കൊച്ചി: തനിക്കെതിരെ വധഭീഷണി ഉയർത്തിയുള്ള ഫോൺ സന്ദേശം ലഭിക്കുന്നുണ്ടെന്ന് സ്വപ്ന സുരേഷ്. എത്രനാൾ ജീവനോടെ ഉണ്ടാവുമെന്ന് ഉറപ്പില്ല. ഭീഷണി സന്ദേശം വന്നത് സംബന്ധിച്ച് ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
നേരത്തെ ഇന്റർനെറ്റിലൂടെയുള്ള ഫോൺ വിളികളാണ് ലഭിച്ചതെങ്കിൽ, വിളിക്കുന്നയാളുടെ പേരും വിലാസവുമൊക്കെ പറഞ്ഞുള്ള ഫോൺ വിളികളാണ് ഇപ്പോൾ വരുന്നത്. മുഖ്യമന്ത്രിയുടെയും ഭാര്യയുടേയും മകളുടേയും പേര് പറയുന്നത് നിർത്താനും ആരോപണങ്ങൾ ഉന്നയിക്കാതെ ഒതുങ്ങിജീവിക്കാനും ഇല്ലെങ്കിൽ ലോകത്ത് നിന്ന് ഇല്ലാതാക്കുമെന്നുമുള്ള ഭീഷണികളാണ് കിട്ടിക്കൊണ്ടിരിക്കുന്നതെന്നും സ്വപ്ന പറഞ്ഞു.
വിളിച്ചയാൾ മരട് അനീഷ് എന്നയാളുടെ പേര് പറഞ്ഞു. ഇയാളെ കുറിച്ച് അന്വേഷിച്ചപ്പോൾ പല കേസുകളിലേയും പ്രതിയാണെന്നും ക്രിമിനൽ ബന്ധമുണ്ടെന്നുമാണ് അറിഞ്ഞത്. കെ.ടി ജലീൽ സാർ പറഞ്ഞിട്ടാണ് വിളിക്കുന്നത് എന്നും പറഞ്ഞിട്ടുണ്ട്. അത് റെക്കോർഡ് ചെയ്യാൻ പറ്റിയില്ലെന്നും സ്വപ്ന പറഞ്ഞു.