പാലക്കാട്: കൂദാശ എന്ന ചിത്രവുമായി ബന്ധപ്പെട്ട് തനിക്കും ഭാര്യ വാണി വിശ്വനാഥിനുമെതിരെ ഒറ്റപ്പാലം പോലീസ് കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി നടൻ ബാബുരാജ്. തന്റെ നിർമാണക്കമ്പനിവഴിയാണ് സിനിമ റിലീസായതെന്നും സിനിമയുടെ ഫ്ളെക്സ് ബോർഡ് വെക്കാൻ താനാണ് പണം ചെലവാക്കിയതെന്നും താരം പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
താമസം ഭക്ഷണം എല്ലാം എന്റെ റിസോർട്ടിൽ ആയിരുന്നു. അന്ന് ഷൂട്ടിംഗ് ചെലവിലേക്കായി നിർമാതാക്കൾ പണം അയച്ചത് റിസോർട്ടിന്റെ അക്കൗണ്ട് വഴിയാണ്. ഏകദേശം 80 ലക്ഷത്തിൽ താഴെ ആണ് അവരുടെ ആവശ്യപ്രകാരം ഷൂട്ടിംഗ് ചെലവിലേക്കായി അയച്ചത്. സിനിമ പരാജയം ആയിരുന്നു. ഞാൻ അഭിനയിച്ചതിന് ശമ്പളം ഒന്നും വാങ്ങിയില്ല. താമസം ഭക്ഷണം ചെലവുകൾ ഒന്നും തന്നില്ല. എല്ലാം റിലീസ് ശേഷം എന്നായിരുന്നു പറഞ്ഞത്. ബാബുരാജ് പറഞ്ഞു.
അവർ മറ്റുചിലരുടെ ഉപദേശ പ്രകാരം തനിക്കും ഈ സിനിമയുമായി ഒരു ബന്ധം പോലും ഇല്ലാത്ത വാണിക്കും എതിരെ ഇപ്പോൾ പരാതിയുമായി വന്നിരിക്കുകയാണ്. കൂദാശ ഗൂഗിൾ സെർച്ച് ചെയ്താൽ അതിന്റെ വിശദാംശങ്ങൾ കിട്ടുമെന്നിരിക്കെ ഇപ്പോൾ ഇവർ കൊടുത്തിരിക്കുന്നത് കള്ളക്കേസ് ആണ്. അതിനെതിരെ കോടതിയെ സമീപിക്കുമെന്നും ബാബുരാജ് എഴുതി.