കൊച്ചി: പൊതുസ്ഥലത്ത് മാലിന്യം തള്ളിയവരിൽ നിന്ന് കടുങ്ങല്ലൂർ പഞ്ചായത്ത് ഇതുവരെ പിഴയിനത്തിൽ പിരിച്ചെടുത്തത് 118000 രൂപ. മാലിന്യം തള്ളുന്നവരെ കുറിച്ചു തെളിവ് സഹിതം വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം നൽകുമെന്ന സർക്കാർ ഉത്തരവാണ് ഇത്രയധികം തുക പിഴയിനത്തിൽ ലഭിക്കാൻ സഹായകമായത്.
പുറമ്പോക്ക് ഭൂമിയിലും വഴിയരികിലും മറ്റും മാലിന്യം തള്ളുന്നവരുടെ ചിത്രങ്ങൾ സഹിതമാണ് പ്രദേശവാസികൾ പഞ്ചായത്തിനെ അറിയിച്ചതെന്നു പ്രസിഡൻറ് സുരേഷ് മുട്ടത്തിൽ പറഞ്ഞു.
1000 മുതൽ 25000 രൂപ വരെയാണ് പിഴ ഈടാക്കുന്നത്. പിഴയുടെ 25% തുക വിവരം നൽകുന്നവർക്ക് പാരിതോഷികമായി നൽകും. വിവരങ്ങൾ നൽകി മൂന്ന് ദിവസത്തിനകം അപേക്ഷ സമർപ്പിച്ച ശേഷമാണ് തുക ലഭിക്കുക.