ചെന്നൈ: കള്ളക്കുറിച്ചിയിലെ പ്ലസ്ടു വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ട് അദ്ധ്യാപികമാരെ കൂടി അറസ്റ്റ് ചെയ്തു. കള്ളക്കുറിച്ചി ചിന്നസേലം ശക്തി മെട്രിക്കുലേഷൻ സ്‌കൂളിലെ ഗണിതാധ്യാപികയായ കൃതിക, കെമിസ്ട്രി അദ്ധ്യാപിക ഹരിപ്രിയ എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം സ്‌കൂളിലെ പ്രിൻസിപ്പൽ അടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
പ്രിൻസിപ്പൽ ശിവശങ്കരൻ, സെക്രട്ടറി ശാന്തി, മാനേജ്മെന്റ് പ്രതിനിധിയായ രവികുമാർ എന്നിവരെയാണ് കഴിഞ്ഞദിവസം പിടികൂടിയത്. പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് തമിഴ്‌നാട് സി.ബി-സിഐ.ഡിക്ക് കഴിഞ്ഞദിവസം കൈമാറിയിരുന്നു.
അതിനിടെ, കഴിഞ്ഞദിവസം നടന്ന കലാപവുമായി ബന്ധപ്പെട്ട് 120-ഓളം പേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. സ്‌കൂളും വാഹനങ്ങളും അടിച്ചുതകർത്തവരാണ് പിടിയിലായിട്ടുള്ളത്. ഇവരെ തിങ്കളാഴ്ച ഉച്ചയോടെ കള്ളക്കുറിച്ചിയിലെ കോടതിയിൽ ഹാജരാകും.