കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻ – ഫാരിസ് അബൂബക്കർ വിഷയത്തിൽ വീണ്ടും ആരോപണങ്ങളുമായി പി.സി. ജോർജ്. കഴിഞ്ഞ ആറുവർഷമായി മുഖ്യമന്ത്രിയുടെ നിഴലും മാർഗദർശിയുമാണ് ഫാരിസ് അബൂബക്കർ. പിണറായിയുടെ രണ്ടു മക്കളുടെ മൂന്നു കല്യാണത്തിന്റെ തലേന്നും ഫാരിസ് അബൂബക്കർ വീട്ടിലെത്തിയിരുന്നു. ഫാരിസാണ് മുഹമ്മദ് റിയാസിനെ ലോക്സഭാ സ്ഥാനാർഥിയാക്കിയത് എന്നും പി.സി. ജോർജ് കൂട്ടിച്ചേർത്തു.
ജോർജിന്റെ വാർത്താസമ്മേളനത്തിൽനിന്ന്:
‘തന്റെ ആരോപണങ്ങൾക്ക് സിപിഎമ്മിന് മറുപടിയില്ല. മുഖ്യമന്ത്രി രാജിവച്ച് നിയമനടപടി നേരിടണം. അതാണ് മറുപടി. പിണറായി വിജയൻ മുഖ്യമന്ത്രിയായി തുടരുന്നത് അധാർമികം. എകെജി സെന്റർ ആക്രമണ കേസിൽ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെതിരെ കേസ് എടുക്കണം. ഇഡി അന്വേഷിച്ചാൽ എല്ലാത്തിനും തെളിവു നൽകും.
പിണറായിയുടെ മകളുടെ കമ്പനി ബെംഗളൂരുവിൽ സ്ഥാപിക്കാതെ കേരളത്തിൽ സ്ഥാപിച്ചാൽ നന്നായിരുന്നു. വീണ നേരത്തെ ജോലി ചെയ്തിരുന്ന ഒറാക്കിൾ കമ്പനി അവർക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. കഴിഞ്ഞ ആറുവർഷമായി മുഖ്യമന്ത്രിയുടെ നിഴലും മാർഗദർശിയുമാണ് ഫാരിസ് അബൂബക്കർ. പിണറായിയുടെ രണ്ടു മക്കളുടെ മൂന്നു കല്യാണത്തിന്റെ തലേന്നും ഫാരിസ് അബൂബക്കർ വീട്ടിലെത്തിയിരുന്നു. ഫാരിസാണ് മുഹമ്മദ് റിയാസിനെ ലോക്സഭാ സ്ഥാനാർഥിയാക്കിയത്.
പിണറായി വിജയൻ വൈദ്യുതി മന്ത്രിയായി വന്നപ്പോഴാണ് മുടങ്ങിക്കിടന്ന എല്ലാ വൈദ്യുതി പദ്ധതികളും പൂർത്തിയാക്കിയത്. അദ്ദേഹത്തെ നിയമസഭയിൽ ഉൾപ്പെടെ ഞാൻ അഭിനന്ദിച്ചിട്ടുണ്ട്. എന്നാൽ അതിൽ അദ്ദേഹം അഴിമതി നടത്തിയിട്ടുണ്ട്.
സരിതയുടെ ഓഡിയോ ക്ലിപ്പ് ക്രൈം ബ്രാഞ്ചിന്റെ സൃഷ്ടിയാണ്. അതിനകത്ത് ഉള്ളത് എന്റെ ശബ്ദമല്ല. അതൊക്കെ ഞാൻ കോടതിയിൽ തെളിയിച്ചോളാം. അതുകേട്ടാൽ ഇംഗ്ലിഷ് സിനിമ പോലെയുണ്ട്. വിശദമായി വീണ്ടും മാധ്യമങ്ങളെ കാണാനെത്തും.