കൊച്ചി: പരിശീലകനിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്ന പരാതിയുമായി വനിതാ ഹാൻഡ്ബോൾ താരം. അടുത്തിടെ സംസ്ഥാന സ്പോർട്സ് കൗൺസിലിൽനിന്ന് വിരമിച്ച പരിശീലകനെതിരെയാണ് താരം പരാതിയുമായി എത്തിയത്. സ്പോർട്സ് കൗൺസിലിലും വനിതാ കമ്മിഷനിലും പൊലീസിൻറെ വനിതാ സെല്ലിലും യുവതി പരാതി നൽകി
മത്സരത്തിനു പോയപ്പോൾ കൊച്ചിയിലെ ഹോട്ടലിൽ ലൈംഗികാതിക്രമം നടത്തിയെന്നും പുറത്തുപറയരുതെന്നു ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. കഴിഞ്ഞ വർഷം ഏപ്രിലിലായിരുന്നു സംഭവം.
യുവതി പറയുന്നത് ഇങ്ങനെ..
കൊച്ചിയിലെ ഒരു ഹോട്ടലിലായിരുന്നു ടീമിൻറെ താമസം. രാത്രി ഭക്ഷണം എടുക്കാൻ മുറിയിലേക്ക് വരാൻ പരിശീലകൻ പറഞ്ഞു. താനും മറ്റൊരു പെൺകുട്ടിയും മുറിയിലെത്തി. ആ പെൺകുട്ടി തിരിച്ചുപോയതോടെ വൈദ്യുതി പോയി. പിന്നാലെ അദ്ദേഹം ചുമലിൽ കയറി പിടിച്ചു. ശരീരത്തിൻറെ മറ്റുഭാഗങ്ങളിലും കടന്നുപിടിച്ചു. “”ഇപ്പോൾ എന്തുനടന്നാലും പുറത്താരും അറിയില്ല. ആരോടും പറയാതിരുന്നാൽ മതി, തൻറെ ജീവിതം മാറ്റിമറിക്കാൻ തനിക്ക് കഴിയും. ഇന്ത്യൻ ടീമിൽ വരെ കളിപ്പിക്കാൻ പറ്റും” എന്നിങ്ങനെയെല്ലാം പറഞ്ഞു. അതോടെ മുറിയിൽനിന്ന് ഇറങ്ങിയോടി. അപ്പോൾ പിന്നാലെ വന്ന് പിടിച്ചുനിർത്തി ഇക്കാര്യം ആരോടും പറയരുതെന്നും പുറത്തറിഞ്ഞാൽ എന്താണെന്ന് അറിയാമല്ലോ എന്നും ഭീഷണിപ്പെടുത്തി- പരാതിയിൽ പറയുന്നു.
ഭയം കാരണം അന്നേദിവസം ആരോടും സംഭവത്തെക്കുറിച്ച് പറഞ്ഞില്ല. പിറ്റേദിവസം കായികതാരമായ ഒരു സുഹൃത്തിനോട് പറഞ്ഞു. സംഭവം താൻ ചിലരോട് വെളിപ്പെടുത്തിയെന്ന് മനസിലായതോടെ പരിശീലകൻ പിന്നീട് തന്നെ മാനസികമായി പീഡിപ്പിക്കുവാനാണ് ശ്രമിച്ചത്. ഇതോടെയാണ് പരാതി നൽകാൻ തീരുമാനിച്ചതെന്നും അദ്ദേഹം ഇപ്പോൾ ടീമിൻറെ ഭാഗമല്ലാത്തതിനാലാണ് വീണ്ടും തിരുവനന്തപുരത്തെത്തി ടീമിൻറെ ഭാഗമായെതെന്നും താരം പറഞ്ഞു.
കഴിഞ്ഞമാസം സ്പോർട്സ് കൗൺസിലിനാണ് ആദ്യം പരാതി നൽകിയത്. തുടർന്ന് വനിതാ കമ്മിഷനിലും വനിതാ സെല്ലിലും പരാതി നൽകി. വനിതാ സെൽ മൊഴി രേഖപ്പെടുത്തി. ആരോപണവിധേയനായ പരിശീലകനും സഹോദരനും സ്വാധീനമുള്ളതിനാലും ഗൂണ്ടാസംഘങ്ങളുമായി അടക്കം ബന്ധമുള്ളതിനാലും ഭയമുണ്ടെന്ന് പെൺകുട്ടി പറഞ്ഞു.
പരാതി കെട്ടിച്ചമച്ചതാണെന്നായിരുന്നു പരിശീലകൻറെ പ്രതികരണം. ഹാൻഡ് ബോൾ അസോസിയേഷനിലെ ഭാരവാഹിത്വത്തിൽനിന്ന് തന്നെ പുറത്താക്കാനായി ചിലർ നടത്തുന്ന നീക്കങ്ങളാണ് പരാതിക്ക് പിന്നിലെന്നും വനിതാ സെല്ലിനു മുന്നിൽ പരിശീലകൻ മൊഴി നൽകി