അഞ്ഞൂറില്‍ അധികം ക്ഷേത്രങ്ങളില്‍ മോഷണം; ഒടുവില്‍ കട്ടപ്പനയില്‍ പിടിയില്‍

0



കട്ടപ്പന: സംസ്‌ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ 500 ല്‍ അധികം ക്ഷേത്രങ്ങളില്‍ മോഷണം നടത്തി ഒളിവിലായിരുന്ന പ്രതി കട്ടപ്പനയില്‍ പിടിയില്‍. മലപ്പുറം കാലടി കണ്ടരനകം കൊട്ടരപ്പാട്ട്‌ സജീഷ്‌ (43) ആണ്‌ പിടിയിലായത്‌. മലപ്പുറം, കോഴിക്കോട്‌, തൃശൂര്‍, പാലക്കാട്‌ ജില്ലകളിലായി 500 ല്‍ അധികം ക്ഷേത്രങ്ങളിലാണ്‌ ഇയാള്‍ മോഷണം നടത്തിയത്‌. ഇതോടൊപ്പം നിരവധി വാഹന മോഷണക്കേസിലും പ്രതിയാണ്‌.
മോഷണശേഷം ഇടുക്കി ജില്ലയിലെ കുമളിയില്‍ സ്വകാര്യ ലോഡ്‌ജില്‍ താമസിച്ച്‌ വരുന്നതായിരുന്നു പതിവ്‌. ഇന്നലെ കട്ടപ്പന പുതിയ ബസ്‌ സ്‌റ്റാന്‍ഡിലെ കംഫര്‍ട്ട്‌ സ്‌റ്റേഷനില്‍ ചില്ലറ മാറാനെത്തിയ പ്രതിയെ സ്‌പെഷല്‍ സ്‌ക്വാഡ്‌ ഉദ്യോഗസ്‌ഥന്‍ സംശയം തോന്നി നിരീക്ഷിക്കുകയും പിന്നീട്‌ കസ്‌റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്‌തതോടെ മോഷണങ്ങളുടെ ചുരുള്‍ അഴിയുകയുമായിരുന്നു.
ഇയാളുടെ പക്കല്‍നിന്നു മോഷണം നടത്തിയ ചില്ലറ പൈസകളും മോഷ്‌ടിച്ച വാഹനങ്ങളുടേതെന്ന്‌ കരുതുന്ന താക്കോലുകളും കണ്ടെടുത്തു. മോഷണത്തിലൂടെ ലഭിക്കുന്ന ചില്ലറ വിവിധ വ്യാപാരസ്‌ഥാപനങ്ങളില്‍ കൊടുത്ത്‌ നോട്ടാക്കി മാറ്റുന്നതാണ്‌ പതിവ്‌. 20 വര്‍ഷത്തോളമായി ക്ഷേത്രങ്ങളില്‍ മോഷണം നടത്തുകയും മോഷണം നടത്തുന്നതിനായി അടുത്ത പ്രദേശങ്ങളില്‍നിന്നും ബൈക്കുകള്‍ മോഷ്‌ടിക്കുകയും പിന്നീട്‌ കെ.എസ്‌.ആര്‍.ടി.സി, റെയില്‍വേ പാര്‍ക്കിങ്ങുകളില്‍ ബൈക്ക്‌ പാര്‍ക്ക്‌ ചെയ്‌ത ശേഷം താക്കോല്‍ കൈയില്‍ കൊണ്ടുപോവുകയുമായിരുന്നു പതിവ്‌. ഈ സ്‌ഥലങ്ങളില്‍ വീണ്ടും മോഷണം നടത്താന്‍ വരുമ്പോള്‍ ഈ ബൈക്കുകകളാണ്‌ ഉപയോഗിക്കാറുള്ളത്‌.
സമാനമായ മോഷണക്കേസില്‍ 2022 ജൂലൈ 17ന്‌ പെരിന്തല്‍മണ്ണ സബ്‌ ജയിലില്‍നിന്നും ശിക്ഷകഴിഞ്ഞ്‌ ഇറങ്ങിയ പ്രതി ഇതിനു ശേഷം മാത്രം 30 ല്‍ അധികം ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയിട്ടുണ്ട്‌. പിടികൂടിയ സമയത്ത്‌ പ്രതിയുടെ കൈവശം എടപ്പാള്‍ കുറ്റിപ്പുറം ഭാഗത്തുള്ള ഒരു ക്ഷേത്രത്തില്‍നിന്നും ഭണ്ഡാരം പൊട്ടിച്ച ചില്ലറയും നോട്ടുകളും അഞ്ചു ബൈക്കുകളുടെ താക്കോലും കുമളിയിലെ ആഡംബര റിസോര്‍ട്ടില്‍ പണം അടച്ചതിന്റെ രസീതും കണ്ടെടുത്തു.
മലപ്പുറം ജില്ലയില്‍ പുതിയതായി 17, കോഴിക്കോട്‌-ഒന്‍പത്‌, തൃശൂര്‍- എട്ട്‌, പാലക്കാട്‌ ഒന്ന്‌ എന്നിങ്ങനെ കേസുകളുണ്ട്‌. സ്വകാര്യ ആയുര്‍വേദ കമ്പനിയിലെ സെയില്‍സ്‌ എക്‌സിക്യൂട്ടീവ്‌ ആണെന്ന പേരിലാണ്‌ ലോഡ്‌ജില്‍ താമസിച്ചിരുന്നത്‌. ഏജന്‍സികളില്‍നിന്നും കിട്ടുന്ന ചില്ലറയാണെന്നു പറഞ്ഞാണ്‌ ഇവ നോട്ടാക്കി മാറ്റിയിരുന്നത്‌. കട്ടപ്പന ഡിവൈ.എസ്‌.പി. വി.എ. നിഷാദ്‌മോന്‍, സ്‌പെഷല്‍ ടീം അംഗങ്ങളായ എസ്‌.ഐ സജിമോന്‍ ജോസഫ്‌, എസ്‌.സി.പി.ഒമാരായ പി.ജെ. സിനോജ്‌, ടോണി ജോണ്‍, സി.പി.ഒ വി.കെ. അനീഷ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്‌റ്റ്‌. കേസിലെ തുടര്‍ അന്വേഷണം കട്ടപ്പന എസ്‌.എച്ച്‌.ഒ. വിശാല്‍ ജോണ്‍സണ്‍, എസ്‌.ഐ ദിലീപ്‌ കുമാര്‍ എന്നിവര്‍ക്കാണ്‌. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

Leave a Reply