കൊച്ചി : ഇലന്തൂര്‍ നരബലിക്കേസില്‍ കൂടുതല്‍ സ്‌ത്രീകള്‍ കൊല്ലപ്പെട്ടതായി സംശയമുണ്ടെങ്കിലും തെളിവില്ലെന്ന് അന്വേഷണ സംഘം.
കൂടുതല്‍ പേരെ നരബലി നടത്തിയതായി ഒന്നാംപ്രതി മുഹമ്മദ് ഷാഫി തങ്ങളോടു പറഞ്ഞിരുന്നതായി കൂട്ടുപ്രതികളായ ഭഗവല്‍സിങ്ങും ഭാര്യ ലൈലയും മൊഴി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്‌ഥാനത്തില്‍ പ്രതികളുടെ മൊബൈല്‍ഫോണ്‍ കോള്‍ റെക്കോഡ് പരിശോധിച്ചെങ്കിലും തെളിവൊന്നും ലഭിച്ചിട്ടില്ല. സംശയമുള്ള ചിലരെ വിളിച്ചുവരുത്തി ചോദ്യംചെയ്‌തു. കാണാതായവരെ സ്‌ഥിരികരിച്ചെങ്കിലും ഷാഫി കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നതിനു സാഹചര്യതെളിവുകളൊന്നും ലഭിച്ചില്ല. ഇതോടെ, കൂടുതല്‍ അന്വേഷണത്തിനു സാധ്യതകുറഞ്ഞതായി അന്വേഷണസംഘം പറഞ്ഞു. അന്വേഷണസംഘത്തിലെ പലരും മറ്റു കേസുകളുടെ അന്വേഷണത്തിലേക്കു മാറി. ഡി.എന്‍.എ. ഫിംഗര്‍പ്രിന്റ് ഫലം വരുന്നതോടെ റോസിലിയുടെ ശരീരഭാഗം തന്നെയെന്നു ഉറപ്പിക്കാനാകും. പദ്‌മയുടെ ശരീരഭാഗങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. റോസിലിയുടെ ഡി.എന്‍.എ. പരിശോധന പൂര്‍ത്തിയായിട്ടില്ല. ഏതാനും എല്ലിന്‍കഷണങ്ങളാണു കണ്ടെത്തിയിട്ടുണ്ട്. എല്ലില്‍നിന്നും ഡി.എന്‍.എ. തിരിച്ചറിയാന്‍ കഴിയുമെങ്കിലും ഇതിനു വിശദമായ പരിശോധന ആവശ്യമായതിനാല്‍ ഫലം വൈകും.
കൊന്നുകുഴിച്ചിട്ടതു റോസിലിയെ ആണെന്നാണു പ്രതികള്‍ പറയുന്നത്. എന്നാല്‍, വിചാരണവേളയില്‍ പ്രതികള്‍ മൊഴി മാറ്റാന്‍ സാധ്യതയുണ്ട്. അതാണു ഡി.എന്‍.എ. പരിശോധനയ്‌ക്കു വിട്ടത്. ഡി.എന്‍.എ. പരിശോധനയുടെ പൂര്‍ണഫലം വന്നശേഷം കൂടുതല്‍ അന്വേഷണം വേണോ എന്നു തീരുമാനിക്കുംഅതേസമയം, പദ്‌മ വധക്കേസില്‍ പദ്‌മയുടെ ഡി.എന്‍.എ. ഫിംഗര്‍പ്രിന്റ് വ്യക്‌തമായതോടെ കുറ്റപത്രം തയാറാക്കല്‍ ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. 90 ദിവസത്തിനകം കുറ്റപത്രം നല്‍കി പ്രതികളെ വിചാരണതടവുകാരാക്കി നിലനിര്‍ത്താനാണു ൈക്രംബ്രാഞ്ചിന്റെ നീക്കം.
പദ്‌മ, റോസ്‌ലി എന്നിവരുടെ അടുത്ത ബന്ധുക്കളുമായി പൊരുത്തപ്പെടാത്ത ഏതെങ്കിലും ഡി.എന്‍.എ. സാംപിള്‍ കണ്ടെത്തിയാല്‍ മാത്രം പുതിയ കേസ് റജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം നടത്താനാണു പോലീസിനു ലഭിച്ചിട്ടുള്ള നിയമോപദേശം.
അന്വേഷണം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനാണു പ്രതിഭാഗത്തിന്റെ നീക്കം. എന്നാല്‍ ഡി.എന്‍.എ. ഫലങ്ങള്‍ പൂര്‍ണമായി പുറത്തുവരും മുമ്പു പ്രതികള്‍ക്കു ജാമ്യം നല്‍കരുതെന്നാണു പോലീസിന്റെ നിലപാട്. സംശയകരമായി എന്തെങ്കിലും തിരിച്ചറിഞ്ഞാല്‍, അതു അന്വേഷണത്തില്‍ വഴിത്തിരിവാകും