കാസർകോട്: കരിന്തളം ഗവൺമെന്റ് കോളജിൽ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി നിയമനം നേടിയെന്ന കേസിൽ കെ വിദ്യയ്ക്ക് ഹൊസ്ദുർഗ് കോടതി ജാമ്യം നൽകി. നേരത്തെ കോടതി വിദ്യയ്ക്കു ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
മഹാരാജാസ് കോളജിൽ ജോലി ചെയ്തെന്ന് കാണിക്കുന്ന വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി കരിന്തളം സർക്കാർ കോളജിൽ ഗസ്റ്റ് ലക്ചറർ നിയമനം നേടിയ കേസിൽ നീലേശ്വരം പൊലീസ് വിദ്യയെ അറസ്റ്റ് ചെയ്തിരുന്നു. വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചത് ഫോണിലൂടെയാണെന്നും ആ ഫോൺ തകരാറായതിനെ തുടർന്ന് ഉപേക്ഷിച്ചുവെന്നുമാണ് വിദ്യ നീലേശ്വരം പൊലീസിന് മൊഴി നൽകിയത്.
വ്യാജരേഖ ഉണ്ടാക്കിയത് ആരുടെയും സഹായമില്ലാതെയാണ്. ഇതിന്റെ ഒറിജിനൽ നശിപ്പിച്ചുവെന്നും വിദ്യ പൊലീസിനോട് സമ്മതിച്ചു. കരിന്തളം കോളജിൽ സമർപ്പിച്ച അതെ വ്യാജ രേഖ തന്നെയാണ് വിദ്യ അട്ടപ്പാടിയിലും നൽകിയത്. അട്ടപ്പാടിയിലെ കേസിൽ വിദ്യയ്ക്കു നേരത്തെ ജാമ്യം ലഭിച്ചിരുന്നു.