പാകിസ്ഥാൻ ചാരസംഘടനയിലെ യുവതിക്ക് ഇന്ത്യയുടെ മിസൈൽ വിവരങ്ങൾ ചോർത്തിനൽകിയ പ്രതിരോധ എൻജിനീയർ അറസ്റ്റിൽ

0

ഹൈദരാബാദ്: പാകിസ്ഥാൻ ചാരസംഘടനയിലെ യുവതിക്ക് ഇന്ത്യയുടെ മിസൈൽ വിവരങ്ങൾ ചോർത്തിനൽകിയ പ്രതിരോധ എൻജിനീയർ അറസ്റ്റിൽ. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ലബോറട്ടറിയിലെ (ഡിആർഡിഎൽ) എൻജിനീയറായ മല്ലികാർജുന റെഡ്ഡി(29)യെയാണ് അറസ്റ്റ് ചെയ്തത്.

ഹണിട്രാപ്പിൽ കുടുക്കിയാണ് പാക് വനിത വിവരങ്ങൾ ചോർത്തിയത്. എൻജിനീ‌‌യറെ വിവാഹ വാഗ്ദാനം നൽകി വശീകരിച്ച് ഇന്ത്യയുടെ മിസൈൽ പദ്ധതികളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകാൻ നിർബന്ധിക്കുകയായിരുന്നു. നടാഷ റാവു എന്ന വ്യാജ പേരിലാണ് എൻജിനീയറെ വശീകരിച്ചത്. വെള്ളിയാഴ്ച മീർപേട്ടിലെ വീട്ടിൽ നിന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

ഗുണനിലവാരം പരിശോധിക്കുന്ന സെക്ഷനിലെ ഉദ്യോ​ഗസ്ഥനായ റെഡ്ഡി ബാലാപൂരിലെ പ്രതിരോധ ലാബിന്റെ ആർസിഐ കോംപ്ലക്സിൽ ക്ലാസിഫൈഡ് അഡ്വാൻസ് നേവൽ സിസ്റ്റം പ്രോഗ്രാമിലാണ് ജോലി ചെയ്തിരുന്നത്. വിവരങ്ങൾ കൈമാറാനുള്ള ഇയാളുടെ രഹസ്യ പ്രവർത്തനം സ്‌പെഷ്യൽ ഓപ്പറേഷൻ ടീം(എസ്‌ഒ‌ടി) തകർത്തു. തുടർന്ന് ബാലാപൂർ പൊലീസിനൊപ്പം അദ്ദേഹത്തിന്റെ വസതിയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. രഹസ്യാന്വേഷണ ഏജൻസികളിൽ നിന്ന് ലഭിച്ച സൂചനയാണ് റെഡ്ഡിക്കെതിരെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസെടുത്തത്. 2018 മാർച്ചിൽ ഡിആർഡിഎല്ലിലെ തന്റെ പുതിയ ജോലിയെക്കുറിച്ച് ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. രണ്ട് വർഷത്തിന് ശേഷം, ഒരു യുകെ ഡിഫൻസ് ജേണലിലെ ജീവനക്കാരിയാണെന്ന് സ്വയം പരിചയപ്പെടുത്തിയ നടാഷ റാവുവിൽ നിന്ന് അദ്ദേഹത്തിന് ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചു.

പിന്നീട് സോഷ്യൽമീഡിയ വഴി ഇരുവരും അടുക്കുകയായിരുന്നു. പരിചയം പ്രണയമായി. തുടർന്ന് ഇവർ വിവാഹവാ​ഗ്ദാനം നൽകി. ചാര വനിതയുടെ നിർബന്ധപ്രകാരം ഡിആർഡിഎല്ലിൽ മിസൈൽ വികസിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഫോട്ടോകളും ടെക്‌സ്‌റ്റുകളും ഷെയർ ചെയ്യാൻ തുടങ്ങിയെന്നും രചകൊണ്ട പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 2021 ഡിസംബർ വരെ രഹസ്യ വിവരങ്ങൾ നൽകി. പിന്നീട്, നതാഷ ഫേസ്ബുക്ക് പ്രൊഫൈലിൽ തന്റെ പേര് സിമ്രാൻ ചോപ്ര എന്നാക്കി മാറ്റുകയും ബന്ധം അവസാനിപ്പിക്കുകയും ചെയ്തു. ഇതോടെ എൻജിനീയർക്ക് സംശയമായി. റെഡ്ഡിയുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും നതാഷ തേടിയിരുന്നതായി പൊലീസ് കണ്ടെത്തി.

എന്നാൽ അവർ പണം കൈമാറിയിട്ടുണ്ടോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നതാഷ ഒരു ഐഎസ്‌ഐ പ്രവർത്തകയാണെന്ന് ഞങ്ങൾ സംശയിക്കുന്നുവെന്ന് റാച്ചകൊണ്ട പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. റെഡ്ഡിയിൽ നിന്ന് രണ്ട് സെൽഫോണുകളും ഒരു സിം കാർഡും ലാപ്‌ടോപ്പും പൊലീസ് പിടിച്ചെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here