഒരു ദിവസത്തിന് ശേഷമാണ് മരിച്ചത്.
ഹെഡ് ലൈന്‍സ് ടുഡേ ചാനലില്‍ മാധ്യമപ്രവര്‍ത്തകയായിരുന്ന 25-കാരി സൗമ്യ വിശ്വനാഥന്‍ ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുമ്പോള്‍ കവര്‍ച്ചക്കെത്തിയ പ്രതികള്‍ കൊലപ്പെടുത്തുകയായിരുന്നു. 2008 സെപ്റ്റംബര്‍ 30ന് പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. മലപ്പുറം കുറ്റിപ്പുറം സ്വദേശികളായ വിശ്വനാഥന്‍ – മാധവി ദമ്പതികളുടെ മകളാണ് സൗമ്യ.
സെപ്തംബര്‍ 30-ന് മകളെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതെ വന്നപ്പോള്‍ മുതലാണ് വിശ്വനാഥന്റെയും ഭാര്യയുടേയും ജീവിതം മാറി മറിഞ്ഞത്. പിന്നീട് 15 വര്‍ഷത്തോളം നീതിക്കുവേണ്ടിയുള്ള അലച്ചിലായിരുന്നു. ഒടുവില്‍ കഴിഞ്ഞ മാസമാണ് നാല് പ്രതികള്‍ കുറ്റക്കാരാണെന്നും നാല് പ്രതികള്‍ക്ക് ജീവപര്യന്തവും അഞ്ചാം പ്രതിക്ക് മൂന്ന് വര്‍ഷം തടവും ദില്ലി സാകേത് കോടതി വിധിച്ചത്.