മരുമകളുടെ ക്രൂര പീഡനം, സ്ത്രീയുടെ കാഴ്ച നഷ്ടമായി

0

തൃപ്പൂണിത്തുറ: അടിയേറ്റ് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട നിലയിൽ വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശ്ശൂർ പട്ടിക്കാട് തറമുകളിൽ പരേതനായ വിജയൻ പിള്ളയുടെ ഭാര്യ നളിനി (67) ആണ് ശരീരമാസകലം പരിക്കോടെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ ചികിത്സയിലുള്ളത്. കൊല്ലം പുന്തലത്താഴത്തുള്ള വീട്ടിൽവെച്ച് മകന്റെ ഭാര്യ അതിക്രൂരമായി മർദിച്ച് പരിക്കേല്പിക്കുകയായിരുന്നു വെന്നാണ് നളിനി പറയുന്നത്.

സംഭവത്തിൽ തൃപ്പൂണിത്തുറ പോലീസ് കേസെടുത്ത് കൊല്ലം കൊട്ടിയം സ്റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്.

തൃപ്പൂണിത്തുറ എരൂരിൽ താമസിക്കുന്ന നളിനിയുടെ സഹോദരനാണ് കൊല്ലത്തുനിന്ന്‌ ഇവരെ കൂട്ടിക്കൊണ്ടുവന്ന് ആശുപത്രിയിലാക്കിയത്.

മർദനമേറ്റ് നളിനിയുടെ ഇടതുകണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. വലത് കണ്ണിനും കാഴ്ചയില്ലെന്ന് ഇവർ പറഞ്ഞു.

ഭർത്താവ് മരിച്ച ഇവരുടെ ഏക മകനാണ് കൊല്ലത്ത് വാടകയ്ക്ക് താമസിക്കുന്നത്. ഒന്നര വർഷം മുമ്പാണ് ഇവർ മകനൊപ്പം താമസിക്കാനെത്തിയത്. ഉപദ്രവിക്കരുതെന്ന് മകൻ പറഞ്ഞിട്ടും മരുമകൾ വകവെച്ചില്ല. തനിക്ക് പരാതിയൊന്നും ഇല്ലെന്നും ആരെയും ബുദ്ധിമുട്ടിക്കരുതെന്നാണ് ആഗ്രഹമെന്നും നളിനി പറയുന്നു. ക്ഷീണിച്ച് എല്ലും തോലുമായ അവസ്ഥയിലാണിവർ. ആശുപത്രിയിൽ ബന്ധുക്കൾ കൂടെയുണ്ട്. വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളതെന്ന് തൃപ്പൂണിത്തുറ എസ്.ഐ. അറിയിച്ചു

Leave a Reply