കൊല്ലം: നീറ്റ് പരീക്ഷയെഴുതാന്‍ എത്തിയ പെണ്‍കുട്ടികളുടെ അടിവസ്തം അഴിപ്പിച്ചതായി പരാതി. കൊല്ലം ആയൂരിലെ പരീക്ഷ കേന്ദ്രത്തിലാണ് സംഭവം. അടിവസ്ത്രം ഊരിയ ശേഷം മാത്രമാണ് വിദ്യാര്‍ത്ഥിനിയെ പരീക്ഷ കേന്ദ്രത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചത്. സംഭവത്തില്‍ കൊട്ടാരക്കര ഡിവൈഎസ്പിക്ക് വിദ്യാര്‍ത്ഥിനി പരാതി നല്‍കി.എന്നാൽ സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് പരീക്ഷ നടന്ന ആയൂരിലെ കോളേജ് അറിയിച്ചു. നീറ്റ് സംഘം നിയോഗിച്ച ഏജൻസിയാണ് വിദ്യാര്‍ത്ഥികളെ പരിശോധിച്ചതെന്നും അവര്‍ വിശദീകരിച്ചു.
പരാതി നല്‍കിയ വിദ്യാര്‍ത്ഥിനിയുടെ പിതാവിന്റെ പ്രതികരണം നീറ്റ് പരീക്ഷയ്ക്ക് ഞാന്‍ കുട്ടിക്കൊപ്പം പോകുന്നത് ആദ്യമായിട്ടല്ല. എന്റെ മൂത്തമകള്‍ നീറ്റ് പരീക്ഷയില്‍ റാങ്ക് നേടിയിരുന്നു. ഭാര്യ ഹയര്‍സെക്കണ്ടറി അധ്യാപികയാണ്. നിര്‍ദേശങ്ങളെല്ലാം കൃത്യമായി പഠിച്ച്, പാലിച്ചാണ് പരീക്ഷയ്ക്ക് പോയത്. ഇത് ഒരു കുട്ടിയുടെ അനുഭവം മാത്രമല്ല. പരീക്ഷക്കെത്തിയ 90 ശതമാനം പെണ്‍കുട്ടികളും അടിവസ്ത്രം ഊരിമാറ്റിയാണ് പരീക്ഷ എഴുതിയത്. കരഞ്ഞുകൊണ്ടാണ് പെണ്‍കുട്ടികള്‍ പുറത്തേക്ക് വന്നത്.
എൻ്റെ മൂത്തമകൾ നീറ്റ് പരീക്ഷ എഴുതി ഇപ്പോൾ എംബിബിഎസിന് പഠിക്കുകയാണ്. രണ്ടാമത്തെ കുട്ടിയുമായാണ് ഇന്നലെ നീറ്റ് പരീക്ഷയ്ക്ക് പോയത്. ഇതിന് മുൻപും നീറ്റ് പരീക്ഷകൾക്ക് പോയി പരിചയമുണ്ട്. എൻ്റെ ഭാര്യ ഹയര്‍ സെക്കണ്ടറി അധ്യാപികയാണ്. അവര്‍ക്ക് പരീക്ഷാ പ്രോട്ടോകോളിന് പറ്റി വ്യക്തമായ ധാരണയുമുണ്ടായിരുന്നു. അതിനനുസരിച്ചുള്ള വസ്ത്രം ധരിച്ചും സാധനങ്ങൾ എടുത്തുമാണ് ഞങ്ങൾ മകളേയും കൊണ്ട് പരീക്ഷയ്ക്ക് പോയത്.
എന്നാൽ അവിടെ വച്ച് അടിവസ്ത്രത്തിൽ എന്തോ പ്ലാസ്റ്റിക് സാധനം ഉണ്ടെന്ന് പറഞ്ഞാണ് മകളുടെ അടിവസ്ത്രം ഊരിച്ചത്. മകളുടെ മാത്രമല്ല അവിടെ എത്തിയ 90 ശതമാനം പെണ്‍കുട്ടികളുടേയും അടിവസ്ത്രം ഊരിവയ്പ്പിച്ചാണ് അവര്‍ പരീക്ഷ എഴുതിപ്പിച്ചത്. ഈ സംഭവം കാരണം മാനസികമായി തകര്‍ന്നുവെന്നും നല്ല രീതിയിൽ പരീക്ഷ എഴുതാൻ സാധിച്ചില്ലെന്നും ആണ് മകൾ പറഞ്ഞത്. ഇങ്ങനെയൊരു നിര്‍ദേശം കൊടുത്തത് ആരാണ് എന്നറിയില്ല. കോളേജ് അധികൃതര്‍ക്ക് ഇതിൽ പങ്കില്ലെന്നും ചടയമംഗലത്തെ ഒരു ഏജൻസിയാണ് ആണ് വിദ്യാര്‍ത്ഥികളെ പരിശോധിച്ചതെന്നും എന്നുമാണ് പൊലീസ് എന്നെ അറിയിച്ചത്.
ഉച്ചയ്ക്ക് രണ്ടുമണിക്ക് തുടങ്ങിയ പരീക്ഷ വൈകിട്ട് 5.20ന് അവസാനിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് വിദ്യാർഥികളെ പരീക്ഷാഹാളിൽ പ്രവേശിപ്പിച്ച് തുടങ്ങിയത്. മൊബൈൽ അടക്കമുളള ഇലക്ട്രോണിക് ഉപകരണങ്ങൾ , ആഭരണങ്ങൾ എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഗൾഫ് മഖലയിലും ഇത്തവണ പരീക്ഷാ സെന്‍ററുകൾ ഉണ്ടായിരുന്നു. നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നതായുള്ള ആരോപണങ്ങളെ തുടര്‍ന്ന് കര്‍ശന പരിശോധനയാണ് സമീപവര്‍ഷങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളിൽ നടത്തുന്നത്.