ഭക്ഷണത്തിൽ മായം കലർത്തുന്നവർക്കെതിരെ കേസെടുക്കുമ്പോൾ ശക്തമായ വകുപ്പുകൾ ചുമത്തണം; മായം ചേർക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടിയാൽ പിന്നെ തുറക്കാൻ കഴിയില്ല; സംസ്ഥാനത്ത് മുഴുവൻ പരിശോധന അധികാരമുള്ള സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ഉടൻ രൂപീകരിക്കും

0

തിരുവനന്തപുരം: കുഴിമന്തി കഴിച്ചതിന് പിന്നാലെ കാസർകോട് യുവതി മരിച്ചു സംഭവത്തിന്റെ പശ്ചാത്തലത്തിൽ നടപടികൾ ഊർജ്ജിതമാക്കാൻ ആരോഗ്യമന്ത്രി വീണ ജോർജ്ജ്. സംസ്ഥാനത്തെ ഞെട്ടിച്ച് ദിവസങ്ങൾക്കുള്ളിൽ ഭക്ഷ്യവിഷബാധയേറ്റ് രണ്ട് പേർ മരിച്ച സാഹചര്യത്തിൽ പ്രതികരിക്കവേയാണ് ഭക്ഷ്യ സുരക്ഷാ പരിശോധനകൾ കർശനമാക്കുമെന്ന് മന്ത്രി നിർദേശിച്ചത്.

ഭക്ഷണത്തിൽ മായം ചേർക്കുന്നത് ക്രിമിനൽ കുറ്റമാണെന്ന് മന്ത്രി പറഞ്ഞു. കാസർഗോഡ് പെൺകുട്ടി മരിച്ചതിന്റെ വിശദാംശങ്ങൾ തേടിയിട്ടുണ്ടെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട് കിട്ടിയാൽ ഉടൻ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. ഭക്ഷണത്തിൽ മായം കലർത്തുന്നവർക്കെതിരെ കേസെടുക്കുമ്പോൾ ശക്തമായ വകുപ്പുകൾ ചുമത്തണം. ഭക്ഷണത്തിൽ മായം ചേർക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടിയാൽ പിന്നെ തുറക്കാൻ കഴിയില്ല.

സംസ്ഥാനത്ത് മുഴുവൻ പരിശോധന അധികാരമുള്ള സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ഉടൻ രൂപീകരിക്കും. പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് രണ്ടുമൂന്നു ദിവസത്തിനുള്ളിൽ തന്നെ പുറത്തിറങ്ങും. ഉദ്യോഗസ്ഥർക്ക് ഭയമില്ലാതെ നടപടിയെടുക്കാനുള്ള സാഹചര്യം സർക്കാർ ഉറപ്പുവരുത്തും. ഉദ്യോഗസ്ഥർ നിയമങ്ങൾ ദുരുപയോഗം ചെയ്യാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.

കുഴിമന്തി കഴിച്ച് കാസർഗോഡ് സ്വദേശിയായ അഞ്ജുശ്രീ പാർവ്വതി മരിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. നേരത്തേ കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് രമ്യയെന്ന യുവതിയും മരിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലുകളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. ഹോട്ടലിൽ നിന്ന് ഓൺലൈനിൽ വാങ്ങിയ കുഴിമന്തിയാണ് അഞ്ജുശ്രീയും സുഹൃത്തുക്കളും കഴിച്ചത്. പുതുവത്സര തലേന്നാണ് അഞ്ജുശ്രീ കുഴിമന്തി ഓർഡർ ചെയ്തത്.

ഭക്ഷണം കഴിച്ചതിനെ തുടർന്ന് അഞ്ജുശ്രീക്കും കൂട്ടുകാർക്കും ശാരീരിക അസ്വസ്ഥത ഉണ്ടായിരുന്നു. നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അഞ്ജുശ്രീയുടെ നില പിന്നീട് ഗുരുതരാവസ്ഥയിൽ ആവുകയുമായിരുന്നു. മംഗലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പെൺകുട്ടിയെ ഉടൻ കാസർഗോഡ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. ആരോഗ്യനില മോശമായതോടെ മംഗലൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

കാസർഗോഡ് അൽകത്ത് ബെയിലിൽ പ്രവർത്തിക്കുന്ന ‘അൽ റൊമൻസിയ’ എന്ന ഹോട്ടലിൽ നിന്നാണ് ഭക്ഷണം വാങ്ങിയതെന്ന് അഞ്ജുശ്രീയുടെ ഒരു സുഹൃത്ത് അയച്ചുനൽകിയ ബില്ലിൽ പറയുന്നുവെന്നും ഹോട്ടലിൽ പരിശോധന തുടങ്ങിയെന്നും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ സുബി മോൾ അറിയിച്ചു. മഞ്ചേശ്വരത്താണ് അഞ്ജുശ്രീ പഠിക്കുന്നത്. കുട്ടികൾ ഒരുമിച്ചാണ് ഭക്ഷണം വാങ്ങിക്കഴിച്ചതെന്നും നാലു കുട്ടികൾ ആശുപത്രിയിൽ ആയെന്നും ഒരാൾ മരണപ്പെടുകയായിരുന്നുവെന്നും ഉദുമ എംഎൽഎ സി.എച്ച് കുഞ്ഞമ്പു അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here