തിരുവനന്തപുരം: ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുമായി ഇന്ന് അന്വേഷണ സംഘം തമിഴ്നാട്ടിലെ വിവിധയിടങ്ങളിൽ തെളിവെടുപ്പ് നടത്തും. ഷാരോണും ഗ്രീഷ്മയും താമസിച്ചെന്ന് പറയുന്ന തൃപ്പരപ്പിലെ റിസോർട്ടിൽ ഉൾപ്പെടെ തെളിവെടുപ്പ് നടത്തും. അന്വേഷണത്തോട് ഗ്രീഷ്മ സഹകരിക്കുന്നുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഗ്രീഷ്മയുമായി ഇന്നലെ വെട്ടുകാട് പള്ളിയിൽ തെളിവെടുപ്പ് നടത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞും ചിരിച്ചും ഉല്ലാസവതിയായുമാണ് ഗ്രീഷ്മ തെളിവെടുപ്പിനോട് പ്രതികരിച്ചത്.
അതേസമയം, കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലായതിനാൽ ഷാരോൺ വധക്കേസ് അന്വേഷണം തമിഴ്നാട് പൊലീസിനെ ഏൽപ്പിക്കുന്നതാണ് കൂടുതൽ ഉചിതമെന്നാണ് എ ജിയുടെ നിയമോപദേശം. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം സംസ്ഥാന പൊലീസ് മേധാവി എ ജിയുടെ നിയമോപദേശം തേടിയിരുന്നു.
തമിഴ്നാട്ടിലെ പളുകൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കുറ്റകൃത്യം നടന്നത്. കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് പാറശാല പൊലീസാണ്. കേരള പൊലീസ് കേസ് അന്വേഷിക്കുന്നതിൽ നിയമപരമായി തടസമില്ലെങ്കിലും തമിഴ്നാട് പൊലീസിന് കൈമാറുന്നതാണ് കൂടുതൽ ഉചിതമെന്നാണ് എ ജിയുടെ നിയമോപദേശത്തിൽ പറയുന്നത്.