തൃക്കാക്കര തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ അശ്ലീല വീഡിയോ തയ്യാറാക്കിയതിന് പിറകില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണെന്ന് ഇപ്പോള്‍ വ്യക്തമാകുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റണമെന്നും ജയരാജന്‍ ഫെയ്‌സ്ബുക്കിലൂടെയുള്ള പ്രസ്താവനയില്‍ അറിയിച്ചു.
‘വി.ഡി സതീശന്റേയും യുഡിഎഫിന്റേയും വികൃത മുഖം ഒരോ ദിവസം കഴിയുംതോറും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. തൃക്കാക്കര തെരെഞ്ഞെടുപ്പ് ഘട്ടത്തില്‍ അശ്ലീല വീഡിയോ തയ്യാറാക്കിയതും സതീശന്‍ മുഖാന്തരമാണെന്ന് തന്നെയാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ക്രൈം നന്ദകുമാര്‍, പിസി ജോര്‍ജ്ജ്, സ്വപ്ന സുരേഷ് തുടങ്ങിയവരെല്ലാമാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ മാര്‍ഗ ദര്‍ശികള്‍’ – ഇ.പി ആരോപിച്ചു. ‘ഇവരെ എഴുന്നള്ളിച്ചായിരുന്നു എല്‍ഡിഎഫ് ഗവണ്‍മെന്റിനും മുഖ്യമന്തിക്കുമെതിരെയെല്ലാം യുഡിഎഫ് പ്രചരണം നടത്തിക്കൊണ്ടിരുന്നത്. 20 തവണ സ്വര്‍ണം കടത്തിയെന്ന് സ്വമേധയാ വെളിപ്പെടുത്തിയാളാണ് സ്വപ്ന, തന്റെ സ്ഥാപനത്തിലെ സഹപ്രവര്‍ത്തകരായ സ്ത്രീകളെ അശ്ലീല വീഡിയോ സൃഷ്ടിക്കാന്‍ നിര്‍ബന്ധിച്ച വാര്‍ത്ത ക്രൈം നന്ദകുമാറിനെതിരെ പുറത്തുവരുന്നു.
കോണ്‍ഗ്രസിനകത്തുള്ള മതേതര ജനാധിപത്യ വാദികള്‍ ഈ കാര്യങ്ങള്‍ ഗൗരവത്തിലെടുത്ത് നിലപാട് സ്വീകരിക്കണം. വി.ഡി. സതീശനും സുധാകരനും കൂടിച്ചേര്‍ന്ന് പ്ലാന്‍ ചെയ്താണ് മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ കണ്ണൂരിലെ ഗുണ്ടാ സംഘത്തെ വിമാനത്തില്‍ അയച്ചത് എന്നത് വ്യക്തമാണ്.ഏവിയേഷന്‍ ഡിപ്പാര്‍ട്ട്മെന്റും ഇന്‍ഡിഗോ മാനേജ്മെന്റും സമഗ്രമായ അന്വേഷണം നടത്തി,വിമാനത്തിനകത്ത് മുഖ്യമന്ത്രിയെ അക്രമിക്കാന്‍ ശ്രമിച്ചതിനും മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ഇന്‍ഡിഗോ സര്‍വ്വീസിനെ അപമാനിക്കുകയും ചെയ്തതിനെതിരെ ഇക്കൂട്ടര്‍ക്കെതിരെ തക്കതായ നടപടികള്‍ സ്വീകരിക്കുകയും വേണം.