വീടിനുസമീപത്ത് നിന്നും അനധികൃതമായി മണ്ണെടുക്കുന്നത് ഫോണിൽ പകർത്താൻ ശ്രമിച്ച കോളേജ് വിദ്യാർത്ഥിനിക്ക് മണ്ണ് മാഫിയാ സംഘം ആക്രമിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാതെ പോലീസ്

0

കൊച്ചി: വീടിനുസമീപത്ത് നിന്നും അനധികൃതമായി മണ്ണെടുക്കുന്നത് ഫോണിൽ പകർത്താൻ ശ്രമിച്ച കോളേജ് വിദ്യാർത്ഥിനിക്ക് മണ്ണ് മാഫിയാ സംഘം ആക്രമിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാതെ പോലീസ്. സംഭവം നടന്ന് മൂന്നുദിവസം പിന്നിട്ടിട്ടും പ്രതികള്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ കോണ്‍ഗ്രസും ബി.ജെ.പി.യും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മണ്ണ് മാഫിയയുടെ വളര്‍ച്ചയ്ക്ക് ഭരണകക്ഷി ഒത്താശ ചെയ്യുകയാണ് പോലീസെന്നാണ് ഇവരുടെ ആരോപണം. പ്രതികളെ പിടികൂടും വരെ സമരം തുടരുമെന്നും ഇരുകൂട്ടരും പ്രഖ്യാപിച്ചു.

അതേസമയം വീട്ടില്‍ താമസിക്കാന്‍ പേടിയാണെന്നും മണ്ണ് മാഫിയ ഇനിയും ഉപദ്രവിക്കുമെന്ന ഭയമുണ്ടെന്നും മര്‍ദനമേറ്റ അക്ഷയ പറഞ്ഞു. മണ്ണ് മാഫിയയില്‍നിന്ന് പെണ്‍കുട്ടിക്ക് നേരിടേണ്ടിവന്നത് അതിക്രൂരമായ മര്‍ദനമെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എയും പ്രതികരിച്ചു. മണ്ണ് മാഫിയക്ക് രാഷ്ട്രീയ പിന്തുണയുണ്ടെന്നും പോലീസ് ഇതുവരെ നടപടി എടുക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. മാഫിയസംഘത്തിന്റെ വാഹനം പിടിച്ചെടുക്കാന്‍ പോലും പോലീസ് തയ്യാറായിട്ടില്ലെന്നും ജിയോളജി വകുപ്പ് ഇതുവരെ സ്ഥലം സന്ദര്‍ശിച്ചിട്ടില്ലെന്നും എം.എല്‍.എ. കുറ്റപ്പെടുത്തി.
പെൺകുട്ടിയുടെ പ്രതികരണം ഇങ്ങനെ:
‘അന്ന് സുഖമില്ലാത്തതിനാല്‍ ഞാന്‍ കോളേജില്‍ പോയിരുന്നില്ല. അപ്പോളാണ് വീടിന്റെ പുറകുവശത്തുനിന്ന് മണ്ണെടുക്കുന്നത് കണ്ടത്. ആരുമില്ലാത്ത സമയത്ത് മണ്ണെടുക്കുന്നത് പോലീസിനോട് പറഞ്ഞുകൊടുക്കുമെന്ന് പറഞ്ഞ് ഞാന്‍ അതിന്റെ വീഡിയോ എടുത്തു. അപ്പോള്‍ കേറിപ്പോടി എന്ന് പറഞ്ഞ് അവര്‍ കൈകൊണ്ട് ആംഗ്യം കാണിച്ചു. തുടര്‍ന്ന് വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് വീഡിയോ എടുക്കാനായി താഴേക്ക് പോയി. അപ്പോളാണ് വീഡിയോ എടുത്താല്‍ വീട്ടില്‍ കയറി വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. എന്റെ മുടിക്കുത്തിന് പിടിച്ച് മണ്ണിലേക്ക് വലിച്ചെറിഞ്ഞു.അന്‍സാര്‍ എന്നയാളാണ് ആക്രമിച്ചത്.അയാളെ അന്വേഷിച്ചിട്ട് കിട്ടിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഇവിടെ താമസിക്കാന്‍ പേടിയാണ്. അവര്‍ ഇനിയും ഉപദ്രവിക്കാന്‍ വരും’- അക്ഷയ പറഞ്ഞു.
മണ്ണെടുക്കുന്നത് പെൺകുട്ടി ഫോണിൽ പിടിക്കുന്നത് കണ്ട മണ്ണ് മാഫിയാ തലവൻ പെൺകുട്ടിയെ അടിച്ചുവീഴ്‌ത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മാറാടി എട്ടാം വാർഡിൽ കാക്കൂച്ചിറ വേങ്ങപ്ലാക്കൽ വി. ലാലുവിന്റെ മകൾ അക്ഷയയെയാണ് മുഖത്തടിക്കുകയും മുടിക്കുത്തിനു പിടിച്ച് വലിച്ചിഴയ്ക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രണ്ട് തവണ കുട്ടിയെ സ്‌കാനിങ്ങിനു വിധേയമാക്കി. മൂവാറ്റുപുഴ നിർമല കോളേജ് ബിരുദ വിദ്യാർത്ഥിയാണ് അക്ഷയ. അക്ഷയയെ ആക്രമിച്ച കേസിൽ മണ്ണെടുപ്പ് സംഘത്തിന്റെ തലവനായി അറിയപ്പെടുന്ന അൻസാറിനെതിരേ സ്ത്രീകളെ അപമാനിച്ചതിനും ദളിത് പെൺകുട്ടിയെ ഉപദ്രവിച്ചതിനും കേസെടുത്തു.

ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ വീടിനോടു ചേർന്നുള്ള സ്ഥലം വാങ്ങി അൻസാറിന്റെ നേതൃത്വത്തിലുള്ള സംഘം മണ്ണെടുത്തുവരികയായിരുന്നു. അനധികൃത മണ്ണെടുപ്പ് സമീപത്തുള്ള വീടുകൾക്ക് ഭീഷണിയായിരുന്നു. ഇതോടെ മണ്ണെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് മറ്റൊരു വീട്ടുകാർ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തുകയും മണ്ണെടുക്കുന്നത് വിലക്കുകയും ചെയ്തു. മണ്ണെടുക്കലോ മറ്റ് നിർമ്മാണങ്ങളോ നടത്തിയാൽ പൊലീസിനെ അറിയിക്കണമെന്ന് അടുത്തുള്ളവരെയും പരാതിക്കാരെയും അറിയിച്ചാണ് പൊലീസ് മടങ്ങിയത്.
എന്നാൽ, പിറ്റേന്നുതന്നെ യന്ത്രങ്ങളും ടിപ്പറുമായെത്തി വീണ്ടും മണ്ണെടുപ്പ് തുടങ്ങി. ഇതോടെ പെൺകുട്ടി ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. ഇതുകണ്ട അൻസാർ പാഞ്ഞടുക്കുകയും അക്ഷയയെ ആക്രമിക്കുകയും ആയിരുന്നു. വീടുകളോടു ചേർന്ന് മുപ്പത് മീറ്റർ വരെ ആഴത്തിൽ മണ്ണെടുക്കാനായിരുന്നു ശ്രമമെന്ന് ലാലു പറഞ്ഞു. ലാലു ജോലി സ്ഥലത്തായിരുന്നു. ഇത് തടയാൻ ശ്രമിച്ചവരെയും അൻസാർ ഭീഷണിപ്പെടുത്തിയതായി ലാലു പറഞ്ഞു.

പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് മണ്ണെടുപ്പെന്നും പെൺകുട്ടിയെ ഉപദ്രവിച്ച പ്രതിയെ പിടികൂടണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി ആവശ്യപ്പെട്ടു. ഭരണകക്ഷിയിൽ പെട്ട ചിലരാണ് മണ്ണെടുപ്പിനും ഭീഷണിക്കും പിന്നിലെന്നും പ്രതിയെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സമീർ കോണിക്കൽ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here