കൊച്ചി: മയക്കുമരുന്നുമായി ലോ കോളേജ് വിദ്യാർഥിയടക്കം ആറുപേർ പിടിയിൽ. മട്ടാഞ്ചേരി സ്റ്റാച്യൂ ജംഗ്ഷനിലാണ് സംഭവം.ചുള്ളിക്കൽ സ്വദേശി റിഷാദ്, നസ്രേത്ത് സ്വദേശി ബെൻസൺ, അരൂർ സ്വദേശി സിജാസ്, തോപ്പുംപടി ബീച്ച് റോഡ് മാത്യു മാനുവൽ എന്നിവരാണ് ആദ്യം പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫോർട്ടുകൊച്ചി താമരപ്പറമ്പിലുള്ള എറിക് ഫ്രെഡി, ദ്രോണാചാര്യയിലുള്ള വിഷ്ണു എന്നിവരേയും പിടികൂടി.
നാല് മില്ലി വീതമുള്ള 20 ബോട്ടിൽ ഹാഷിഷ് ഓയിൽ, 16 എൽഎസ്ഡി സ്റ്റാമ്പുകൾ, അഞ്ച് ഗ്രാം എംഡിഎംഎയുമാണ് യുവാക്കളിൽ നിന്നും പിടിച്ചെടുത്തത്. ഫോർട്ടുകൊച്ചി കേന്ദ്രീകരിച്ച് വിനോദ സഞ്ചാരികൾക്കും യുവാക്കൾക്കും വലിയ രീതിയിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്നാണ് പൊലീസ് തെരച്ചിൽ നടത്തിയത്.
മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ വി.ജി. രവിന്ദ്രനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ മട്ടാഞ്ചേരി സ്റ്റാച്യു ജംഗ്ഷനിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. എറിക് ഫ്രെഡി ഒന്നാം വർഷ LLB ബിരുദ വിദ്യാർത്ഥിയാണ്. ഡാർക്ക് വെബ് എന്ന ഓൺലൈൻ സൈറ്റ് വഴിയും, ബാംഗ്ലൂരിൽ പഠിക്കുന്ന പ്രതിയായ മാത്യു മാനുവൽ വഴിയുമാണ് പ്രതികൾ മയക്കുമരുന്ന് വാങ്ങി നഗരത്തിലെ കോളേജുകളിലും, യുവാക്കൾക്കിടയിലും വില്പന നടത്തിയിരുന്നത്. മയക്ക് മരുന്ന് വിറ്റ് കിട്ടിയിരുന്ന പണംകൊണ്ട് പ്രതികൾ ആഢംഭര ജീവിതം നയിച്ചുവരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ഒളിവിൽ കഴിയുന്ന ഫോർട്ടുകൊച്ചി സ്വദേശിക്കു വേണ്ടി അന്വേഷണം നടത്തി വരുന്നു. ഫോർട്ട്കൊച്ചി ഇൻസ്പെക്ടർ മനു വി നായർ, മട്ടാഞ്ചേരി എസ്.ഐ രൂപേഷ്, മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ രവീന്ദ്രന്റെ സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ ടിം അംഗങ്ങളും, കൊച്ചി സിറ്റി ഡാൻസാഫ് ടിം അംഗങ്ങളും ചേർന്നാണ് സംയുക്ത റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്. യുവാക്കളുടേയും, വിദ്യാർത്ഥികളുടേയും ഭാവി തകർക്കുന്ന ഇത്തരം മയക്കു മരുന്ന് മാഫിയകളെക്കുറിച്ച് വിവരം ലഭിച്ചാൽ 9995966666 എന്ന വാട്സ് ആപ്പ് നമ്പരിൽ “യോദ്ധാവ്” ആപ്പിലേക്ക് വീഡിയോ ആയോ, ഓഡിയോ ആയോ വിവരങ്ങൾ അയക്കാവുന്നതാണ്.