വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’യ്ക്ക് ഒടിടി വിതരണക്കാരെ കിട്ടാനില്ല എന്ന് സംവിധായകൻ സുദിപ്തോ സെൻ. പരിഗണിക്കപ്പെടാവുന്ന ഒരു ഓഫറും ഇതുവരെ സിനിമയ്ക്ക് ലഭിച്ചിട്ടില്ല. ഇൻഡസ്ട്രിയിലെ ഒരു വിഭാഗം തങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു എന്നാണ് തോന്നുന്നത് എന്നും സംവിധായകൻ പറഞ്ഞതായി ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്തു.
“കേരള സ്റ്റോറിക്കായി ഇതുവരെ പറ്റിയ ഒരു ഓഫർ ഒരു ഒടിടി പ്ലാറ്റ്ഫോമിൽ നിന്നും ഞങ്ങൾക്ക് കിട്ടിയിട്ടില്ല. പ്രധാനപ്പെട്ട ഒടിടി പ്ലാറ്റ്ഫോമുകളിൽ നിന്ന് നല്ല ഒരു ഓഫറിനായി ഞങ്ങൾ കാത്തിരിക്കുകയാണ്. പക്ഷേ, ഇതുവരെ പരിഗണിക്കാവുന്ന ഒരു ഓഫർ കിട്ടിയിട്ടില്ല. ഇൻഡസ്ട്രിയിലെ ഒരു വിഭാഗം തങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു എന്നാണ് തോന്നുന്നത്. സിനിമയുടെ ബോക്സ് ഓഫീസ് വിജയം ഇൻഡസ്ട്രിയിലെ പലരെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. ഞങ്ങളുടെ വിജയത്തിൽ ഇൻഡസ്ട്രിയിലെ ഒരു വിഭാഗം ഒത്തുചേർന്ന് ഞങ്ങളെ ശിക്ഷിക്കുകയാണെന്ന് തോന്നുന്നുണ്ട്.
സുദിപ്‌തോ സെൻ സംവിധാനം ചെയ്ത ‘ദി കേരള സ്റ്റോറി’, കേരളത്തിൽ നിന്നുള്ള പതിനായിരക്കണക്കിന് ഇതരമതസ്ഥരായ യുവതികളെ മുസ്ലിം ചെറുപ്പക്കാർ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റിലെത്തിച്ചു എന്ന അടിസ്ഥാനരഹിതമായ ആരോപണം മുന്നോട്ടുവെയ്ക്കുന്ന സിനിമയാണ്. വരുന്ന 20 വർഷത്തിൽ കേരളം ഇസ്ലാമിക രാജ്യമായി മാറുമെന്നും സിനിമ പറയുന്നു. ആദ ശർമ്മയാണ് സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിച്ചത്.